Editorial
അന്ധകാരത്തിനെ കാവിയുടുപ്പിക്കുന്ന കാലം. സത്യത്തെ മിഥ്യത ചുട്ടികുത്തിക്കുന്ന ശില്പികളെപ്പോൽ നിഴലുകൾ പാഠപുസ്തകങ്ങളിൽനിന്ന് വെളിച്ചത്തെ മായ്ക്കുന്ന കാലം. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. എൻസിഇആർടിയുടെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളിലും സത്യത്തിനുമേൽ ചെളി പൊതിയാനുള്ള ശ്രമം തുടരുന്നു. എൻസിഇആർടിയുടെ പാഠപുസ്തക സമിതിയിൽ ആർഎസ്എസ്, എബിവിപിക്കാരെ തിരുകിക്കയറ്റിയെന്ന വിവാദമാണ് ഇപ്പോൾ കത്തുന്നത്. ബിജെപി അധികാരത്തിൽ വന്നതുതൊട്ട് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര മസ്തിഷ്ക പ്രക്ഷാളനം ഇന്ത്യയിൽ തുടർന്നുവരുന്ന പ്രക്രിയയാണ്. പ്രത്യക്ഷത്തിൽതന്നെ അസംബന്ധമെന്ന് വ്യക്തമാകുന്ന കാര്യങ്ങൾപോലും പരസ്യമായി ആവർത്തിച്ചുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങളെ വെറുതെ പുച്ഛിച്ചു തള്ളിയാൽ മാത്രം പോരാ. മറുവാക്കു ചൊല്ലി നിർവീര്യമാക്കുകതന്നെ വേണം. അല്ലെങ്കിൽ ചരിത്രപരമായി നിഷ്ക്രിയരാക്കപ്പെട്ട ഒരു സമൂഹം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ മുട്ടിലിഴയുന്നത് രേഖപ്പെടുത്താൻപോലും ആരുമുണ്ടാകാത്ത ദുരവസ്ഥയാകും നാടിനുണ്ടാവുക.
എന്‍സിഇആര്‍ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്), ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നീ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയിലാണ് സാമൂഹികാർബുദകാരണമാകുന്ന ഫാസിസ്റ്റ് വൈറസുകളെ ഒളിച്ചുകടത്തിയത്. പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള സംഘടിത ശ്രമമാണു പുതിയ 20 അംഗ സമിതിയെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി (എസ്പി) തുടങ്ങിയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനുള്ള നീക്കമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രഫസറുമായ വന്ദന മിശ്ര, എബിവിപിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള, ബിജെപിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്ന ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.
ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നോ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്. കർണാടകയിലെ നിട്ടെ സർവകലാശാലാ വൈസ് പ്രസിഡന്റും പ്രമുഖ അക്കാദമിക വിദഗ്ധനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതിയുടെ തലവൻ. 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനു കീഴിൽ പാഠപുസ്തകങ്ങളിൽ വരുത്തിയ കാതലായ തിരുത്തലുകൾ നേരത്തേതന്നെ വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽനിന്ന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പകരം ‘മൂന്ന് മിനാരങ്ങളുള്ള നിർമിതി’എന്നു മാറ്റിയതും അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചുരുക്കിയതും രണ്ടു വർഷംമുമ്പാണ്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ‘മതേതരത്വം’എന്ന അധ്യായത്തിൽ, “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ, പ്രത്യേകിച്ച് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്നാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു” എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മായ്ച്ചുകളയാനുള്ള ശ്രമം ആ വിഭാഗത്തിനെതിരേയുള്ള വംശഹത്യയിലേക്കാണ് നയിക്കാറുള്ളതെന്ന് ജെഎൻയുവിലെ സമകാലിക ഇന്ത്യൻ ചരിത്രവിഭാഗം പ്രഫസറായിരുന്ന ആദിത്യ മുഖർജി അന്നുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യാണ് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റേണ്ടതുണ്ടെന്ന് ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ നിർദേശിക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രസങ്കൽപത്തിൽ ഉൾപ്പെടാത്ത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പുറന്തള്ളണമെങ്കിൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണം അനിവാര്യമാണെന്നാണ് ഗോൾവൾക്കർ ‘വിചാരധാര’യിൽ പറഞ്ഞുവയ്ക്കുന്നത്.
ഫാസിസ്റ്റ് ചിന്താധാരയിൽ പ്രതിപക്ഷമില്ലാത്തതിനാൽ എതിർപ്പുകളോ ഭിന്നാഭിപ്രായങ്ങളോ വിലപ്പോകില്ല. നമ്മുടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഈ അപകടം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ട്. നിലപാടുകളിൽ വെള്ളം ചേർത്തും മൃദുഹിന്ദുത്വത്താൽ മുഖം മിനുക്കിയും അധികാരത്തിന്റെ ഇടനാഴികളിൽ തിരിച്ചെത്താനുള്ള വഴികൾ മാത്രമാണ് അവർ ചിന്തിക്കുന്നത്. അതിലേക്കു നയിക്കേണ്ട ഭരണഘടനയോ ജനാധിപത്യ സംവിധാനം തന്നെയോ അവശേഷിക്കുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കുന്നത് വിനാശകരമാകും. സ്വർണത്തേക്കാൾ വിലയുണ്ട് ഗാന്ധിജിയും മറ്റു രാഷ്ട്രശിൽപികളും ഉയർത്തിപ്പിടിച്ച സത്യത്തിന്.
Editorial
‘നൂറു സംശയങ്ങൾ ഒന്നിച്ചുവച്ചാലും ഒരു തെളിവാകില്ല.’ (കുറ്റവും ശിക്ഷയും-ദസ്തയേവ്സ്കി) ആലപ്പുഴ കരുവാറ്റയിൽ ഒമ്പതാംക്ലാസുകാരി അടുത്ത ബന്ധുവിനെ കൂട്ടുകാരെ വിട്ടു കൊലപ്പെടുത്തിയ സംഭവം ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. തകർന്ന കുടുംബബന്ധങ്ങളിലെ കുട്ടികളുടെ വേദനകളും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവർ അനുഭവിക്കുന്ന അനാഥത്വവുമൊക്കെ ഹൃദയഭേദകമാണ്. എന്നിരിക്കിലും, കുട്ടിക്കാലത്തു സ്നേഹം കിട്ടാത്തത് കൊലപാതകത്തിന്റെ ന്യായീകരണമാക്കുന്നത് സൂക്ഷിച്ചുവേണം. അതു കോടതിയുടെ സൂക്ഷ്മപരിശോധനയിൽ നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് ഉൾപ്പെടെ ആരും തിടുക്കത്തിൽ നിഗമനങ്ങളിലെത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ല. കൊല്ലപ്പെട്ടവർക്കു തങ്ങളുടെ ഭാഗം പറയാൻ അവസരമില്ലെന്നിരിക്കെ, തെളിവില്ലാതെ സംശയക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീഡന ആരോപണത്തിൽ. അതേസമയം, കരുവാറ്റക്കണ്ണാടി സമൂഹത്തിനുനേർക്കു തിരിച്ചുവയ്ക്കുകയും വേണം. അപ്പോൾ കാണാം തകർന്ന കുടുംബബന്ധങ്ങളിൽ ഏകാകികളാകുന്ന, അനാഥരാകുന്ന, സമനില തെറ്റുന്ന, കുറ്റവാളികളാകുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. പലരും വ്യാജസ്നേഹിതരിലേക്കും സമൂഹമാധ്യമ-ലഹരിച്ചന്തകളിലേക്കും ഒളിച്ചോടുന്നു.
ഒമ്പതാം ക്ലാസുകാരി ബന്ധുവായ വയോധികനെ കൊല്ലാൻ ആൺസുഹൃത്തിനും കൂട്ടുകാർക്കും നിർദേശം കൊടുക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അതു വിദഗ്ധമായി ചെയ്തശേഷം വീഡിയോ പെൺകുട്ടിയെ കാണിക്കുന്നതും കവർച്ചനടത്തുന്നതും കുറ്റബോധമില്ലാതെ സംഭവം വിശദീകരിക്കുന്നതുമൊക്കെ പഠനവിധേയമാക്കണം. ഇതൊക്കെ ചെയ്ത കുട്ടികൾതന്നെയാണ് കൊല്ലപ്പെട്ടയാൾ മോശമായി ദേഹത്തു സ്പർശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. അതേസമയം, ഫോൺ ഉപയോഗവും ആൺസൗഹൃദങ്ങളും വീട്ടിൽ വൈകിയെത്തിയതുമൊക്കെ തടഞ്ഞതാണ് പ്രകോപനമായതെന്ന റിപ്പോർട്ടുകളുമുണ്ട്. ഇരുവശങ്ങളും പരിശോധിക്കട്ടെ. സാഹചര്യങ്ങളാണ് കൊല്ലാനും കവർച്ച ചെയ്യാനും ഗുണ്ടാസംഘങ്ങളെപ്പോലെ തെരുവിൽ അഴിഞ്ഞാടാനും സഹപാഠികളെ വളഞ്ഞിട്ടു മർദിക്കാനും ക്രൂരമായ റാഗിംഗിനു വിധേയരാക്കാനും ലഹരി ഉപയോഗിക്കാനും പെൺകുട്ടികളെ അപമാനിക്കാനും മാതാപിതാക്കളെ ആക്രമിക്കാനുമൊക്കെ കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാൻ ഉപയോഗിക്കരുത്. എല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാഹചര്യങ്ങൾകൊണ്ടു ഹരിച്ചാൽ നീതി കിട്ടില്ല.
കുടുംബത്തിൽനിന്നു സ്നേഹവും കരുതലും കിട്ടാത്തതിനാലോ അവ കൂടിപ്പോയതുകൊണ്ടോ അക്രമികളായവരുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരല്ല മറ്റു മനുഷ്യർ. അങ്ങനെയാണെങ്കിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം നടത്തി കൊന്നവരുടെയും പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥിനെ ആക്രമിച്ച് മരണത്തിലേക്കു തള്ളിവിട്ടവരുടെയും തെരുവിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികളുടെയുമൊക്കെ പൂർവകാലം പരിശോധിച്ചാൽ അതിനൊക്കെ കാരണമായി വളർത്തുദോഷവും ചീത്ത കൂട്ടുകെട്ടും മുതൽ അക്രമരാഷ്ട്രീയത്തിന്റെ പിന്തുണവരെ പല സാഹചര്യങ്ങളുണ്ടാകും. അതുവച്ചു ന്യായീകരിച്ചാൽ പിന്നെ കുറ്റവാളികളില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയുടെ തീവ്രത നിശ്ചയിക്കേണ്ടത് കോടതിയാണ്. അതിനുമുമ്പ്, സഹതാപ ചായം പൂശി കുറ്റവാളികളെ പുലികളിക്കിറക്കരുത്.
കരുവാറ്റ സംഭവത്തിന്റെ ഗൂഢാർഥങ്ങൾ പോലീസും മനഃശാസ്ത്രജ്ഞരും കോടതിയുമൊക്കെ കണ്ടെത്തട്ടെ. പക്ഷേ, വിപണിസാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന അക്രമാസക്ത സിനിമകളും സമൂഹമാധ്യമങ്ങളിലെ വികലചിന്തകളും വിൽപനകേന്ദ്രീകൃത അൽഗോരിതങ്ങളും മയക്കുമരുന്നു ലഭ്യതയും ശിഥിലമായ കുടുംബബന്ധങ്ങളുമൊക്കെ ഉള്ളടത്തോളം കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ അകറ്റാൻ പരിമിതിയുണ്ട്. അതെന്തായാലും, ഇത്തരം അത്യപൂർവസംഭവങ്ങൾ നിരാശയ്ക്കു കാരണമല്ല. പാർട്ടിക്കൊടി പിടിക്കുന്നവരേക്കാൾ പ്രതികരണശേഷിയും സ്വതന്ത്രചിന്തയും രാഷ്ട്രീയബോധവുമുള്ള കുട്ടികൾ പുറത്തുണ്ടെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾ തെളിയിച്ചു. എത്ര ആവർത്തിച്ച് മൈക്കിലൂടെ ആവശ്യപ്പെട്ടാലും പണ്ഡിതവേഷത്തിലെത്തിയാലും വർഗീയ അജൻഡകൾക്കു കൈപൊക്കില്ലെന്നും അവർ തെളിയിച്ചു. പ്രതീക്ഷകൾ വർധിച്ചിട്ടേയുള്ളൂ. പക്ഷേ, ഒടുവിലത്തെ കുട്ടിയും മയക്കുമരുന്നും വിദ്വേഷവും കത്തിയും താഴെയിടുവോളം ഒരു സമൂഹത്തിനും സംതൃപ്തമാകാനാകില്ല.
Editorial
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
Editorial
ട്രെയിനിൽ കുടിവെള്ളമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്പോൾ കുപ്പിയുമായി ഓടുന്ന യാത്രികരെയും ഇന്ത്യൻ റെയിൽവേ ചതിച്ചു. കേരളത്തിലുൾപ്പെടെ പല സ്റ്റേഷനുകളിലെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഈ കോളി ബാക്ടീരിയ എത്തുന്നത് പ്രധാനമായും മനുഷ്യവിസർജ്യത്തിൽനിന്നാണെന്ന് സർക്കാരിനും റെയിൽവേയ്ക്കും അറിയാം. പക്ഷേ, അവർ കുടിക്കുന്നത് ഈ വെള്ളമല്ലല്ലോ. ദിവസം മൂന്നുകോടി യാത്രക്കാരെങ്കിലും കയറിയിറങ്ങുന്ന, പ്രതിവർഷം ഏകദേശം 2.75 ലക്ഷം കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമാണ് ഇത്ര ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത്. അവിടെയുമിവിടെയും ആഡംബര ട്രെയിനുകളും സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഭരണ-ഉദ്യോഗ പ്രമാണിമാർ യാത്രക്കാർക്കുള്ള പൈപ്പിൽനിന്നു വെള്ളം കുടിച്ച് ടോയ്ലറ്റിലൊന്ന് ഇരുന്നിട്ടും മടങ്ങട്ടെ. അപ്പോഴറിയും, ഇ കോളി ബാക്ടീരിയ റെയിൽവേ നിർമിത മാലിന്യമലയുടെ ഒരറ്റം മാത്രമാണെന്ന്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയ. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രലിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ സ്റ്റേഷനുകളിലെ വെള്ളത്തിലും ബാക്ടീയ ഉണ്ട്. മറ്റു വൃത്തികേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നു കണ്ടെത്തി. പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങൾ പോലുമില്ല.
സിഎജി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതിയാണ്. പല ട്രെയിനുകളും മാലിന്യവണ്ടികളായി. ടോയ്ലെറ്റുകളിൽ നിവൃത്തിയുണ്ടെങ്കിൽ ആളുകൾ കയറില്ല. ദീർഘദൂര ട്രെയിനുകളിലാണെങ്കിൽ യാത്ര തുടങ്ങി മണിക്കൂറുകൾക്കകം വൃത്തിഹീനമാകും. ജനറൽ കോച്ചുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ആവശ്യത്തിനു വെള്ളമില്ലാത്തതും ശുചിയാക്കാൻ ആളില്ലാത്തതുമാണ് മുഖ്യകാരണങ്ങൾ. ട്രെയിനിലെ വെള്ളം വായ കഴുകാൻപോലും മിക്ക യാത്രക്കാരും ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള പാത്രം നിറഞ്ഞുകവിഞ്ഞ് കിടക്കുന്നതും പതിവാണ്. എലി, പാറ്റ, പാന്പ് തുടങ്ങിയവയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്തുനിന്നു കിട്ടും. ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ദുരിതം വലതുകാൽ വച്ചു കയറുന്പോഴേ തുടങ്ങും. ബുക്ക് ചെയ്ത സീറ്റിലെ കൈയേറ്റക്കാർ മിക്കവാറും ഉറക്കത്തിലായിരിക്കും. വിളിച്ചെഴുന്നേൽപ്പിക്കാനാകാത്തത്ര ഉറക്കം! വർഷങ്ങളായുള്ള പരാതിയാണെങ്കിലും റെയിൽവേയും കൂർക്കം വലിച്ചുറങ്ങുകയാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളും മുതിർന്നവരുമൊക്കെ പലപ്പോഴും നിന്നു യാത്ര ചെയ്യേണ്ടിവരും. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും മോഷണവും ഗുണ്ടായിസവുമൊക്കെ ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണവും പണവും മൊബൈൽ ഫോണും മാത്രമല്ല, ഉറങ്ങിയെഴുന്നേൽക്കുന്പോൾ ചെരിപ്പുപോലും കാണില്ല. ടിടിഇയും റെയിൽവേ പോലീസുമൊക്കെ പരന്പരാഗത ആചാരങ്ങളെന്നേയുള്ളൂ.
തീവെട്ടിക്കൊള്ള തുടങ്ങുന്നത് തീവണ്ടിയിലല്ല, ടിക്കറ്റ് ബുക്ക് ചെയ്യുന്നിടത്താണ്. കൺഫേം ചെയ്ത ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താൽപോലും വലിയ പിഴയാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും, എസി സെക്കൻഡിന് 200 രൂപയും, എസി 3-ടയർ/ചെയർ കാറിന് 180 രൂപയും, സ്ലീപ്പറിന് 120 രൂപയും, സെക്കൻഡ് ക്ലാസിന് 60 രൂപയും കുറയ്ക്കും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഓരോന്നിനും പണം നഷ്ടമാകും. 48 മുതൽ 12 മണിക്കൂർ വരെ ടിക്കറ്റ് തുകയുടെ 25 ശതമാനം. 12 മുതൽ 4 മണിക്കൂർ വരെ (അല്ലെങ്കിൽ ചാർട്ട് തയാറാക്കുന്നത് വരെ) 50 ശതമാനം. അതിനു ശേഷമാണെങ്കിൽ ഒന്നും കിട്ടില്ല. പക്ഷേ, റദ്ദാക്കിയ ടിക്കറ്റ് അപ്പോൾതന്നെ പൂർണനിരക്കിൽ വിറ്റു കാശാക്കുകയും ചെയ്യും. 2019-23 കാലഘട്ടത്തിൽ മാത്രം കാൻസലേഷൻ ചാർജ് ഇനത്തിൽ 6,113 കോടി രൂപ റെയിൽവേ പിടിച്ചെടുത്തു. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു പറയുന്ന സർക്കാർ ഇതറിയണം.
കാൻസലേഷൻ കൊള്ള, ട്രെയിനിലെയും സ്റ്റേഷനിലെയും ശുചിത്വമില്ലായ്മ, മോശം ഭക്ഷണം, സുരക്ഷിതത്വമില്ലായ്മ, തിരക്ക്, മോഷണം... ഇപ്പോൾ വിസർജ്യാവശിഷ്ട കുടിവെള്ളവും. ഒന്നും പരിഹരിക്കാനാകാത്തതല്ല. ചുമതലപ്പെട്ടവർക്കു തോന്നിയിട്ടില്ല. ഇ കോളി ബാക്ടീരിയയാണ്; ഈ കെടുകാര്യസ്ഥത മാറാരോഗവും.
Editorial
സംസ്ഥാനങ്ങളിൽനിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാൻ വ്യവസ്ഥകളുള്ള ധാതുഖനന ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനനസാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനം രാഷ്ട്രീയവും സാമ്പത്തികവും പ്രാദേശികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ കാലത്തും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ ഫെഡറലിസത്തെ തകർക്കുന്നതാണ് എന്ന പ്രതിഷേധം ഉയരാറുമുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം കുറയുന്ന നികുതിഘടനയും അതുവഴി സാമ്പത്തികമായി കേന്ദ്രത്തെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ഗതികേടും സ്വാതന്ത്ര്യം കിട്ടിയതു മുതൽ തുടരുന്ന പ്രശ്നങ്ങളാണ്.
ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളും ഗവർണർമാരും ഇടപെട്ടുണ്ടാക്കുന്ന പൊല്ലാപ്പുകൾ. മാത്രമല്ല, ചില പ്രത്യേക ഭാഷാ-സംസ്കാര വിഭാഗങ്ങളുടെമേൽ ദേശീയതലത്തിൽ ഒരേ നയങ്ങൾ അടിച്ചേൽപിക്കുന്നതിലുള്ള പ്രാദേശികമായ ആശങ്കകളും സംസ്ഥാനാന്തര തർക്കങ്ങളും ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്.
സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന അധികാരങ്ങളിൽ പലതും കവർന്നെടുക്കാൻ സമഗ്രാധിപത്യ സ്വഭാവമുള്ള കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുമ്പോൾ ഭരണഘടനാശിൽപികൾ സങ്കൽപിച്ച ഫെഡറൽ സ്വഭാവത്തിന്റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ധാതുഖനന ഭേദഗതി ബിൽ ആണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.
ഖനനം സ്വകാര്യകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതാണ് ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 എന്ന ആക്ഷേപം ഇതിനകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളെച്ചൊല്ലിയാണ് ഏറെ വിമർശനം.
സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്കയാണ് കേരളം പ്രത്യേകമായി എടുത്തുകാട്ടുന്നത്. ധാതുഖനിയുള്ള ഭൂമിയുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങൾക്കാണ്. ലീസും നികുതിയുമെല്ലാം സംസ്ഥാനങ്ങൾക്കുപയോഗിക്കാം. ഭേദഗതി നിയമമാകുന്നതോടെ ധാതുഖനന ഭൂമിയുടെ നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാരിനാകും.
ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുന്നതിലൂടെ സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും എളുപ്പത്തിൽ ഖനനാനുമതി നേടിയെടുക്കാനാകും. കരിമണലടക്കം വലിയതോതിൽ ധാതുസമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാകും. അനിയന്ത്രിതമായ ഖനനാനുമതിയും ദോഷം ചെയ്യും. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താമെന്നു വരുന്നതോടെ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ധാതുവിന്റെ ഖനനത്തിനായി നൽകിയ ഭൂമിയിൽ മറ്റു ധാതുക്കൾ കണ്ടെത്തിയാൽ പുതിയ ലൈസൻസില്ലാതെ ഖനനം നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ലിഥിയം, ഗ്രാഫൈറ്റ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ സുപ്രധാന ധാതുക്കളാണെങ്കിൽ അധികതുകയും വേണ്ട. ഒരു ലൈസൻസിന്റെ പേരിൽ എത്രതരം ധാതുക്കൾ വേണമെങ്കിലും ഖനനം ചെയ്യാമെന്ന അപകടം വേറെ. സ്വകാര്യാവശ്യങ്ങൾക്കായി ഖനനം നടത്തുന്ന കമ്പനികൾ അമ്പത് ശതമാനം മാത്രമേ വിൽകാൻ പാടുള്ളൂ എന്ന നിയന്ത്രണം ബിൽ എടുത്തുകളയുന്നുണ്ട്. ഖനനം കൂടുതൽ സുസ്ഥിരമാക്കാനും മേഖലയിൽ സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ ധാതുക്കളുടെ കലവറയായ ചവറ പോലുള്ള പ്രദേശത്തെ ഭൂമിയിൽ കേന്ദ്രത്തിന്റെ അധികാരമുറപ്പിക്കാനും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു മറിച്ചുകൊടുക്കാനുമുള്ള കുറുക്കുവഴിയാണ് ബില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ കെണികൾ തിരിച്ചറിഞ്ഞ കേരളം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കേണ്ട മറ്റൊരു നിർണായക സന്ദർഭമാണിത്.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള വിഷയമായതിനാൽ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന ബില്ലിനെതിരേയുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്നതാണു കണ്ടത്.
മുൻകാല ഭരണകൂടങ്ങളും അധികാരം കേന്ദ്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ബിജെപി സർക്കാർ കൃത്യമായ അജണ്ടയിലൂടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രനയങ്ങൾ നടപ്പാക്കുന്ന ഘടകം മാത്രമായി ചുരുക്കുന്ന അവസ്ഥ. സംസ്ഥാനങ്ങൾ യൂണിയന്റെ വെറും വിപുലീകരണമല്ലെന്നും ഭരണഘടനാപരമായി നിർവചിക്കപ്പെട്ട മേഖലകളിൽ അവയ്ക്ക് മേധാവിത്വം ഉണ്ടെന്നും അടിവരയിടുന്നതായിരുന്നു എസ്.ആർ. ബൊമ്മെ കേസിൽ 1994ലുണ്ടായ സുപ്രീംകോടതി വിധി.
ഫെഡറലിസവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ ദുർബലപ്പെടുത്തുന്നത് മറ്റൊന്നിന് ഭീഷണിയാകുമെന്നും കോടതി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
Editorial
അർജുൻ ആയങ്കിയും ടി.ജി. മോഹൻദാസും ഒരേ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നതിനെ കാവ്യനീതിയെന്നു വിളിക്കാമോ? ഒരാൾ വിവിധ കേസുകളിൽ ഉൾപ്പെട്ട, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒന്നാന്തരം ക്രിമിനൽ. മറ്റേയാൾ പൊതുപ്രവർത്തകനെന്ന ലേബലിൽ ഒന്നാന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാൾ. രണ്ടു പേരും സ്വേച്ഛാധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ കാവ്യനീതി എന്ന പ്രയോഗത്തിന് പൊരുത്തമുണ്ട്.
കേരളം മുഴുവൻ സാമ്രാജ്യമാക്കിയ അധോലോക, ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കി സിപിഎം രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ തക്ക കരുത്തു നേടിയത്. പാർട്ടിക്കുവേണ്ടി ഉപയോഗിച്ച മറ്റു പലരെയുമെന്നപോലെ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതവരുടെ നിലനില്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കട്ടെ.
സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇയാളെപ്പോലൊരു ഗുണ്ട പിടിയിലായത് ആശ്വാസമാണ്. 23 കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിലസിയതും അയാളെ ഒളിപ്പിക്കാനും സഹായിക്കാനും ഒരുപാടുപേർ ഉണ്ടായി എന്നതും അസ്വാസ്ഥ്യജനകംതന്നെ.
ഏതൊരു ഗുണ്ടയുടെയും അവസ്ഥ ഇതാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ ജനം കൈയടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറയുമ്പോൾ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുമ്പോട്ടു വരണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം ആയങ്കിയെ തള്ളിപ്പറഞ്ഞതിൽ ആർജവമുണ്ടെങ്കിൽ കേരളത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. രാഷ്ട്രീയവും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലത്തും അതേക്കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അനിയന്ത്രിതമായ ബന്ധം ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണ്. കോടികൾ വാരിയെറിയുന്ന ബിസിനസായി രാഷ്ട്രീയവും തെരഞ്ഞെടുപ്പും മാറുമ്പോൾ സ്വാഭാവികമായി ഗുണ്ടകളും അനിവാര്യമാകുന്നു. താത്കാലിക നേട്ടങ്ങൾക്ക് അടിപ്പെട്ട് വോട്ട് ചെയ്യുന്ന നിഷ്ക്രിയമായ ജനക്കൂട്ടമാണ് രാഷ്ട്രീയ ക്രിമിനലിസം വളർത്തുന്നത്.
കേവലം ജനക്കൂട്ടം എന്നതിൽനിന്ന് ഉയർന്ന രാഷ്ട്രീയബോധമുള്ള ‘പൗരന്മാർ’ ആയി മാറുമ്പോൾ മാത്രമേ ഈ അവിശുദ്ധ കൂട്ടുകെട്ട് തകർക്കാൻ സാധിക്കൂ. രാഷ്ട്രീയാധികാരവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിചാരധാരയാണ് വിദ്വേഷപ്രചാരണം. അതിൽ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇന്നലെ ജാമ്യത്തിലിറങ്ങിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസ്.
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങളെയാണ് മോഹൻദാസ് സമൂഹമാധ്യമം വഴി അധിക്ഷേപിച്ചത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നൊക്കെയായിരുന്നു ജൽപനം. കേസെടുത്ത് പതിനൊന്നാം ദിവസമായിരുന്നു അറസ്റ്റ്. വൈകാരികമായ വിദ്വേഷത്തെയും മുൻവിധികളെയും ആളിക്കത്തിക്കുകയെന്നതാണ് മോഹൻദാസടക്കമുള്ള വിദ്വേഷപ്രസംഗകർ ചെയ്യുന്നത്.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു നിഷേധ പ്രത്യയശാസ്ത്രത്തിന്റെ പല മാർഗങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഒരേ കാര്യം കേൾക്കുന്ന സാധാരണ മനുഷ്യർ ചിന്തിക്കാതെ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതലമുറയെന്നതാണ് ആശ്വാസം.
പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന വ്യത്യസ്ത ചിന്തകളും സമരരീതികളുമാണ് അവരെ നയിക്കുന്നത്. ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളിലുള്ളത് കടുത്ത സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ്. മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും തരിമ്പും വകവയ്ക്കാത്ത ധാർഷ്ട്യപ്രകടനം. അത്യന്തം അപകടകരമായ വികൃത മനോഭാവമാണ് ഇതിനു പിന്നിൽ.
വിദ്വേഷപ്രസംഗങ്ങൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരേയുള്ള ആക്രമണം മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും മാനവികതയ്ക്കും നേരേയുള്ള വഞ്ചനയാണ് എന്നാണ് വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.
വിദ്വേഷപ്രചാരകരിൽനിന്ന് സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ, അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ടായിരിക്കണം എന്ന ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകൻ കാൾ പോപ്പറുടെ വാക്കുകളും ഇതോടു ചേർത്തുവയ്ക്കാം.
അർജുൻ ആയങ്കിയുടെയും ടി.ജി. മോഹൻദാസിന്റെയും അറസ്റ്റും ആഭ്യന്തരമന്ത്രിയുടെ വാക്കുകളും ജനങ്ങളിപ്പോൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പോലീസിലെയും രാഷ്ട്രീയക്കാരിലെയും ചിലർ പതിവു വേലത്തരങ്ങളുമായി വരാതിരിക്കില്ല. അത് തിരിച്ചറിഞ്ഞ് തടഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല നഷ്ടമാകുക; ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
Editorial
ഇന്നലെ പുറത്തുവന്ന ഒരു വാർത്ത മലയാളിയെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്. സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ മലയാളി എന്നീ ക്ലീഷെകൾ അറബിക്കടലിലെറിയാൻ നേരമായി എന്നതിന്റെ സൂചന. തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ വിലകെട്ട മലയാളി എന്ന ലേബലാകും നെറ്റിയിൽ പതിയുക. വരുമാനപരിധിക്ക് പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡ് പട്ടികയിൽനിന്ന് പുറത്താകുന്നു എന്നതാണ് വാർത്ത. കേന്ദ്രസർക്കാരാണ് സംസ്ഥാനത്തെ ഈ ‘മിടുക്കരെ’ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ രേഖകളുടെ അടിസ്ഥാനത്തിൽ, ഉയർന്ന വരുമാനമുള്ള ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ആധാർ നമ്പർ വഴി ബാങ്ക് ഇടപാടുകൾ, വസ്തു-വാഹന രജിസ്ട്രേഷൻ എന്നിവ ബന്ധിപ്പിച്ചതും നിർമിതബുദ്ധി ഉപയോഗിച്ചു നടത്തിയതുമായ പരിശോധനയാണ് അനർഹരെ കണ്ടെത്താൻ സഹായിച്ചത്.
ബിപിഎൽ യോഗ്യതാ മാനദണ്ഡങ്ങൾ വളരെ വ്യക്തമാണ്. ആദായനികുതിദായകരാകാൻ പാടില്ല, പ്രതിമാസ വരുമാനം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം രൂപ) അതിൽ കൂടുതലോ ആകരുത്, നാലുചക്ര വാഹനമോ 0.40 ഹെക്ടറിൽ കൂടുതൽ ഭൂമിയോ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉണ്ടാകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 86,000 കുടുംബങ്ങൾ ഇതിന്റെ നഗ്നമായ ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. അനർഹർക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ട ശേഷം ബിപിഎൽ പട്ടികയിൽനിന്ന് ഒഴിവാക്കുകയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.
അർഹതയില്ലാത്തത് നേടിയെടുക്കുന്നവരും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ സാധിക്കുന്നവരും സമർഥരാകുകയും അതിനു സാധിക്കാത്തവർ അവരെ അസൂയയോടെ നോക്കുന്നവരാകുകയും ചെയ്യുന്ന, ലജ്ജയും സാമൂഹികബോധവും കൈമോശം വന്ന സമൂഹമാകുകയാണോ നമ്മൾ? ക്ഷേമരാഷ്ട്രസങ്കല്പത്തിൽ പാവപ്പെട്ടവർക്കും അരികുവിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാകില്ല. അർഹരെ കണ്ടെത്തി സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. എന്നാൽ, അതിലേക്ക് നുഴഞ്ഞുകയറുന്ന ‘അതിസമർഥർ’ ക്ഷേമരാഷ്ട്ര സങ്കല്പത്തെത്തന്നെയാണ് അട്ടിമറിക്കുന്നത്. അത്തരക്കാർക്കുള്ള ശിക്ഷ കേവലം പിഴയിലൊതുക്കിയാൽ മതിയോ എന്നുപോലും ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.
‘സർക്കാരിൽനിന്നു കിട്ടുന്നതെല്ലാം ലാഭം’ എന്ന അവിവേകമാണ് ഇക്കൂട്ടരിൽ മുന്നിട്ടു നിൽക്കുന്നത്. ഒരു ലോറി മറിഞ്ഞ് വിലപിടിപ്പുള്ളതെന്തെങ്കിലും റോഡിൽ വീണാൽ അപകടത്തിൽപ്പെട്ടവരെ മറന്ന് അതു പെറുക്കാൻ ഓടിക്കൂടുന്ന ദൃശ്യങ്ങൾ കാണാറുണ്ട്. അതുപോലെതന്നെയാണ് തങ്ങൾക്ക് അർഹതയില്ലാത്ത സൗജന്യ റേഷൻ ആനുകൂല്യങ്ങൾ വ്യാജരേഖകളിലൂടെ കൈക്കലാക്കുന്നതും.
ഇത് സമൂഹത്തിലെ അർഹരായ നിർധനരോട് കാണിക്കുന്ന വലിയൊരു അനീതികൂടിയാണ്. ഒരാൾ അനർഹമായി മുൻഗണനാ കാർഡ് കൈവശം വയ്ക്കുമ്പോൾ, യഥാർഥത്തിൽ പട്ടിണിയിലായ മറ്റൊരു നിർധന കുടുംബമാണ് പുറത്താകുന്നത്. ധനതത്വശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച മിൽട്ടൺ ഫ്രീഡ്മാൻ അനശ്വരമാക്കിയ പ്രശസ്തമായ ഒരു ചൊല്ലുണ്ട്; “There is no such thing as a free lunch” (സൗജന്യമായി ആർക്കും ഒന്നും ലഭിക്കുന്നില്ല). സർക്കാർ നൽകുന്ന ഓരോ സൗജന്യത്തിന്റെയും ഭാരം പരോക്ഷ നികുതി കൂട്ടിയോ അത്യന്താപേക്ഷിതമായ വികസന പദ്ധതികളുടെ തുക വെട്ടിക്കുറച്ചോ ജനങ്ങളിൽനിന്നുതന്നെ ഈടാക്കുകയാണ്. അതായത്, സൗജന്യമായി ഇന്ന് നേടുന്ന ആനുകൂല്യങ്ങൾക്ക് പകരമായി നാളത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയുമാണ് നമ്മൾ ബലികഴിക്കുന്നത്.
സൗജന്യങ്ങളോടും ഓഫറുകളോടുമുള്ള മലയാളിയുടെ അമിതമായ ആകർഷണത്തെക്കുറിച്ചുള്ള ചിന്തകളും പങ്കുവയ്ക്കേണ്ടതുണ്ട്. വെറും സാമ്പത്തിക ലാഭക്കൊതി മാത്രമല്ല അതിനു പിന്നിൽ. മനഃശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ കൃത്യമായ കാരണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില ‘സീറോ’ ആകുമ്പോൾ ഗുണനിലവാരമോ ആവശ്യകതയോ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മനുഷ്യമനസ് പെട്ടെന്ന് പ്രേരിപ്പിക്കപ്പെടുന്നു. സൗജന്യങ്ങൾ നേടുമ്പോൾ കിട്ടുന്ന സന്തോഷവും മറ്റുള്ളവർക്കു കിട്ടുന്നത് എനിക്കു കിട്ടാതെപോകുമോ എന്ന ഭയവും മലയാളിയെ യുക്തിസഹമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചില സൗജന്യങ്ങൾ സ്വന്തമാക്കാൻ പരക്കംപായുന്നവർ വലിയ തട്ടിപ്പുകൾക്ക് ഇരയാകുന്നതും പതിവാണ്.
സൗജന്യങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന കൃത്രിമമായ സന്തോഷത്തെയാണ് തത്പരകക്ഷികൾ കൃത്യമായി മുതലെടുക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുമ്പോൾ തിരിച്ച് ഒരു കടപ്പാട് കാണിക്കാൻ മനുഷ്യർ ബാധ്യസ്ഥരാകുന്നു എന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് സിയാൽഡിനി പറയുന്നത്. ഈ കടപ്പാടിനെയാണ് കിറ്റുകളും സൗജന്യ വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കി മാറ്റുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു കാഴ്ചയാണ് ലഭിക്കുക. വരുമാനത്തിന്റെ വലിയൊരു ഭാഗം ജനപ്രിയ സൗജന്യങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ സംസ്ഥാനങ്ങൾ വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. ഇത്തരം സൗജന്യങ്ങൾ ഉത്പാദനക്ഷമമായ ആസ്തികളോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്ന അവസ്ഥ വരുമ്പോൾ അധ്വാനിക്കാനും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കാനുമുള്ള ജനങ്ങളുടെ താത്പര്യം കുറയുകയും ചെയ്യും.
പിടിക്കപ്പെടുമ്പോൾ മാത്രം പിഴയൊടുക്കാൻ നിർബന്ധിതരാകുന്നതിനേക്കാൾ പ്രധാനം, പൗരന്മാരിൽ ഉണ്ടാകേണ്ട ധാർമിക ബോധമാണ്. തങ്ങൾക്ക് അർഹതയില്ലാത്തവ സ്വമേധയാ വേണ്ടെന്നു വയ്ക്കാനുള്ള സന്മനസും പൗരബോധവുമാണ് മലയാളിസമൂഹം വളർത്തിയെടുക്കേണ്ടത്.
Editorial
ലഹരിയെന്ന അതിമാരക വിപത്തിനെതിരേ കേരളത്തില്‍ ആഞ്ഞടിക്കുന്ന തൂഫാന് പൂര്ണവിജയത്തിലെത്തണമെന്നാണ് നമ്മള് ഒന്നടങ്കം ആഗ്രഹിക്കുന്നത്. അതിന് മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ കൂടിയേ തീരൂ എന്നതില്‍ ആര്‍ക്കും സംശയമില്ല. കാരണം, ലഹരിയെന്ന മായാവിക്ക് സംസ്ഥാന അതിര്‍ത്തികളും രാജ്യാതിര്ത്തികളുമൊന്നും തടസമല്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാമുക്ത് യുവ ഫോര്‍ വികസിത് ഭാരത്’ എന്ന പേരില്‍ രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. നൂറ് ആഴ്ച തുടരുന്ന പ്രചാരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, പൊതുസമൂഹം, വ്യവസായരംഗം, 125ൽ അധികം ആത്മീയ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാകും പ്രചാരണം.
ജന്തര്‍ മന്തറില്‍ നടന്ന യുവാക്കളുടെ സമരമായിരിക്കാം പൊടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. അതെന്തായാലും, രാജ്യത്തെ യുവതയെ ലഹരിമുക്തമാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. അതിനുള്ള ഏതൊരു നീക്കത്തെയും എല്ലാവരും സര്‍വാത്മനാ പിന്തുണച്ചേ മതിയാകൂ. കേരളത്തിലെ ഓപ്പറേഷന് തൂഫാൻ മാതൃകയാക്കി ലഹരിവ്യാപാരികളെ വേട്ടയാടലും ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസവും സംയോജിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് രാജ്യം കാത്തിരിക്കുന്നത്.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് വലിയ വിജയമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസിനെയും കേന്ദ്ര ഏജന്‍സികളെയും വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളെയും കൂട്ടുപിടിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഈ ബൃഹദ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇതിനു കീഴില്‍ ജൂലൈ 15 വരെ 7,100ല്‍ അധികം കേസുകളിലായി 7,600ല്‍ അധികം ലഹരിമരുന്നു കച്ചവടക്കാരെ പിടികൂടാന്‍ കഴിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. പിടിച്ചെടുത്തതില്‍ കൂടുതലും സിന്തറ്റിക് ലഹരിമരുന്നുകളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ലഹരിമുക്ത ഇന്ത്യയെന്ന കാഴ്ചപ്പാടോടെ 2020ല്‍ ആരംഭിച്ചതാണ് ‘നശാ മുക്ത് ഭാരത് അഭിയാന്’. മുമ്പുണ്ടായിരുന്ന സംഘടനാപരമായ പങ്കാളിത്തത്തില്‍നിന്ന് ജനകീയ പങ്കാളിത്തത്തിലേക്ക് മാറാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു എന്നാണ് കേന്ദ്ര സാമൂഹിക നീതിശക്തീകരണ വകുപ്പ് അവകാശപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായ തീവ്രപ്രചാരണ പരിപാടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രണ്ട് പ്രധാന മയക്കുമരുന്ന് ഉത്പാദന മേഖലകള്‍ക്കിടയിലാണ് ഇന്ത്യയുടെ കിടപ്പ്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഇറാന് എന്നിവയാണ് പടിഞ്ഞാറ്. മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവ കിഴക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കടല്‍മാര്‍ഗം മയക്കുമരുന്ന് ശേഖരം എത്തുന്നുണ്ട്. കൂടാതെ, ആഭ്യന്തര ഉത്പാദനവും നടക്കുന്നുണ്ട്. നിയമത്തിലെ ചില വൈരുദ്ധ്യങ്ങള്‍ വന്‍കിട വിതരണക്കാരെ തുണയ്ക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നിസാരമായ ശിക്ഷയേ കിട്ടുന്നുള്ളൂ. ഡ്രോണുകളടക്കം ഏറ്റവും ആധുനിക മാര്‍ഗങ്ങളാണ് ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് നെറ്റും ക്രിപ്റ്റോ കറന്‍സികളുമെല്ലാം ഇവര്‍ സമര്‍ഥമായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ നിയമപാലകരും പുതിയ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇത്തരക്കാരെ നേരിടേണ്ടതുണ്ട്.
മയക്കുമരുന്ന് പിടിച്ചെടുക്കലും അറസ്റ്റുകളും മാഫിയകളെ തകര്‍ക്കലുകളും ഒരുവഴിക്ക് വിട്ടുവീഴ്ചയില്ലാതെ നടക്കട്ടെ. ഒപ്പം, ലഹരിക്കടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും ഊന്നല്‍ വേണം. ഈ വിഷയത്തില്‍ ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്. നിരവധി സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍നിന്ന് ശാരീരിക പീഡനങ്ങളും നിര്‍ബന്ധിത ലഹരിവര്‍ജന പ്രക്രിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക വലിയ സംസ്ഥാനങ്ങളിലും ആവശ്യത്തിനനുസരിച്ച് ലഹരിമുക്തകേന്ദ്രങ്ങളില്ല. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സാമൂഹിക ഒറ്റപ്പെടല്‍ ഭയന്ന് പലരും സര്‍ക്കാര്‍ മുക്തികേന്ദ്രങ്ങളെ ഒഴിവാക്കുന്നു. ചെറിയ തോതില്‍ ലഹരിവസ്തു കൈയില്‍ വച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ റിക്കാര്‍ഡുകള്‍ പല യുവാക്കളുടെയും ജോലിസാധ്യതയ്ക്കു തടസമാകുന്നുണ്ട്. അതോടെ അവര്‍ ഈ മാരക വൃത്തത്തിനകത്തുതന്നെ കറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
നശാമുക്ത് ഭാരത് അഭിയാന് ആറു കോടിയില്‍പരം സ്ത്രീകളില്‍ ബോധവത്കരണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഉള്ളതാകട്ടെ നഗരങ്ങളിലും. സ്ത്രീകളുടേതായ സവിശേഷ സാഹചര്യങ്ങള്‍ ചികിത്സ തേടുന്നതിലും പൂര്‍ത്തിയാക്കുന്നതിലും അവർക്ക് തടസമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസം അതീവ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതുണ്ട്.
ലഹരി മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ശാപം. അത് തകര്‍ക്കുന്നതിലെ ആര്‍ജവവും കരുത്തുമാണ് സര്‍ക്കാരുകള്‍ ആദ്യം തെളിയിക്കേണ്ടത്. ഒപ്പം, ലഹരിവേട്ടയ്ക്കിറങ്ങുന്ന സേനകളുടെ ശേഷി വര്‍ധിപ്പിക്കുകയും അന്വേഷണത്തിലും വിചാരണയിലും വീഴ്ച വരാതെയിരിക്കാന്‍ സൈബര്‍, ഫോറന്‍സിക് പോലുള്ള വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിന്റെ മാതൃകയില്‍ ലഹരിവിരുദ്ധ തൂഫാന് രാജ്യമാകെ ആഞ്ഞടിക്കട്ടെ.
Editorial
വീട്, കൃഷി, സമ്പാദ്യം, വ്യാപാരസ്ഥാപനങ്ങൾ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ... എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പട്ടിക ഇത്തവണയും പ്രകൃതി പുതുക്കിയെഴുതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെയും ജീവനോപാധികൾ നഷ്ടപ്പെട്ട മറ്റു മനുഷ്യരുടെയും ജീവിതം ഇനി സർക്കാരിന്റെയും സഹജീവികളുടെയും കരുണയിലാണ്.
വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ച ചരിത്രം സർക്കാരുകൾക്കില്ല. കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടലിൽ അർഹമായ കേന്ദ്രസഹായത്തിനു കോടതികൾക്കുപോലും ഇടപെടേണ്ടിവന്ന ഹൃദയഭേദകമായ അനുഭവവുമുണ്ട്. മഴയ്ക്കും മണ്ണിനും ദുരന്തങ്ങൾക്കുമില്ലാത്ത വിവേചനമോ മുൻഗണനയോ സർക്കാരുകൾക്കുണ്ടാകുന്നത് എത്ര ക്രൂരമാണ്.
മലബാറിൽ ഉൾപ്പെടെ 12 ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ അനുഭവം പാഠമാകണം. പെരുമഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വൻ നാശമുണ്ടാക്കിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടു മാത്രമാണ് ഉണ്ടായിരുന്നത്. മഴ പ്രളയമായശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന ആരോപണം അന്വേഷിക്കണം.
കേന്ദ്രത്തിൽനിന്നു ലഭ്യമായ വിവരങ്ങളും ചേർത്താണ് സംസ്ഥാനം അലർട്ടുകൾ പ്രഖ്യാപിക്കുന്നതെന്നും അലർട്ട് ഏതായാലും രക്ഷാപ്രവർത്തനത്തിനു സജ്ജമായിരിക്കണമെന്ന് പഞ്ചായത്തുതലത്തിൽവരെ മഴക്കാലം തുടങ്ങിയപ്പോഴേ നിർദേശം നൽകിയിരുന്നെന്നുമാണ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. നിർദേശം പുറപ്പെടുവിക്കലല്ല, അതു നടപ്പായിട്ടുണ്ടെന്ന് ഉറപ്പാക്കലാണ് സർക്കാരിന്റെ പണിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തരവാദികളെ കണ്ടെത്തുന്നതിനേക്കാൾ ഇന്നു പ്രധാനം മുൻകരുതലുകളാണ്. പ്രത്യേകിച്ചും തീവ്രമഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ.
ദുരന്തബാധിതരുടെ പക്കലേക്കു സർക്കാർ പാഞ്ഞെത്തണം. ഓണത്തിനു വിൽക്കാൻ ലക്ഷ്യമിട്ടുള്ള കൃഷികൾ ഒലിച്ചുപോയി. കച്ചവടക്കാർ സംഭരിച്ച ചരക്കുകളും മിക്കയിടങ്ങളിലും വെള്ളം കയറി നശിച്ചു. പലരും കടമെടുത്താണ് ഇത്തരം ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. സമയബന്ധിതമല്ലാത്ത വാഗ്ദാനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. വിദേശഫണ്ട്തട്ടിപ്പുകാരെന്നും മതംമാറ്റക്കാരെന്നുമുള്ള വർഗീയനിർമിത അന്പുകളേറ്റവയെങ്കിലും ക്രൈസ്തവസഭകളുടേത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്ന മനുഷ്യരെ നെഞ്ചോടു ചേർക്കണം. പ്രളയത്തിലും ഉരുൾപൊട്ടലിലുമൊക്കെ നാം ഒന്നിച്ചുനിന്നവരാണ്. ഐക്യകേരളം ഒരു പ്രദേശവും ഭരണവുമായി ബന്ധപ്പെട്ട സാങ്കേതികത്വമല്ല, ഒത്തൊരുമയാൽ നാം ഹൃദയത്തിലെഴുതിയ കരാറാണ്.
നൂറ്റാണ്ടുകളായി ഓരോ കാലവർഷത്തിലും ആവർത്തിക്കുന്ന പെരുമഴയുടെ അനുബന്ധ നാശങ്ങളെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ഭരണകൂട പരാജയമാണ്. വീഴ്ചകളും ദീർഘവീക്ഷണമില്ലായ്മയുമാണ് പ്രകൃതിക്ഷോഭത്തെ ദുരന്തങ്ങളാക്കുന്നത്. ഉരുൾപൊട്ടൽ തടയാനും പ്രതിരോധിക്കാനുമുള്ള പ്രധാന പരിഹാരങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലനിർഗമന സംവിധാനങ്ങൾ ഒരുക്കുക, അപകടമേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയവയാണ്.
മഴക്കാല പൂർവ ശുചീകരണം പോലെയുള്ള തട്ടിക്കൂട്ട് പ്രഹസനങ്ങളാകരുത് ദുരന്തനിവാരണം. തീവ്രമഴ പ്രവചിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള ജനവാസ കേന്ദ്രങ്ങൾ നമുക്കിപ്പോൾ അത്ര അപരിചിതവുമല്ല. എന്നിട്ടും അവിടങ്ങളിലെ മനുഷ്യരെ മാറ്റിപ്പാർപ്പിക്കാൻ ദീർഘകാല പദ്ധതിയില്ല. പരിസ്ഥിതി സംഘടനകളുടെയും മാധ്യമങ്ങളുടെയും ‘കൈയേറ്റ വിചാരണ’ പഴയതുപോലെ അത്ര വിലപ്പോകുന്നില്ലെങ്കിലും ഓരോ മഴക്കാലത്തും മലയോരവാസികളെ സംശയമലകളിൽ കയറ്റിനിർത്താനുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല.
ഇനിയും മഴ പെയ്യും മണ്ണിടിയും ഉരുൾ പൊട്ടും. മലകളും മനുഷ്യരും അവിടെയുണ്ടാകും. ദീർഘകാല പദ്ധതികൾക്കു പകരം അലർട്ടുകൾ മതിയോ? കർഷകർ മലയോരത്തെത്തിയത് ദുരിതകാലത്ത് സർക്കാർ നിർബന്ധിച്ചിട്ടോ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞിട്ടോ കൃഷിയോടുള്ള അഭിനിവേശത്താലോ ആണ്. ഒരിക്കൽ കാടുകളായിരുന്ന സമതലങ്ങളിൽ സുരക്ഷിതരായിരുന്ന് അവരെ വിചാരണ ചെയ്യരുത്. നഷ്ടകൃഷിയുമായി ഉരുളുകളെ ഭയന്ന് മലയോരത്തു ജീവിക്കാൻ ആർക്കും കൊതിയുണ്ടാകില്ല.
ഒന്നുകിൽ അവരെ നഗരങ്ങളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ എല്ലാ സംവിധാനങ്ങളുമൊരുക്കി മാറ്റിപ്പാർപ്പിക്കുക. അല്ലെങ്കിൽ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ തയാറാക്കുക. മറ്റു വഴികളുണ്ടെങ്കിൽ അതും ചർച്ച ചെയ്യാവുന്നതാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്... ഈ പലവർണ മുന്നറിയിപ്പുകൾ സർക്കാരെന്ന പ്രതിയുടെ മുൻകൂർ ജാമ്യമല്ലാതൊന്നുമല്ലെന്നു വന്നിരിക്കുന്നു. മലകളിൽ മരണം പെയ്യുകയാണ്. ദീർഘകാല പദ്ധതികളെവിടെ?
Editorial
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ചങ്കിലാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) കുത്തിയത്. കേട്ടുകേൾവിയില്ലാത്ത കാര്യം. കൊടുംവഞ്ചന, തട്ടിപ്പ്. സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇനിയെങ്ങനെ വിശ്വസിക്കും?
ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഒന്നാംറാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് അരുൺ ജെ. പ്രതാപ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയത്രേ! എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽപോലും ഇടംപിടിക്കുമായിരുന്നില്ല എന്നു പറയുമ്പോൾ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവാണ് ഇദ്ദേഹത്തിന്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയ അരുൺ ജെ. പ്രതാപ് ആസൂത്രണ ബോർഡിൽ ജോലി ചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക് പട്ടികയുണ്ടാക്കിയത്. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെട്ട ബോർഡാണ് അഭിമുഖം നടത്തിയത്. മാർക്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൂടി പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ കാലത്ത് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് മുന്‍ ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നത്. പത്തുവർഷം തുടർച്ചയായി നാടു ഭരിച്ച ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന പക്ഷപാതപരമായ പിൻവാതിൽ നിയമനങ്ങളും ഇതിനകംതന്നെ പുറത്തു വന്നതാണ്. ഏതുവിധേനയും സ്വന്തക്കാരെ ഉദ്യോഗങ്ങളിലും മറ്റു താക്കോൽസ്ഥാനങ്ങളിലും തിരുകിക്കയറ്റാനുള്ള അവരുടെ വിരുതു കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ഏതു കള്ളത്തരത്തെയും പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് വ്യാഖ്യാനിച്ച് സ്വർണംപോലെ തിളക്കമുള്ളതാക്കാനുള്ള പാടവവും സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണല്ലോ സംസ്ഥാനത്തെ ഭരണമാറ്റം.
പിഎസ്സിക്ക് അപേക്ഷ നൽകി രാവും പകലും കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതി പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസ്ഥയൊന്നാലോചിക്കൂ. ജീവിതംതന്നെ പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ നാടാണിത്. വെറുതെയാണോ യുവാക്കൾ പാറ്റകളും കരിന്തേളുകളുമൊക്കെയായി പരിണമിക്കുന്നത്. ഒരു യുവതലമുറയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അവിശ്വാസത്തിലേക്കും തള്ളിയിടുന്നവർക്ക് എന്തു ശിക്ഷ കൊടുത്താലും അധികമാകില്ല.
വിദ്യാഭ്യാസവും തൊഴിലും നാടിന്റെ നട്ടെല്ലാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയും ഉദ്യോഗാർഥികളും സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചകളും. സുപ്രധാന ദേശീയ പരീക്ഷകളായ നീറ്റ്, നെറ്റ് മുതൽ സംസ്ഥാനതലങ്ങളിലെ പിഎസ്സി, സർവകലാശാലാ പരീക്ഷകളിൽ വരെ ക്രമക്കേടുകൾ പതിവാകുകയാണ്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിലെ ഉദ്യോഗാർഥികളെയാണ് ഈ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നത് കേവലം ഒരു അവസരം മാത്രമല്ല. മറിച്ച്, ഒരു തലമുറയുടെ ആത്മവിശ്വാസവും ഭരണസംവിധാനങ്ങളിലുള്ള വിശ്വാസവുമാണ്.
ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്. ഭരണഘടനയാണ്. പിഎസ്സി പോലൊരു പവിത്രമായ സ്ഥാപനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന് പിന്നെ എന്തർഥമാണുണ്ടാകുക?
ഡൽഹിയിലെ ജന്തർ മന്തറിൽ ഐതിഹാസികമായൊരു സമരജയം നമ്മൾ കണ്ടുകഴിഞ്ഞു. പാറ്റകളായി മാറിയ ജെൻ സി സമരമുറ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. അവിടെയും പരീക്ഷാത്തട്ടിപ്പു തന്നയായിരുന്നു വിഷയം. അധികാരത്തിന്റെ മറവിൽ എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാമെന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഹുങ്കാണ് ജന്തർ മന്തറിലെ സമരക്കാരുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യം ഓർത്താൽ അവർക്കു നല്ലത്.
പിഎസ്സിയുടെ റാങ്ക്ലിസ്റ്റ് അട്ടിമറിക്കേസിൽ കുറ്റമറ്റതും സുതാര്യവുമായ അന്വേഷണം നടക്കണം. യുഡിഎഫ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള വമ്പൻ സ്രാവുകൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അർഹതയുള്ളവന് തൊഴിൽ ഉറപ്പാക്കുക എന്നതുതന്നെയാണ് നീതിബോധമുള്ള സർക്കാരിന്റെ പ്രാഥമിക കർത്തവ്യം.
Editorial
മാധ്യമങ്ങൾക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെയും റെയ്ഡിനും അറസ്റ്റിനും വിധേയമാകുന്ന മാധ്യമപ്രവർത്തകരെയും കുറിച്ചുമേ നാം സംസാരിച്ചിട്ടുള്ളൂ. സർവസ്വാതന്ത്ര്യവും ആനുകൂല്യങ്ങളും കൊടുത്തു വളർത്തുന്ന മാധ്യമങ്ങൾ ജനാധിപത്യത്തോടു ചെയ്യുന്നതെന്തെന്നു തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ വീണുകിടക്കുകയാണ് ഇന്ത്യ.
പക്ഷേ, അതു മാത്രമല്ല ജനാധിപത്യത്തെ തകർക്കുന്നത്. മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ പെടാത്ത മറ്റൊരു സമാന്തര സംവിധാനമാണ് ഗോദി മീഡിയ. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകത്തെ അന്തകവിത്ത്! സ്വതന്ത്ര മാധ്യമങ്ങളെ തകർക്കുന്നതിനു പകരം, കൊട്ടാരം മാധ്യമങ്ങളെ വളർത്തി ലക്ഷ്യം നേടാമെന്നത് മാധ്യമ അപചയ ചരിത്രത്തിൽ എഴുതപ്പെടേണ്ട അധ്യായമാണ്.
ഗോദി മീഡിയ അഥവാ അധികാരത്തിന്റെ മടിയിലിരുന്നു കിഞ്ചനവർത്തമാനം പറയുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമല്ല. പക്ഷേ, കുറവായിരുന്നു. അതുകൊണ്ട് ‘നായകന്റെ’ തോഴരായി നടക്കുന്ന ആ വിദൂഷകരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അതു സാധ്യമല്ലാത്തവിധം എണ്ണമേറി. പക്ഷേ, ഇത്തരം മാധ്യമങ്ങളെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയുന്ന ഒരു തലമുറ വളരുന്നുണ്ടായിരുന്നു.
അവരാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഗോദി മീഡിയയെ കൂക്കിവിളിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തത്. വ്യത്യസ്ത അഭിപ്രായമുള്ള മാധ്യമങ്ങളെ അപമാനിക്കുന്നതു ശരിയല്ല. പക്ഷേ, ഗോദി മീഡിയയ്ക്കു വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കഴിഞ്ഞ 12 വർഷത്തിലൊരിക്കലും ആ വിദ്യാർഥികളും കണ്ടിട്ടില്ല. ഗോദി മീഡിയയ്ക്ക് ഒരു അഭിപ്രായമേ ഉള്ളൂ; സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്, സർക്കാരിനെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ്.
പ്രധാനമായും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ മാധ്യമങ്ങൾക്ക് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ആരെയും അപമാനിക്കാനും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തൊരിടത്തുമില്ലാത്തവിധം സ്വാതന്ത്ര്യമായിരുന്നു. ഈ ‘മാധ്യമസ്വാതന്ത്ര്യം’ ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് ചില്ലറയല്ല. അതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഇന്ത്യൻ സ്റ്റോറി! ഗോദി മീഡിയയുടെ പ്രോപ്പഗന്ത റിപ്പബ്ലിക്!
മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിനായി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). മേയിലാണ് ഇവർ ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157. കഴിഞ്ഞ റിപ്പോർട്ടിൽ ഇത് 151 ആയിരുന്നു. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങളായ സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹികം എന്നിവയിൽ മാധ്യമങ്ങൾക്ക് ഏറ്റവും തിരിച്ചടിയായത് നിയമം സംബന്ധിച്ചാണ്.
അതായത്, ദേശീയസുരക്ഷാ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ട് വിവരമില്ലാത്ത ചില എൻജിഒകൾ തയാറാക്കുന്നതാണെന്നും ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പക്ഷേ, നൂറുകണക്കിനു മാധ്യമങ്ങളല്ല, സമൂഹവിരുദ്ധമല്ലാത്ത ആയിരക്കണക്കിനുള്ള മാധ്യമങ്ങളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരേ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാസമാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചട്ടങ്ങൾ പാലിക്കാത്ത അറസ്റ്റിൽ സുപ്രീംകോടതി വിട്ടയച്ചിരുന്നു. പക്ഷേ, സർക്കാർ വിട്ടില്ല. വീണ്ടും കോടതി മോചിപ്പിച്ചെന്നു പറയാം. പക്ഷേ, അറസ്റ്റിനും കോടതിവിധിക്കുമിടയിലൂടെ നടത്തുന്ന കാരാഗൃഹവാസമുൾപ്പെടെയുള്ള ഈ ഇരുണ്ട യാത്ര ഒരു മുന്നറിയിപ്പാക്കി സർക്കാർ മാധ്യമലോകത്തിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. രാജ്യത്തെ ഈ സ്ഥിതിവിശേഷമാണ് അപ്രസക്തരായ പ്രാദേശിക നേതാക്കൾക്കുപോലും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ധൈര്യം കൊടുക്കുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലുമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവച്ചത് 2022 ഡിസംബറിലാണ്. പല സംസ്ഥാന സർക്കാരുകളും തങ്ങളെ വിമർശിക്കുന്നവരെ സഹിക്കുന്നില്ല. ‘കടക്കൂ പുറത്തെ’ന്നു പറയുന്നവരും നിങ്ങൾ ഏതു പത്രമാണ് എന്നു ചോദിക്കുന്നതുമൊക്കെ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്. പക്ഷേ, കേന്ദ്രസർക്കാരിന്റേത് മറ്റൊരു തന്ത്രമാണ്. അത് എതിർക്കുന്ന ഏതാനും മാധ്യമങ്ങൾക്കു പകരം അനുകൂലിക്കുന്ന നിരവധി മാധ്യമങ്ങളെ വളർത്തുന്ന തന്ത്രം. അത്തരക്കാർക്കു ചുറ്റും നിന്നാണ് ഡൽഹിയിൽ സമരത്തിനിറങ്ങിയ കുട്ടികൾ കൂക്കിവിളിച്ചു സ്ഥലംവിടാൻ പറഞ്ഞത്.
ഗോദി മീഡിയ ചെയ്തത് പൊതുബോധത്തെ അട്ടിമറിക്കുകയാണ്. ഗോവധ നിരോധന നിയമവും മതപരിവർത്തന നിരോധന നിയമവും ബുൾഡോസർരാജുമൊക്കെ ന്യൂനപക്ഷങ്ങളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ ഉത്തരേന്ത്യയിലെ മേൽപ്പറഞ്ഞ മാധ്യമങ്ങൾ സർക്കാർ കീർത്തനങ്ങളാലപിക്കുകയായിരുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), എഫ്സിആർഎ, വോട്ടർപട്ടികയിലെ തിരിമറി, ഡൽഹിയിലെ വിദ്യാർഥിസമരം... എല്ലാറ്റിനും അവരുടേതായ മറ്റൊരു ഭാഷ്യമുണ്ടായിരുന്നു.
സത്യത്തിൽ, ഈ അപകടം പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും ജെൻസിക്ക് അതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടിലേറെ നീണ്ട മസ്തിഷ്കപ്രക്ഷാളന ശ്രമത്തിനൊടുവിലും ജനാധിപത്യ ഇന്ത്യ കീഴടങ്ങിയിട്ടില്ലെന്ന് ഗോദി മീഡിയയുടെ ചെവിയിലേക്കു കൊച്ചുകുട്ടികൾ പറഞ്ഞുകൊടുക്കുന്നത് എത്ര ആനന്ദകരമായ കാഴ്ചയാണ്. പക്ഷേ, ജനാധിപത്യ-മതേതര ഇന്ത്യ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
Editorial
“കുട്ടികൾക്കൊപ്പം ആയിരിക്കുന്ന ആത്മാവ് സുഖം പ്രാപിക്കുന്നു.”- ദസ്തയേവ്സ്കി.
വിദ്യാലയങ്ങളിലേക്കു പറഞ്ഞുവിട്ട കുട്ടികൾ ഒരിക്കലും തിരിച്ചുവരുന്നില്ലെങ്കിൽ ആ വീടുകളിലെ ആത്മാക്കൾ എങ്ങനെ സുഖം പ്രാപിക്കാനാണ്! കലാലയ രാഷ്ട്രീയ അക്രമികളും റാഗിംഗ് മനോരോഗികളുമൊക്കെ വകവരുത്തിയവരുടെ വീടുകൾ ഒരിക്കലും പഴയതുപോലെയായിട്ടില്ല; ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർഥന്റെയും, അധ്യാപകരുടെ മാനസിക റാഗിംഗിനൊടുവിൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെയും വീടുകൾപോലെ. ഇനി അത്തരം വീടുകൾ ഉണ്ടാകരുത്. റാഗിംഗിനെതിരേ അണിയറയിലുള്ള നിയമത്തിനു സിദ്ധാർഥന്റെ പേരിട്ടിരിക്കുന്നു. നിതിൻ രാജ് കേസിൽ കോടതി നടത്തിയ പരാമർശം കേരളത്തിലെ നട്ടെല്ലിളകിയ ക്രമസമാധാനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടായിരിക്കുന്നു. കലാലയ അധോലോകം തുലയട്ടെ!
റാഗിംഗിന് എതിരേയുള്ള ബില്ല് കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും പിഴയും, കൊല്ലുന്നവർക്ക് വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേര് ‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’. കുറ്റവാളിമനസും വിദ്യാർഥിസംഘടനാ പിൻബലവുമുണ്ടെങ്കിൽ എന്തുമാകാമെന്നു ധരിച്ചുവശായ മക്കളുള്ള മാതാപിതാക്കൾ ഈ നിയമം വായിച്ചു പഠിക്കണം, മക്കളെ ഉപദേശിക്കണം. ഒരു നേതാവും രക്ഷിക്കാനുണ്ടാകില്ല. എന്റെ മകൻ/മകൾ ഒറ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു പറഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തിൽ എല്ലാവർക്കും ഒരേ ശിക്ഷയാണ്. റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ. കുറ്റവാളികളോ വിദ്യാർഥി ഗുണ്ടകളുടെ സഹായികളോ ആയ അധ്യാപകരെയും വിടില്ല. റാഗിംഗ് പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷയുണ്ട്. വിദ്യാർഥിക്കു ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗാണ്; ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം. പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പഠിക്കാനാകില്ല. വിദ്യാർഥികളേ, നിങ്ങളുടെ ഭയമാണ് തെമ്മാടികളുടെ ധൈര്യം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
ഇനി സർക്കാരിനോടാണ്. സർ, നിയമങ്ങൾ ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അതു നടപ്പാക്കേണ്ടവർ അട്ടിമറിച്ചല്ലേ കുറ്റവാളികളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശം കിടപ്പിലായ ക്രമസമാധാന-നിയമപരിപാലനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടാണ്; ചികിത്സ വൈകരുത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റ് ജാമ്യം കൊടുക്കാൻവേണ്ടിയുള്ള നാടകമാണെന്ന സൂചന അതിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണമെന്നുപോലും കോടതിക്കു പറയേണ്ടിവന്നു. കോടതി പറഞ്ഞ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതി പഴകിയ രോഗമാണ്. ഭരണനിര്‍വഹണത്തിലെ പരാജയമാണിതെന്ന കോടതിയുടെ പരാമർശം സർക്കാരൊന്നു കുറിച്ചുവയ്ക്കണം.
വരാനിരിക്കുന്ന റാഗിംഗ് നിയമവും അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. സിദ്ധാർഥനെ എന്നപോലെ അവന്റെ പേരിലുള്ള നിയമത്തെയും വളഞ്ഞിട്ട് ആക്രമിക്കാതിരിക്കണമെങ്കിൽ നട്ടെല്ലു വേണം. ആൾക്കൂട്ടക്കൊലപാതകികളെ ലജ്ജിപ്പിക്കുന്ന റാഗിംഗുകാരായ വിദ്യാർഥിക്കൂട്ടങ്ങൾ, ഒപ്പമുള്ള കുട്ടിരാഷ്ട്രീയ ഗുണ്ടകൾ, അവരെ കണ്ടാൽ മുട്ടിടിക്കുന്ന പാർട്ടി ഗുരുനാഥന്മാർ, പുറത്തുള്ള സർവശക്തരായ പാർട്ടി നേതാക്കൾ, അഴിമതിക്കാരും രാഷ്ട്രീയവിധേയരുമായ ഉദ്യോഗസ്ഥർ... ഇവർക്കൊക്കെ മുകളിൽ പറക്കാൻ സർക്കാരിനു കഴിയുമോ എന്നതല്ല, അതിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. മയക്കുമരുന്നു വിതരണക്കന്പനികളെ കടപുഴക്കുന്ന തൂഫാൻ ഒരു ശ്രമമാണ്. സിദ്ധാർഥൻ കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരുന്നു. ഇനിയവൻ രാജ്യത്തിനു മാതൃകയാകുന്ന റാഗിംഗ് വിരുദ്ധ നിയമമായി പുനർജനിക്കട്ടെ. പഠിക്കാൻ പോയവരെല്ലാം തിരിച്ചെത്തട്ടെ, അവർക്കൊപ്പമായിരുന്ന് വീടുകളിലെ ആത്മാക്കൾ സുഖം പ്രാപിക്കട്ടെ.
Editorial
"പാറ്റ’കളുടെ മുദ്രാവാക്യം പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നു. കർഷകസമരത്തിന്റെ ഓർമ ഡൽഹിയെ പൊള്ളിക്കുന്നു. രാജ്യദ്രോഹ ചാപ്പകൾ മാറ്റിവച്ച്, അഴിമതി-കെടുകാര്യസ്ഥതകളാൽ വിദ്യാഭ്യാസമേഖലയെ മുടിപ്പിച്ച മന്ത്രിയെ സർക്കാർ എളിയിൽനിന്നിറക്കാൻ സമയമായി.
പോലീസ് ലാത്തിക്കടിച്ച് ഓടിക്കാൻ ശ്രമിച്ച യുവാക്കൾ ഡൽഹിയുടെ തെരുവുകളിലൂടെ "പാറ്റക്കൂട്ട’ങ്ങളായി നിരങ്ങുന്നു; ജന്തർമന്തറിലെ സമരവേദിയിൽ ആളു കൂടുന്നു. അസാധാരണമായി പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ "പാറ്റ’കളുടെ മുദ്രാവാക്യം വിളിക്കുന്നു, ഉപരോധം തീർക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്. 2024ലെ കർഷകസമരത്തിന്റെ ചൂടറിഞ്ഞ സർക്കാർ യുവസമരത്തിന്റെ ചൂടളക്കുന്നതേയുള്ളൂ. പക്ഷേ, കോൺഗ്രസ് പരീക്ഷണത്തിനില്ല. ബിജെപി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ആ പ്രക്ഷോഭം തങ്ങളല്ല നടത്തിയതെന്നു പ്രതിപക്ഷത്തിനറിയാം. അപകടം മണത്ത കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്രെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മറ്റു പ്രതിപക്ഷ നേതാക്കളും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തി വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ രാഹുലും പ്രിയങ്കയുമടക്കം കടുത്ത ചെറുത്തുനിൽപാണ് നടത്തിയത്. കർഷകസമരത്തിന്റെ കരുത്താർജിച്ചിട്ടില്ലെങ്കിലും മോദിക്കാലത്തെ രണ്ടാം ജനകീയ പ്രക്ഷോഭം ഡൽഹിയെ അന്തർദേശീയ വാർത്തയാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ പിറന്ന രോഷപ്രകടനം ആളിക്കത്തി ഒരു യുവജനപാർട്ടിയായി ഡൽഹിയിൽ വിരിഞ്ഞ ചരിത്രമാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടേത്. കാരണമായത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു വാദത്തിനിടെ നടത്തിയ പരാമർശങ്ങൾ. ""ചില തൊഴിൽരഹിതരായ യുവാക്കൾ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശപ്രവർത്തകരായി പാറ്റകളെപ്പോലെ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’’വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും തൊഴിൽ രഹിതരും, അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരായിരുന്ന യുവാക്കളും സിജെപിയിലെത്തി. 24 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതും സിബിഎസ്ഇ 12-ാം ക്ലാസിലെ മൂല്യനിർണയം പാളിയതും സിജെപിയെ സജീവമാക്കി. വിദേശത്തായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നവർ, സമരവേദിയിൽനിന്നു കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിന്റെ മോചനവും നീറ്റ് പരീക്ഷാ സമ്മര്‍ദത്തിൽ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകരുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടന്നതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എക്സില്‍ കുറിച്ചു. പക്ഷേ, വെറുതെ സമയം കളഞ്ഞെന്നാണ് സമരക്കാർ പറഞ്ഞത്.
പതിവുപോലെ സമൂഹമാധ്യങ്ങളിൽ വിദ്വേഷപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. രാജ്യസുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാർ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദിവസങ്ങളോളം പൂട്ടിച്ചിരുന്നു. കർഷകസമരത്തിലും ഇത്തരം രാജ്യദ്രോഹ നാടകങ്ങൾ സജീവമായിരുന്നു. അതേസമയം, സിജെപിയുടെ ഇപ്പോഴത്തെ സമരത്തിന് കർഷകസമരത്തിന്റെ കെട്ടുറപ്പില്ലെന്നതും ശ്രദ്ധേയമാണ്. യുവാക്കളെയും വിദ്യാർഥികളെയും ബാധിച്ച നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ മാത്രമാണ് അവരുടെ വിഷയം. കഴിഞ്ഞ വർഷം നേപ്പാളിൽ ജെൻ സി പ്രക്ഷോഭവും രാജ്യത്തെ മറ്റു നീറുന്ന പ്രശ്നങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. സമൂഹമാധ്യമനിരോധനമായിരുന്നു അവരുടെ വിഷയം. ഡൽഹിയിലെ സിജെപി ആൾക്കൂട്ടം നാളെ വിലക്കയറ്റം, അഴിമതി, വർഗീയവിഭജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും.
തമ്മിലടിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് ഇത് അവസരമാണ്. തങ്ങളിരിക്കേണ്ടിടത്താണല്ലോ "പാറ്റ’കളിരുന്നതെന്നോർത്തെങ്കിലും സിജെപിയുടെ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നു കരുതാം. അതെന്തായാലും, സർക്കാരിൽ അതൃപ്തരായ യുവാക്കളിൽ വലിയൊരു വിഭാഗം ഈ പിന്തുണയോട് നന്ദി കാണിക്കും. അടുത്തവർഷം ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ സമരങ്ങൾക്ക് രാഷ്ട്രീയ പ്രസക്തി ഏറുന്നുമുണ്ട്. പാർലമെന്റിൽ ചർച്ചകൾക്കു വഴങ്ങാൻ ഭരണനേതൃത്വം മടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള സ്ഥാനം അംഗീകരിക്കുകതന്നെ വേണം. ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ ആനുകൂല്യം കൈപ്പറ്റിയവരാണ് ഈ സമരത്തെ അടിച്ചമർത്തുന്നത്.
"പാറ്റ’കളെയും പ്രതിപക്ഷത്തെയും കൂടുതൽ പ്രകോപിപ്പിച്ച് രാജ്യത്ത് സമരവേലിയേറ്റം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കളമൊരുക്കില്ലെന്ന് പ്രതീക്ഷിക്കാം. ചർച്ചകളിലൂടെ സമാധാനവും നടപടികളിലൂടെ നീതിയും ഉറപ്പാക്കാക്കുകയെന്നതാണ് അടിയന്തര ആവശ്യം. ചോദ്യപ്പേപ്പർ ചോർച്ചയിൽ പരിഹരിക്കാനാവാത്ത നഷ്ടം നേരിട്ടവർ നിരവധിയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈകഴുകാനാകില്ലെന്നത് സാമാന്യയുക്തിയാണ്. യുവജനങ്ങൾക്കു പ്രതീക്ഷയും രാജ്യത്തു നിയമവാഴ്ചയുടെ ഉറപ്പും വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായകമാണ്.
Editorial
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല്‍ ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്‍ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
Editorial
ജീവിതമത്രയും കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുംവേണ്ടി സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിംഗ് ജയിൽമോചിതനാകുകയാണ്. “അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം’’- ശിക്ഷായിളവ് പരിശോധിക്കുന്ന അവലോകന സമിതിയോട് സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശമാണിത്.
കേൾക്കുന്പോൾ മനുഷ്യത്വത്തിനു പൊള്ളുമെങ്കിലും, കൊലപാതകികളോടു ക്ഷമിക്കുന്നെന്നു പറഞ്ഞ് ഇന്ത്യ വിട്ട, സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിനെ മറക്കരുത്. സ്റ്റെയിൻസിനും മക്കൾക്കുംമുന്പ് ഒരു കത്തോലിക്കാ വൈദികനെയും ഒരു മുസ്ലിം തുണിക്കച്ചവടക്കാരനെയും ഇതരമതവിദ്വേഷത്താൽ നിഷ്ഠുരമായി കൊന്നതിൽ പ്രതിയായ ധാരാ സിംഗ് സ്വാതന്ത്ര്യം ആഘോഷിക്കട്ടെ, മനുഷ്യനാകട്ടെ. അല്ലെങ്കിൽതന്നെ വിദ്വേഷഫാക്ടറികൾ പുറത്ത് സജീവമായിരിക്കെ ഉത്പന്നങ്ങളിലൊന്നിനെ അകത്ത് സൂക്ഷിച്ചിട്ടെന്തു കാര്യം?
1999ലാണ് ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ബജ്രംഗ് ദൾ പ്രവർത്തകരായ ധാരാ സിംഗും മറ്റു 12 പേരുമടങ്ങുന്ന സംഘം, ഉറങ്ങിക്കിടന്ന ജീപ്പിലിട്ടു ജീവനോടെ ചുട്ടുകൊന്നത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഒറീസ ഹൈക്കോടതി ജീവപര്യന്തമാക്കി. 2024ലാണ് മോചനത്തിനുള്ള അപേക്ഷ നൽകിയത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചതിനു പിന്നാലെയാണ് മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 19നു മുന്‍പ് സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. ധാരാ സിംഗിന്റെ മോചനത്തെ ഒരു കൊലയാളിയോടുള്ള ധാർമികരോഷമായി മാറ്റിയിട്ടു കാര്യമില്ല. അയാൾ ഒരു വ്യക്തിയല്ല, ഒരു ആശയം ചിട്ടയോടെ വളർത്തിയ വർഗീയവാദിയാണെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
മോചനത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ധാരാ സിംഗ് പറഞ്ഞ ഒരു കാര്യം മതേതര ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ബ്രിട്ടീഷുകാരും മുഗളന്മാരും ഇന്ത്യയോടു ചെയ്ത ക്രൂരതയോടുള്ള വിഷമത്തിലാണ് താനതു ചെയ്തുപോയതത്രേ. ചരിത്രത്തെ വളച്ചൊടിച്ച് നിരപരാധികൾക്കെതിരേ ആയുധമാക്കുന്ന ആശയത്തിന്റെ സന്തതിയാണ് ധാരാ സിംഗ്.
ബ്രിട്ടീഷുകാർക്കെതിരേ ഈ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിൽ പങ്കെടുക്കാതെയും പങ്കെടുത്തവരെ തള്ളിപ്പറഞ്ഞുമൊക്കെ ഒളിച്ചുകളിച്ച പരിവാരങ്ങളിലാണ് അയാളുടെ അംഗത്വം. ധാരാ സിംഗിനെ ആയുധമെടുപ്പിച്ച തീവ്രഹിന്ദുത്വയെന്ന ആശയം, ന്യൂനപക്ഷങ്ങൾ ശത്രുക്കളാണെന്ന നുണ ഇന്നും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ധാരാ സിംഗുമാർ ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ന്യൂനപക്ഷങ്ങളെ തേടി നിയമഭയമില്ലാതെ ഇറങ്ങിക്കഴിഞ്ഞു. കോൽക്കത്തയ്ക്കടുത്ത് ബരാസത്തിലുള്ള ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സ് നിയമപരമായി നിർമിച്ച ഒരു ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണമെന്ന് ഒരുസംഘം ആവശ്യപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. "ഹിന്ദു ജാഗരൺ മഞ്ച്' എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്നാണ് അക്രമികൾ പറഞ്ഞത്. ഇത്തരം വർഗീയവാദികൾ ബിജെപിയെ തങ്ങളുടെ സർക്കാരായി കണ്ട് നിയമം കൈയിലെടുക്കുന്നത് പതിവായിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയതു മുതൽ സംഘപരിവാർ ബംഗാളിലെ ക്രൈസ്തവർക്കു നേരേ തിരിഞ്ഞ നിരവധി സംഭവങ്ങളിൽ പുതിയതാണ് മുകളിൽ പറഞ്ഞത്.
പക്ഷേ, എത്ര വൈകിയാലും നാം ഇന്ത്യക്കാർ സ്വന്തം രക്തത്തെ തിരിച്ചറിയും. മതേതര ഇന്ത്യയെ തളർത്തിക്കളഞ്ഞ തീവ്രഹിന്ദുത്വ കാഴ്ചകളിൽ പ്രധാനമായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഉറക്കത്തിൽ ചുട്ടുകൊന്നത്. മറ്റൊന്ന്, ഗുജറാത്ത് കലാപകാരികളിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു സുരക്ഷാസേനയോട് കൈകൂപ്പി യാചിക്കുന്ന ഖുത്ബുദീൻ അൻസാരിയുടെ പേടിച്ചുവിറയ്ക്കുന്ന മുഖം. ഒന്നുകൂടിയുണ്ട്; തലയിലൊരു കാവിക്കെട്ടും കൈയിലൊരു ദണ്ഡുമായി, കത്തുന്ന തെരുവിൽ ശത്രുവിനെ തെരയുന്ന അശോക് മോച്ചി. 2014ൽ ഗുജറാത്ത് കലാപത്തിന്റെ 12-ാം വാർഷികത്തിൽ സിപിഎം തളിപ്പറന്പിൽ നടത്തിയ സമ്മേളനത്തിൽ അൻസാരിയും മോച്ചിയും കെട്ടിപ്പിടിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്ന് മുന്‍പ് കുറ്റസമ്മതം നടത്തിയിരുന്ന മോച്ചി അന്ന് കുത്ബുദീനു പൂക്കൾ കൊടുത്തു. മോച്ചിയെ അൻസാരി സഹോദരനെന്നു വിളിച്ചു. തങ്ങൾ ഗുജറാത്തികളാണെങ്കിലും അവിടെ ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നും മോച്ചി പറഞ്ഞു.രാജ്യത്തെ വർഗീയതയിൽ തളച്ചിടുന്ന വിദ്വേഷത്തിന്റെ ചതുപ്പുനിലങ്ങളിൽനിന്നു നമുക്ക് മുന്നോട്ടു പോകാനുണ്ട്.
ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കരുതിയ കുത്ബുദീനും മോച്ചിക്കും ആശ്ലേഷിക്കാനും തളിപ്പറന്പിലെ ഒരു മുറിയിൽ ഒന്നിച്ചു താമസിക്കാനും കഴിഞ്ഞെങ്കിൽ നമുക്ക് വീണ്ടെടുക്കാനാകാത്തത് ഒന്നുമില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കൊന്ന അതേ വർഷം, ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അരുൾദാസ് എന്ന വൈദികനെ അന്പെയ്തു കൊല്ലുകയും ഷെയ്ക് റഹിമാൻ എന്ന തുണിക്കച്ചവടക്കാരനെ മുസ്ലിം ആയതുകൊണ്ടു മാത്രം പശുക്കടത്ത് ആരോപിച്ച് വെട്ടിയും കത്തിച്ചും കൊല്ലുകയും ചെയ്ത ധാരാ സിംഗ് മനുഷ്യത്വത്തെ പുൽകുമോയെന്നു നമുക്കറിയില്ല.
പക്ഷേ, വെറുപ്പിന്റെ കോട്ടകളിൽനിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കാനാകുമെങ്കിൽ അതിനായി സ്വന്തം മുറിവുകളെ മറക്കാൻതക്കവിധമുള്ള ത്യാഗം സമകാലിക ഇന്ത്യ നമ്മോട് അപേക്ഷിക്കുന്നു. 80-ാം സ്വാതന്ത്ര്യദിനമാണ് പടിവാതിൽക്കൽ. വർഗീയതയ്ക്ക് അടിമപ്പെടരുത്.
Editorial
ലോകം മുഴുവൻ സുഖം പകരാനായി എസ്. ജാനകിയുടെ പാട്ടുകൾ ഇവിടെയുണ്ട്. പക്ഷേ, വാനന്പാടി കൂടൊഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നുയർന്നൊരു ദുഃഖഗാനത്തിൽ രാജ്യം നിമഗ്നം! ആദരാഞ്ജലികൾ!
ജാനകിയമ്മ മലയാളിയല്ലെന്ന് മലയാളികളിലേറെയും തിരിച്ചറിഞ്ഞത് വൈകിയ വേളകളിലായിരുന്നു. സംസാരിക്കുന്പോൾ മലയാളം അത്ര വഴങ്ങില്ലെങ്കിലും അവിശ്വസനീയമായ ഉച്ചാരണശുദ്ധിയോടെയായിരുന്നു പാട്ടുകൾ. ഒരു പക്ഷേ, കേരളത്തിലെ ഇന്നത്തെ തലമുറയ്ക്ക് സാധിക്കാത്തത്ര സ്ഫുടത. തമിഴിലും കന്നഡയിലും പാടുന്പോഴും ഇതായിരുന്നു സ്ഥിതി. അവരും ജാനകിയമ്മയെ സ്വന്തമായി കരുതി. 1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. പക്ഷേ, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏതാണ്ട് എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിലും അവർ പാടി. ദേശങ്ങൾ കീഴടക്കിയ സംഗീത ചക്രവർത്തിനി! മലയാളത്തിലും കന്നടയിലുമായിരുന്നു പാടിയതേറെയും. 1976ൽ ‘പതിനാറു വയതിനിലേ’എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് മൂന്നു തവണകൂടി ദേശീയ അവർഡ് ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കേരളം 14 തവണയാണ് സമ്മാനിച്ചത്. അതുപോലെ മറ്റു ഭാഷകളിലും നിരവധി പുരസ്കാരങ്ങൾ. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിച്ചു.
പക്ഷേ, 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കിയപ്പോൾ വേണ്ടെന്നു പറഞ്ഞത് രാജ്യത്തെ അന്പരപ്പിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ആ പുരസ്കാരം ഏറെ വൈകിയെത്തിയതുകൊണ്ടാണ് അവർ അതു നിരസിച്ചത്. പത്മ പുരസ്കാരം നിരസിച്ചത്, ദക്ഷിണേന്ത്യയോടു പുലർത്തിയ കേന്ദ്ര അവഗണനയ്ക്കെതിരേയുള്ള ശക്തമായ പ്രതിഷേധവും നിലപാടുമായിരുന്നെന്നു നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, പ്രക്ഷുബ്ധമെന്നു ലോകം കരുതിയ പാട്ടിന്റെ പാലാഴി പ്രതികരിച്ചതു ശാന്തമായിട്ടായിരുന്നു. “കഴിഞ്ഞ 55 വര്‍ഷമായി ഞാനിവിടെ ഉണ്ടായിരുന്നു. പല ഭാഷകളിലായി വൈവിധ്യമാര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എല്ലാവരും എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്‍പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള്‍ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്? സര്‍ക്കാരിനോടു പരാതികളൊന്നുമില്ല. അവരെന്തെങ്കിലും തെറ്റായി ചെയ്തെന്നു ഞാൻ കരുതുന്നുമില്ല. പക്ഷേ, പത്മ പുരസ്കാരം നിരസിക്കാന്‍ ഞാന്‍ തീരുമാനിച്ചു”. ജാനകിയുടെ ആത്മവിശ്വാസം ഒരിക്കലും പുരസ്കാരങ്ങളിലായിരുന്നില്ല. പാടാനുള്ള തന്റെ കഴിവിലും ശ്രോതാക്കളുടെ അംഗീകാരത്തിലുമായിരുന്നു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ സിനിമയിലും പൊതുവേദിയിലും പാട്ടുകൾ പാടുന്നത് അവസാനിപ്പിച്ചു. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പുറത്തുമായി കൂടിയ ജനസമുദ്രത്തിൽ വിവിധ ഭാഷകളിലെ പാട്ടിന്റെ വേലിയേറ്റം നടത്തിയായിരുന്നു ആ ഇറക്കം. അന്ന് മലയാളി ആരാധകരുടെ അഭ്യർഥനയ്ക്കു വഴങ്ങി അവർ പാടിയത് ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ‘ദുഃഖമേ നീ പോകൂ കെടാത്ത/നിത്യതാരാജാലം പോലെ കത്തുമീയനുരാഗം/മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...’ ഒരു വിടപറച്ചിൽപോലെ സൗഭാഗ്യസ്മരണകളുടെ ചിതയെരിയുന്ന ഒഎൻവിയുടെ വരികൾ... അന്ന് ജാനകിയമ്മ തേങ്ങി. പിന്നെ വൈകിപ്പോയ ആ മൈസൂർ രാത്രിയുടെ നേരിയ തണുപ്പിലേക്ക് മകൻ മുരളീകൃഷ്ണയോടൊപ്പം മടങ്ങി. ഇപ്പോഴിതാ അവിടെനിന്ന് ഏറെ ദൂരെയല്ലാത്ത കനിയനഹുണ്ഡി ഫാം ഹൗസിൽ നിത്യനിദ്ര.
‘മൗനമേ നിറയും മൗനമേ... കല്ലിനു പോലും ചിറകുകൾ നൽകി/കന്നി വസന്തം പോയി...’ പൂവച്ചൽ ഖാദർ എഴുതിയത് ജാനകിയമ്മ പാടുകയായിരുന്നു. ഇന്നുമത് ഏതൊരു കല്ലിനും ചിറകു നെയ്യുന്നതാണ്. ജാനകിയമ്മയുടെ പാട്ടു കേൾക്കാത്ത ആരുണ്ടീ രാജ്യത്ത്! തലമുറകൾക്കു സന്തോഷ, സന്താപ, പ്രണയ, വിരഹ കാലങ്ങളിൽ കൂട്ടായി 48,000ത്തിലധികം പാട്ടുകൾ പാടിയ വാനന്പാടീ നന്ദി; മലയാളത്തിലും പറന്നെത്തിയതിന്.
Editorial
കൊള്ളമുതൽ പങ്കുവയ്ക്കുന്ന ആർത്തിയോടെയാണ് കേരളത്തിൽ പിഎസ്സി (പബ്ലിക് സർവീസ് കമ്മീഷൻ) അംഗത്വം വീതം വച്ചെടുക്കുന്നത്. ശന്പളം ഏകദേശം 4.20 ലക്ഷം, ചെയർമാന് 4.5 ലക്ഷം. ഒന്നാം ക്ലാസ് യാത്രപ്പടി, പേഴ്സണൽ അസിസ്റ്റൻഡ്, ഡ്രൈവർ, വീട്ടുകാർക്കുൾപ്പെടെ ചികിത്സച്ചെലവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെ.
ആറു കൊല്ലത്തെ സുഖവാസാനന്തരം 2.25 ലക്ഷം മുതൽ മുകളിലേക്ക് പെൻഷൻ. യോഗ്യത വിദ്യാഭ്യാസമല്ല, രാഷ്ട്രീയാഭ്യാസം! ജോലിഭാരത്തെക്കുറിച്ചോ ടെൻഷനെക്കുറിച്ചോ നാളിതുവരെ ഒരംഗവും പരാതിപ്പെട്ടിട്ടില്ല. ഇതുപോലെ കാക്കത്തൊള്ളായിരം കോർപ്പറേഷനുകളിലും ബോർഡുകളിലും ചിലതെങ്കിലും നികുതിപ്പണം വിഴുങ്ങുന്നതല്ലാതെ നാടിനു ഗുണമുള്ളതല്ലെന്ന ആക്ഷേപവുമുണ്ട്.
ആവശ്യത്തിലേറെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വേറെ. ഇത്തരം സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നല്ല, സർക്കാർ പരിരക്ഷയുള്ള അഴിമതി കേന്ദ്രങ്ങളായി അവ അധഃപതിച്ചതു തിരിച്ചറിയണം. അല്ലെങ്കിൽ പുതുകേരളവും അഴിമതി വിരുദ്ധ പ്രോജക്ട് സീറോയുമൊക്കെ ഹാസ്യപരിപാടികളാകും.
കഴിഞ്ഞ സർക്കാർ പാവങ്ങളോടു നടത്തിയ പരപീഡാരതിയായിരുന്നു 2025 ഫെബ്രുവരി 19ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിലാണ് പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശന്പള വർധന നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 300 രൂപ പോലും തികച്ചു കൂലിയില്ലാതെ പണിയെടുക്കുന്ന ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു പുറത്ത് അന്നും കുത്തിയിരിപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ സന്പന്നരായ തൊഴിലാളി നേതാക്കൾ ആ പാവപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പിഎസ്സി അംഗങ്ങൾ ചോദിച്ചതിലേറെ പണം പിണറായി സർക്കാർ കൊടുത്തു. സത്യത്തിൽ ആ തീരുമാനം ആശമാരെ ആക്രമിക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. എൽഡിഎഫ് സർക്കാർ തുടരരുതെന്ന് ഏറ്റവുമധികം ആളുകൾ തീരുമാനിച്ചത് അന്നായിരിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നു. ഇന്നത്തെ മുഖ്യമന്ത്രി അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്നു പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെ: “സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ പണമില്ലെന്നു പറയുന്പോൾ സർക്കാർ രാഷ്ട്രീയ നിയമനങ്ങളിൽ ധൂർത്ത് നടത്തുകയാണ്.
പിഎസ്സി അംഗങ്ങളുടെ ഭീമമായ ശമ്പള വർധനയെ ന്യായീകരിക്കാൻ സർക്കാരിനു ധാർമികമായ യാതൊരു അടിസ്ഥാനവുമില്ല.” സർ, ഇപ്പോൾ താങ്കളുടെ ഊഴമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതപോലും ആവശ്യമില്ലാത്ത രാഷ്ട്രീയ നിയമനത്തിന്റെ ധൂർത്ത് അവസാനിപ്പിച്ചുകൂടേ? ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ശന്പളം വാങ്ങുന്ന അംഗങ്ങളുടെ എണ്ണത്തിലും കൊള്ളസമാനമായ ശന്പളത്തിലും പെൻഷനിലും കുറവ് വരുത്തിക്കൂടേ?
അഴിമതിയും പിൻവാതിൽ നിയമനവുമൊന്നും തടയില്ലെങ്കിലും, ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കേരള പിഎസ്സിയിൽ ഉള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയുമില്ല. കേരളത്തിന്റെ നാലിരട്ടിയുള്ള ഉത്തർപ്രദേശിൽ ഒന്‍പത്, മഹാരാഷ്ട്രയിൽ പരമാവധി ആറാണെങ്കിലും നിലവിൽ മൂന്ന്, തമിഴ്നാട്ടിൽ 14, കർണാടകത്തിൽ ഒന്‍പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽപോലും പരമാവധി 11 പേരേയുള്ളു. അവിടെ ഉയർന്ന വിദ്യാഭ്യാസ, പ്രഫണൽ യോഗ്യതയുള്ളവരെയാണ് അംഗങ്ങളാക്കുന്നത്. ഇവിടെ ഭരിക്കുന്ന കക്ഷിയും ഘടകകക്ഷികളും തീരുമാനിക്കുന്നതാണ് യോഗ്യത. നിയമനങ്ങൾ പേരിനു മാത്രമാകുകയും നിയമനത്തിൽ അഴിമതി നാറുകയും ചെയ്യുന്നുണ്ടെങ്കിലും 1755 ജീവനക്കാരുള്ള പിഎസ്സി കോടിക്കണക്കിനു രൂപയാണ് പ്രതിമാസം ചെലവിടുന്നത്.
മുന്‍പൊക്കെ 50 വയസിനു മുകളിലുള്ളവരെയായിരുന്നു പിഎസ്സി അംഗങ്ങളായി നിയമിച്ചിരുന്നത്. ഇപ്പോൾ രുചി പിടിച്ചുപോയി. ഒരു ഇടതു വനിതാനേതാവിനെ അംഗമാക്കിയത് 30 വയസിലാണത്രേ. 36 വയസിൽ 2.25 ലക്ഷം പെൻഷൻ വാങ്ങാം. ‘ഇടതുവസന്തകാലത്തെ’ പിൻവാതിൽ നിയമനങ്ങളും കണക്കിലെടുത്താൽ നേതാക്കൾക്ക് "ആശ'മാരോടു പുച്ഛം തോന്നിയതിൽ അതിശയമില്ല.
യുഡിഎഫിലും പുതിയ പിഎസ്സി അംഗങ്ങളുടെ വീതംവയ്പ് അണിയറയിലായിരിക്കാം. സർക്കാരിന്റെ ഈ നറുക്കെടുപ്പില്ലാ ലോട്ടറിയുടെ പണക്കിഴി വേണ്ടെന്നുവയ്ക്കൽ ഒട്ടും എളുപ്പമല്ല. പക്ഷേ, ചാരിത്ര്യപ്രസംഗങ്ങൾക്കുപകരം ചരിത്രമാറ്റത്തിന് ഈ സർക്കാർ തയാറുണ്ടോ എന്നതാണ് ചോദ്യം. പിഎസ്സി പരീക്ഷ പോലെയല്ല, ഉത്തരം നോക്കുവോളം ചോദ്യം ഹാജരുണ്ടാകും.
Editorial
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
Editorial
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
Editorial
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്‍ട്ട് പുതുക്കാൻ വോട്ടര്‍പട്ടികയില്‍ പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്കി. പിന്നീട് കോല്‍ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്‍ഗനൈസേഷനില്‍നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
Editorial
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്‍, സ്നൈപ്പറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്‍, സ്കൂളുകള്‍, കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര്‍ ഏഴിനും 2025 ഒക്ടോബര്‍ ഏഴിനും ഇടയില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള്‍ അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില്‍ താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു.
രേഖകളില്‍പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനു ശേഷവും കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്‍ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
Editorial
ഭരണപരമായ പുത്തൻ വെളിപാടുകൾക്ക് ഇന്ത്യൻ ബ്യൂറോക്രസി പണ്ടേ കെങ്കേമമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇന്നലെ വിദേശകാര്യ മന്ത്രാലയം നേരത്തേ പറഞ്ഞതിനെ ശക്തമായി ഉറപ്പിച്ചുകൊണ്ട് കൂടുതൽ വിശദീകരണവുമായി രംഗത്തു വന്നു. ഈ രേഖ നിയമപരമായി ഒരിക്കലും പൗരത്വത്തിന്റെ തെളിവായി നിലനിന്നിട്ടില്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഇതിന് പിൻബലം നല്കാൻ 1967ലെ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകളും മുൻകാല കോടതി വിധികളും അവർ ആധാരമാക്കുന്നു.
ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് പാസ്പോർട്ട് നൽകുന്നത് നിയമത്തിലെ സെക്ഷൻ 6(2)(എ) വിലക്കുന്നുണ്ടെങ്കിലും, പൗരന്മാരല്ലാത്തവർക്കായി പ്രത്യേക വ്യവസ്ഥയും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ പാസ്പോർട്ടിനെ പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്നത്. ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്ന 2013ലെ ബോംബെ ഹൈക്കോടതി വിധിയും സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നുണ്ട്.
പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കാതലായ ഒരു ചോദ്യം ബാക്കിനിൽക്കുന്നു: സ്വന്തം പാസ്പോർട്ടിനെ ദേശീയതയുടെ തെളിവായി ഇന്ത്യക്കുതന്നെ പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റാരെങ്കിലും അത് വിശ്വസിക്കണം എന്നു പറയുന്നതെങ്ങനെയാണ്? ഇന്ത്യൻ സർക്കാർ ഒരു രേഖ പുറത്തിറക്കുന്നു. അതിൽ ദേശീയമുദ്ര പതിപ്പിക്കുന്നു. അപേക്ഷകരെ കർശനമായ പോലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നു.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു കേന്ദ്രത്തിൽ ആ പാസ്പോർട്ട് അച്ചടിക്കുന്നു. ഒടുവിൽ ഇത് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്ത്യക്കാർ തങ്ങളുടെ പൗരത്വത്തിന്റെ തെളിവായി പാസ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലെന്ന് അവരോട് പറയുന്നതിലെ വൈരുധ്യവും പരിഹാസ്യതയും അപമാനവും എത്രത്തോളമാണ്?
ഈ പാസ്പോർട്ടിനെ വിമാനക്കമ്പനികൾ അംഗീകരിക്കുന്നു. രാജ്യാതിർത്തികളിലെ കാവൽസേനകൾ അംഗീകരിക്കുന്നു. വീസ കിട്ടാനും വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതരെ ബോധ്യപ്പെടുത്താനും ഇതു മതി. വിദേശത്ത് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനും വിശ്വസനീയമാണ് ഇന്ത്യൻ പാസ്പോർട്ട്. വിദേശ സർക്കാരുകൾ ഇതിന്റെ ഉടമ ഇന്ത്യൻ പൗരനാണെന്ന് മടികൂടാതെ സമ്മതിക്കുന്നു. ഒരു ഇന്ത്യൻ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തുന്ന ദേശീയതയെ വിദേശ സർക്കാരുകൾ പൂർണമായി വിശ്വസിക്കണം. എന്നാൽ, ഇതേ രേഖ നൽകിയ ഇന്ത്യൻ സർക്കാർ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എന്തൊരു വിചിത്രമായ ഏർപ്പാടാണ്!
ഈ പ്രശ്നം ഉയർന്നുവന്ന സാഹചര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൽനിന്ന് (എസ്ഐആർ) ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യമാണ് ഈ വിശദീകരണത്തിലെത്തിയത്. അതോടെ ഇത് കേവലം ഉദ്യോഗസ്ഥ മണ്ടത്തരം എന്നതിൽനിന്ന് തികച്ചും ഗൗരവമുള്ള രാഷ്ട്രീയ വിഷയമാകുന്നു. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യത്തിന് അത് "ഞങ്ങൾ' തീരുമാനിക്കുന്നവർ എന്ന ഉത്തരം വരുന്ന കാലം വിദൂരമല്ലെന്നാണ് നാം തിരിച്ചറിയേണ്ടത്.
1967ലെ പാസ്പോർട്ട് നിയമത്തിന്റെ ആമുഖം നോക്കുക: “ഇന്ത്യൻ പൗരന്മാർക്കും മറ്റ് വ്യക്തികൾക്കും ഇന്ത്യയിൽനിന്നുള്ള യാത്ര നിയന്ത്രിക്കുന്നതിനും പാസ്പോർട്ടുകളും യാത്രാരേഖകളും നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങൾക്കുമായുള്ള നിയമം.” ഈ നിയമത്തിലെ സെക്ഷൻ 1(2) ഇന്ത്യയിലുടനീളം ബാധകമാണ്. കൂടാതെ, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്. അതിനാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും നിയമവിരുദ്ധമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പാസ്പോർട്ടുകളെക്കുറിച്ചുള്ള പുതിയ ഔദ്യോഗിക നിലപാട് വിദേശ സർക്കാരുകളെയും വിഷമസന്ധിയിലാക്കാൻ സാധ്യതയുണ്ട്.
എല്ലാ പരമാധികാര രാജ്യങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വവും ദേശീയതയും പരിശോധിക്കുന്നതും അംഗീകരിക്കുന്നതും അവരുടെ പാസ്പോർട്ട് അടിസ്ഥാനമാക്കിയാണ്. അവർ പരസ്പരം ആ സാക്ഷ്യപ്പെടുത്തൽ സമ്മതിക്കുകയും പാസ്പോർട്ട് ഉടമകളെ അതിർത്തി കടന്ന് യാത്രചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിൽനിന്ന് പൗരത്വത്തെ ഒഴിവാക്കിയാൽ പാസ്പോർട്ട് വിലയുണ്ടെന്നു കരുതുന്ന ഉദ്ദേശ്യരഹിതമായ രേഖയായി മാറും. ഏതാവശ്യത്തിനാണോ ഒരു രേഖയുണ്ടാക്കിയത് അത് ആ ആവശ്യത്തിനുതകാത്ത ഒന്നായി മാറുന്ന ഇന്ത്യൻ "റോപ് ട്രിക്ക്’ ആണ് നമ്മുടെ മുന്നിൽ നടക്കുന്നത്.
മരിച്ചോ എന്നുറപ്പു പറയാനാകാത്ത മരണസർട്ടിഫിക്കറ്റ്, ഇയാൾ ജനിച്ചോ എന്നുറപ്പില്ലാത്ത ജനന സർട്ടിഫിക്കറ്റ് എന്നൊക്കെ കോമഡി സ്കിറ്റുകളിൽ കേട്ട് നാം തലയറഞ്ഞു ചിരിക്കാറുണ്ട്. എന്നാലിത് ചിരിച്ചുതള്ളേണ്ട ഒന്നല്ല. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു ദുഃസൂചനയാണ്. "ബ്രഹ്മസത്യം, ജഗന്മിഥ്യ’ എന്ന് ആദിശങ്കരന്റെ അദ്വൈതം പറയുന്നു. ആധുനിക ശങ്കരന്മാർ "അഹം ബ്രഹ്മാസ്മി’യെന്നു പറഞ്ഞ് മഹത്തായ ഈ രാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും വെറും മായയാക്കാനുള്ള കഠിനയത്നത്തിലാണ്. കരുതിയിരുന്നേ പറ്റൂ.
Editorial
ജനവാസമേഖലയിൽ മാത്രം 50,000 കാട്ടുപന്നികൾ! പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഇവയെ കൊല്ലാനുള്ള നടപടി ഉടൻ ആരംഭിക്കും. വെടിവയ്പുകാരില്ലാത്തിടത്ത് ഉടൻ ആളെ കണ്ടെത്തും. വനം മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞതാണിത്. കേരളത്തിലെ കർഷകർക്ക് അമിതാവേശമൊന്നുമില്ല. എല്ലാം ശരിയാക്കാമെന്ന പ്രഖ്യാപനം വർഷങ്ങളായി കേട്ടുകേട്ടു മടുത്തു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒരു മാസത്തിലേറെയായി. ഇനി ഒരു തടസവും സർക്കാരിനില്ലല്ലോയെന്നോർത്ത് ജനം ആശ്വസിച്ചതാണ്. ഒരു ചുക്കും നടന്നില്ല. എന്ത് അട്ടിമറിയാണു നടന്നതെന്നറിയില്ല. അതിനിടെയാണ് കാട്ടുപന്നിയെ വെടിവച്ചു തീർക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്. എൽഡിഎഫ് സർക്കാരിന്റേതുപോലെ പൊയ്വെടിയാകുമോയെന്ന് അറിയാനുണ്ട്.
റാന്നി എംഎൽഎ പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് വനം മന്ത്രി ഷിബു ബേബിജോൺ, ഓഗസ്റ്റ് മാസത്തോടെ കാട്ടുപന്നിശല്യം തീർക്കുമെന്നറിയിച്ചത്. കർഷകർക്കറിയാം, അവരുടെ കൃഷിയിടങ്ങളിലുള്ള കാട്ടുപന്നികളുടെ എണ്ണം അര ലക്ഷത്തിലും വളരെ അധികമാണെന്ന്. “വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള പ്രത്യേക നടപടി നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.
പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.” ഇതോടൊപ്പം മന്ത്രി മറ്റൊരു കാര്യം പറഞ്ഞിരുന്നു. “കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനം വകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.”
കഴിഞ്ഞ 10 വർഷമെങ്കിലുമായിട്ട് കർഷകന്റെ പ്രഖ്യാപിത ശത്രുവായിരുന്നു സർ വനം വകുപ്പ്. അവർ കർഷകരുടെ ഭൂമിയും പാതകളും പിടിച്ചെടുത്തു. നൂറ്റാണ്ടു പഴക്കമുള്ള രാജപാതകൾ കൈയേറി. രേഖകളുള്ള ആരാധനാലയങ്ങൾ തകർത്തു. അനധികൃതമായി കുടിയിറക്കിയവരെ കോടതിയാണ് പുനരധിവസിപ്പിച്ചത്. വന്യജീവിശല്യത്തിനൊപ്പമായിരുന്നു വനപാലകശല്യം.
കർഷകന്റെ ശത്രുവല്ല സർക്കാരെന്ന് എടുത്തുപറയേണ്ടിവന്നത് അവർ കർഷകരുടെ ശത്രുവായിരുന്നു എന്ന വസ്തുതയിൽനിന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥപ്രഭുക്കളെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് കർഷകർക്കു രക്ഷയില്ലെന്ന് ദീപിക പലയാവർത്തി ചൂണ്ടിക്കാണിച്ചു. പക്ഷേ, അധികാരത്തിന്റെ ബധിരകർണങ്ങൾ ഈ സംസ്ഥാനത്തിന്റെ ശാപമായിരുന്നു. അതിനു മാറ്റം വരുത്താൻ മന്ത്രി ഷിബു ബേബിജോണിന് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. കാട്ടുപന്നിവേട്ട പ്രഖ്യാപനം കർഷകരക്ഷയിലേക്കുള്ള ഒന്നാം മൈലാണ്.
ഒരു കാര്യംകൂടി സൂചിപ്പിക്കാം. പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം, ജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ അമിതവർധനയുണ്ടായാൽ വന്യജീവികളെ വേട്ടയാടി ഭക്ഷിക്കാനാണ് അനുമതി നൽകുന്നത്. പക്ഷേ, ഇന്ത്യയിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും വന്യജീവികളെ വേട്ടയാടാൻ അനുവദിക്കില്ല. അതിസങ്കീർണവും മനുഷ്യവിരുദ്ധവുമായ നിയമത്തിന്റെ നൂലാമാലകളെല്ലാം കടന്ന് ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നാലും ആരുമതു തിന്നില്ലെന്ന് ഉറപ്പാക്കാൻ നശിപ്പിച്ചശേഷം മാത്രം കുഴിച്ചുമൂടും.
ഒരുതരം വിചിത്രമായ കാട്ടുനീതിയുടെ പുറത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യവേട്ടയെ നിയമത്താൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഈ സർക്കാരിൽ ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. 50,000 പന്നിയെ കൊല്ലുന്നുണ്ടെങ്കിൽ അതിന്റെ മാംസം 35 ലക്ഷം കിലോയെങ്കിലുമുണ്ടായിരിക്കും. 300 രൂപ കിലോയ്ക്കു വിലയിട്ടാൽ പോലും100 കോടിക്കു മുകളിലായി.
മനുഷ്യരെ തീറ്റിക്കില്ലെന്നല്ലേ നിയമനിർമാതാക്കൾക്കു വാശിയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി വിവിധ മൃഗശാലകളിലേക്ക് ദിവസവും വാങ്ങുന്നുണ്ട്. ഈ പന്നിയിറച്ചി അവിടേക്കു കൊടുത്താൽ അത്രയും ലാഭമല്ലേ?
സർക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടല്ല, മൃഗസ്നേഹം വരുമാനമോ ഫാഷനോ തൊഴിലോ ആക്കിയിരിക്കുന്ന ചില ദന്തഗോപുരവാസികളോടാണ്. അവരിലേറെയും നിരുപദ്രവകാരികളായ ജീവികളെ സുഭിക്ഷമായി അകത്താക്കുന്നവരുമാണ്. വനം മന്ത്രി ഇത്തരക്കാർക്കു വഴങ്ങരുത്. മനേക ഗാന്ധി ഒരു കത്തെഴുതിയാൽ തീരുന്നതായിരുന്നു നമ്മുടെ കർഷകസ്നേഹം.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ അവർ 2022 മേയിൽ നമ്മുടെ വനം മന്ത്രിക്കു കത്തെഴുതിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നു തീരുമാനിച്ച സുപ്രീംകോടതി ചുട്ട മറുപടി കൊടുത്തതോടെയാണ് സർക്കാരുകളെ "തടവിലാക്കിയിരുന്ന' കപടമൃഗസ്നേഹികൾ ഒന്നടങ്ങിയത്.
കോടതിയിൽ തോറ്റവർ സർക്കാരുകളുടെ പിൻവാതിലിൽ ഇപ്പോഴുമുണ്ടാകും. ജനപക്ഷത്തു നിൽക്കാൻ ഈ സർക്കാരിനാകട്ടെ. ഓഗസ്റ്റോടെ പന്നിശല്യം തീരട്ടെ. മൃഗശാലകളിൽ പോത്തിറച്ചിയും കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാൻ കൊടുക്കുന്ന പണം സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു കൊടുക്ക്, മനഃസാക്ഷിയുണ്ടെങ്കിൽ.
Editorial
ഒരു തെങ്ങിന്റെ പേരിലുള്ള അയൽതർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയതും കോടതിയുടെ ഉപദേശവും ബന്ധപ്പെട്ട ഹർജിക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. കാരണം, അതിരിലെ ഒരു മരത്തിന്റെ പേരിൽ വർഷങ്ങളായി ശത്രുതയിൽ തുടരുന്ന ആയിരക്കണക്കിന് അയൽക്കാരുണ്ട് ഈ സംസ്ഥാനത്ത്.
കോടതി ഹർജിക്കാരനോടും എതിർകക്ഷിയോടും പറഞ്ഞത്, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ്”. ഉള്ളിൽ ഇത്തരം ഹർജികൾ കൊണ്ടുനടക്കുന്ന എല്ലാവരോടുമാണ് ഈ നിരീക്ഷണം. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ എന്നും കോടതി പറഞ്ഞു. തെങ്ങ് മാത്രമല്ല, അതിരിലേത് ഉൾപ്പെടെയുള്ള വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അയൽക്കാരുമായി പങ്കുവയ്ക്കുന്ന, അവർക്കു ശല്യമാകാതിരിക്കാൻ അതിരിൽനിന്നു മാറ്റി മാത്രം വൃക്ഷങ്ങൾ നടുന്ന, പരാതിയുണ്ടായാൽ ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരം കാണുന്ന നല്ല അയൽക്കാരും ചിരിക്കുകയാണ്.
അയല്‍വാസിയുടെ തെങ്ങ് തന്റെ വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന്‍ തലപ്പത്ത് വലയിടുകയും ചെയ്തു. അതിലും തൃപ്തിയാകാതെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിക്കാൻ അഭിഭാഷക കമ്മീഷനെ നിയോഗിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന നിബന്ധനയും ഹർജിക്കാരൻ അംഗീകരിച്ചു.
വാശി അത്രയ്ക്കായിരുന്നു. തെങ്ങിനു ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന്‍ മുന്കരുതലുണ്ടെന്നും കമ്മീഷന് റിപ്പോര്‍ട്ട് നല്കി. തുടർന്നാണ് ബൈബിൾ വാക്യങ്ങളുദ്ധരിച്ചു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം: “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ആപത്തുവരുമ്പോള്‍ സഹായത്തിന് അയല്വാസിയേ ഉണ്ടാകൂ.
ഒരു ചായ കുടിച്ച് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണിത്. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ... സ്വയം നിപതിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തെങ്ങ് അങ്ങനെ ചെയ്തെങ്കിലും വഴക്ക് ഒഴിവാക്കിയേനെ.” തെങ്ങ് നിലവില്‍ അപകടത്തിലല്ലെന്നും കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കക്ഷികള്‍ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്‍ക്കു പോകുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
ഡൽഹി തീസ് ഹസാരി കുടുംബക്കോടതി. 2020ൽ വിവാഹിതയായ സൗരഭ്, ശിഖ എന്നിവർ താമസിയാതെ കലഹത്തിലാകുകയും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് വീറോടെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, അടുത്തയിടെ ശിഖയുടെ പിതാവിനു ഹൃദയാഘാതമുണ്ടായി. കേസ് നടത്തിയ വകയിൽ സാന്പത്തികത്തകർച്ചയുണ്ടായതിനാൽ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പക്ഷേ, സൗരഭ് ഓടിയെത്തി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അടിയന്തരചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഭാര്യാപിതാവ് ആരോഗ്യവാനായി വീട്ടിൽ മടങ്ങിയെത്തി. പിറ്റേന്ന് കേസ് അവസാന വിചാരണകൾക്കായി പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാതെ, സൗരഭ് ശിഖയെ നോക്കി ദുർബലമായൊന്നു ചിരിച്ചു.
അതു കാത്തിരുന്നതുപോലെ ശിഖ കൈയിലിരുന്ന കേസ് രേഖകൾ വലിച്ചുകീറിയശേഷം സൗരഭിന്റെ അടുക്കലേക്ക് ഓടിയെത്തി. പരിസരം മറന്ന് സൗരഭ് അവളെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തുകൊണ്ടു നിന്നു. അഞ്ചു വർഷത്തെ വാദപ്രതിവാദങ്ങളും ശത്രുതയും ഒരു നിമിഷത്തിൽ ഇല്ലാതായി.
ഇന്ത്യയിലെ കോടതികളിൽ ഏകദേശം ആറു കോടി കേസുകളാണ് വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്. 30 വർഷമായി തീർപ്പാകാത്തതുപോലുമുണ്ട്. നീതി തീർച്ചയായും അനിവാര്യമാണ്. കേവലം ഒത്തുതീർപ്പുകളിൽ ഒതുങ്ങാത്ത സങ്കീർണമായ നിരവധി കേസുകളുണ്ട്. പക്ഷേ, പതിനായിരക്കണക്കിനു കേസുകൾ വെറും ദുരഭിമാനത്തിന്റെയും വാശിയുടെയും പേരിലുള്ളതാണ്.
ഇത്തിരിയൊന്നു ക്ഷമിക്കാൻ തയാറായാൽ, ഒന്നു ചിരിക്കാൻ മനസു കാണിച്ചാൽ, ഒന്നിച്ചൊരു അത്താഴത്തിനിരുന്നാൽ... കുടുംബക്കോടതികളിലെ നിരവധി കേസുകൾ തീരും. അനാഥരെപ്പോലെ ജീവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകും. അനാവശ്യമായ ഈഗോ യുദ്ധങ്ങളാണ് ഒരു സമാധാന ഉടന്പടിയുമില്ലാതെ മനുഷ്യൻ തുടുരുന്നത്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കെ.എം. അബ്ദുള്‍ ഗഫൂറിന്റെ "യുദ്ധം' എന്ന ചെറുകവിത, നാം പങ്കെടുത്തുകൊണ്ടിരിക്കുന്ന നിത്യയുദ്ധങ്ങളെക്കുറിച്ചാണ്: “അറിയാതെ പന്തു തട്ടി ചില്ലു പൊട്ടിയതിനു തല്ലുന്ന/ കറിയില്‍ ഉപ്പു കൂടിയതിനു പാത്രം വലിച്ചെറിയുന്ന/ വൈകിവന്നതിനു വാതില്‍ വലിച്ചടയ്ക്കുന്ന/ തേക്കിന്കുറ്റിയുടെ അവകാശത്തര്‍ക്കത്തില്‍ അയല്‍ക്കാരനെ തെറി വിളിക്കുന്ന/ഒരു കൊടിക്കാലിന്റെ പേരില്‍ എതിര്‍പാര്‍ട്ടിക്കാരനെ വെട്ടിക്കൊല്ലുന്ന/നമ്മള് ചോദിക്കുന്നു എന്തിനാണ് ഈ യുദ്ധം?/നമ്മള് വലുതായതാണ് യുദ്ധം.”
സ്നേഹത്തിന്റെ ചെറിയൊരു കടാക്ഷംകൊണ്ട്, സ്പർശംകൊണ്ട്, ഒരു ചായസത്കാരംകൊണ്ട്, ഒരു ചുംബനംകൊണ്ട് ഒരു യുദ്ധം നിർത്താൻ നാമെന്തിനാണ് വൈകുന്നത്?
Editorial
അൻപത് കൊല്ലം മുന്‍പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്‍പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി.
ഇന്നലെയും ഇന്നുമായി ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ നമ്മുടെ ജലാശയങ്ങളുടെ ദാരുണമായ അവസ്ഥ വെളിവാക്കിയിട്ടുണ്ട്. ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളുടെ ഗർഭാശയ അർബുദങ്ങളായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ ശാസ്ത്രീയമായ ഒരു സമയബന്ധിത പദ്ധതി തയാറാക്കിയില്ലെങ്കിൽ ഒന്നുമുണ്ടാകില്ല ബാക്കി. നാഗരികതകളുടെ ഈറ്റില്ലമായ ജലഖനികളെ തകർക്കരുത്.
നാം ഒന്നിച്ചു പണിത മാലിന്യബോംബുകളാൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്‍പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി.
ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ... നമുക്കുമുണ്ട് ജലസ്രോതസുകൾ, തെളിച്ചെടുത്താൽ സ്വർണഖനികൾ. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗം ടൂറിസമായിരിക്കുമെന്നു തിരിച്ചറിഞ്ഞാൽ അതിന്റെ മുന്നൊരുക്കമായിരിക്കും ജലസ്രോതസുകളെ വീണ്ടെടുക്കൽ. ഭൂമിക്കൊരു ഉണർത്തുപാട്ടിനു സമയമായി. ചരമഗീതമെഴുതിയ നാംതന്നെ ഒരുന്പെട്ടിറങ്ങുക.
Editorial
ബസിനടിയിൽപെട്ട് വസ്ത്രം കീറിയ വനിതയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകിയ മനുഷ്യന്റെ പേരാണ് എം.ആർ. ഷാജി. തൃപ്പൂണിത്തുറയിലെ അപകടസ്ഥലത്തു പാഞ്ഞെത്തിയ നല്ല സമറിയാക്കാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ഷാജി എന്ന ചായ വിൽപനക്കാരൻ. പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കിൽ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയിൽ കാണുന്നതു നല്ലതാണ്. തീർന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂർവസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാർത്തകളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യർ കുറച്ചല്ല. അതു ഷെയർ ചെയ്യുന്നവർ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്റെ അഭിമാനത്തിന്റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണി കൊടുക്കുന്ന ഷാജി മാതൃകയാണ്. ഈ വീഡിയോ കണ്ടുമറക്കാനുള്ളതല്ല, നമ്മുടെ കാഴ്ചപ്പാടുകളെ നവീകരിക്കാനുള്ളതാണ്.
ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടർ യാത്രിക മീറ്ററുകളോളം ടയറിൽ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിർത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരിക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു. സൈക്കിളിൽ ചായവിൽപന നടത്തിയിരുന്ന ഷാജി ഓടിയെത്തി. മുണ്ടു വാങ്ങാൻ സമയമെടുക്കും. നിമിഷങ്ങൾക്കകം, മറ്റൊന്നും ആലോചിക്കാതെ ഷാജി സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു. സാഹോദര്യത്തിന്റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടർച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യൻ ഷാജിക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ഷാജി പറഞ്ഞു. അതും അഭിനന്ദനാർഹമാണ്. സഹായിക്കാനെത്തിയ ഏതാനുംപേർ സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു വിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ഷാജി എന്ന 53കാരനെ മുഖ്യമന്ത്രിയുൾപ്പെടെ അഭിനന്ദിച്ചു. ഉള്ളിൽ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകൾ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്റെ കഥയ്ക്ക് മറ്റൊരു തുടർച്ച ആവശ്യമാണ്. ഷാജിയെ അഭിനന്ദിച്ച ലക്ഷങ്ങളിൽ ചിലരെങ്കിലും തങ്ങളാൽ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവർ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവർക്ക് നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മറിഞ്ഞു. സമൂഹമാധ്യമത്തിന്റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേൾക്കാൻ ആളുണ്ടായി. സ്വീകാര്യതയായി. പ്രചാരണത്തിനു നാവ് വേണ്ട, ഷെയർബട്ടണിലെ ഒരു സ്പർശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിർപ്പുകൾ, മതവിദ്വേഷം, വർഗീയ ധ്രുവീകരണം... എല്ലാം വിരൽതുന്പിൽ. വ്യാജപ്രൊഫൈലുകളിൽനിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വർഗീയ സംരക്ഷണമുള്ള വിദ്വേഷ പ്രചാരകർ സ്വന്തം വിലാസത്തിൽനിന്നുതന്നെ അസത്യങ്ങളും അർഥസത്യങ്ങളും അയച്ചു. നിരപരാധികൾ തനിച്ചിരുന്നു കരഞ്ഞു. ദുർബലമാനസർ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിന്നു. അപമാനിതരായ ചിലർ ജീവനൊടുക്കി. ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. ലൈംഗികാരോപണങ്ങൾ വ്യക്തിഹത്യയുടെ ഏറ്റവും മൂർച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേ വിട്ടവരെയും വേട്ടക്കാർ പിന്തുടർന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളിൽ മനുഷ്യർ നിരന്തരം നഗ്നരാക്കപ്പെടുന്നു. തൃപ്പൂണിത്തുറയിലെ ഷാജിയെപ്പോലെ നഗ്നത മറയ്ക്കാൻ ഭരണകൂടസംവിധാനങ്ങൾ ഓടിയെത്തുന്നില്ല. അതിവേഗത്തിന്റെ ഡിജിറ്റൽ കാലത്ത് നിയമം അതിന്റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി. ഷാജിയെ നെഞ്ചോടു ചേർത്ത നാം ഇതുകൂടി മനസിൽ വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല.
മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട്, കർദിനാൾ മാർ ജോർജ് കൂവക്കാട്, ഇക്കഴിഞ്ഞദിവസം അസൈർബൈജാൻ സന്ദർശനത്തിനിടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ഉദ്ധരിച്ചു പറഞ്ഞത്, “വൈരവും വെറുപ്പും വിതയ്ക്കുന്ന വാക്കുകളെ നിരായുധീകരിച്ച് സ്നേഹത്തിന്റെ നാഗരികത വളർത്തുക” എന്നാണ്. അതാണു കാര്യം. അപരനെ വിവസ്ത്രരാക്കുന്നവർ തൃപ്പൂണിത്തുറയിലെ ഷാജിയെ കീർത്തിക്കുന്നതിൽ ഒരർഥവുമില്ല. വാക്കുകളുടെ നിരായുധീകരണം ജാതി-മത-രാഷ്ട്രീയ-സ്ഥാന-മാന ഭേദമില്ലാതെ എല്ലാവരും നടപ്പാക്കേണ്ടിയിരിക്കുന്നു. പറ്റുമെങ്കിൽ ഇന്നു മുതൽ.
Editorial
അമേരിക്കയും ഇറാനും സമാധാനക്കരാറിൽ ഒപ്പുവച്ചതിന്റെ വാർത്തകൾ വായനക്കാരിൽ പലരും ഇന്നലെത്തന്നെ അറിഞ്ഞതാണ്. സമാധാനം നീണാൾ വാഴട്ടെ! പക്ഷേ, ഇന്ത്യക്കാരന് സമാധാന ഉടന്പടിയുടെ വിശദാംശങ്ങൾ മാത്രം വായിച്ചു പഠിച്ചാൽ പോരല്ലോ.
സമാധാനക്കരാർ ഒപ്പിടുമെന്നറിഞ്ഞതു മുതൽ ആഗോള അസംസ്കൃത എണ്ണവില കൂപ്പുകുത്തുന്നതും ജനങ്ങൾ അറിയുന്നുണ്ട്. പക്ഷേ, ഒന്നുമാത്രം കാണുന്നില്ല. അന്തർദേശീയ മാർക്കറ്റിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 114 ആയപ്പോൾ ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച ഇന്ധന-പാചകവാതക വില, അസംസ്കൃത എണ്ണവില 78 ഡോളറിലേക്കു കൂപ്പുകുത്തിയിട്ടും കുറയ്ക്കുന്നില്ല.
ഹോർമുസിൽനിന്നു പുറപ്പെട്ട ആദ്യ എണ്ണക്കപ്പലുകളിലൊന്ന് ഇന്ത്യയുടെ ‘ദിഷ’യായിരുന്നു. ഇന്നത് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. ഈ സമാധാനക്കരാർ നാം ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവില കുറഞ്ഞാൽ അസഹനീയമായ വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ ഇത്തിരിയെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ്.
ഒന്നും രണ്ടുമല്ല, ദിവസങ്ങൾക്കകം വീപ്പയ്ക്കു 36 ഡോളറാണ് കുറഞ്ഞത്. വില എന്നു കുറയ്ക്കുമെന്നെങ്കിലും പറയേണ്ടതല്ലേ? കെഎസ്ആർടിസിയിലെ സൗജന്യയാത്ര മറ്റു ബസുകളിലേക്കു വ്യാപിപ്പിക്കുന്നതിലും എത്രയോ വലിയ സംഭവമാണിത്.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവയ്ക്കുമെന്ന് അമേരിക്കയും ഇറാനും പ്രഖ്യാപിച്ചിരുന്ന ധാരണാപത്രമാണ് രണ്ടുദിവസം മുന്‍പേ ഫ്രാൻസിൽ നടപ്പാക്കിയത്. സ്വിറ്റ്സർലൻഡിൽ ചർച്ച തുടരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയന്‍ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കൽ, ഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങളിലെ ഇളവുകൾ, ഇറാന്റെ ആണവപദ്ധതി നിർവീര്യമാക്കൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന 14 ഇന ചട്ടക്കൂടിലുള്ള ധാരണാപത്രമാണ് പ്രാബല്യത്തിലായത്.
ആദ്യ ഈരടികളായി; ഇനിയത് അമേരിക്കയും ഇറാനും ഒരേ സ്വരത്തിൽ പാടിയാൽ സമാധാനഗീതമാകും. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണിതെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ ഏതൊരു സമാധാനത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ ശേഷിയുള്ള ഇസ്രയേൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസിനെതിരേ ലബനനിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് കരാറിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇറാനെ പൂർണമായും തച്ചുടയ്ക്കാമെന്നു കരുതിയിരുന്ന ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർ അതൃപ്തരാണ്. തന്ത്രപരവും രാഷ്ട്രീയവുമായ ദുരന്തമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യശക്തികൾ കരാറിനെ പരിഹസിച്ചത്. ഇറാനെതിരേ പൂർണവിജയം നേടുമെന്ന് നെതന്യാഹു ഉറപ്പു നൽകിയതുമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലബനനിലെ ഹിസ്ബുള്ളയെ എങ്കിലും ആക്രമിച്ചുകൊണ്ടിരിക്കേണ്ടത് അവർക്കിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കാം. ഇറാനുമായി ഒപ്പുവച്ചത് അന്തിമ കരാറല്ലെന്നും ധാരണാപത്രമാണെന്നും അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ഒപ്പിനൊപ്പം ട്രംപിന്റെ ഭീഷണിയുമുണ്ട്.
തങ്ങളുടെ കൈ കാഞ്ചിയിൽതന്നെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും ചർച്ചാ പ്രതിനിധിയുമായിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും തിരിച്ചടിച്ചു. 60 ദിവസം പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമോ, യുറേനിയം ഉടൻ നശിപ്പിക്കുന്നതിനു പകരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്കു മാത്രമായി മാറ്റാൻ ഇറാൻ സമ്മതിക്കുമോ, മരവിപ്പിച്ച വിദേശ ആസ്തികൾ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക എപ്പോൾ വിട്ടുനൽകും, ഹോർമുസ് കടലിടുക്ക് ശാന്തമാകുമോ, ധാരണാപത്രം സന്പൂർണ സമാധാന ഉടന്പടിയിലെത്തുമോ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളുണ്ട്. രണ്ടു മാസംകൊണ്ട് തർക്കങ്ങളത്രയും പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്.
സമാധാനത്തിന്റെ ഒരധ്യായം യുദ്ധത്തിലേർപ്പെട്ടവർ പൂർത്തിയാക്കി. പക്ഷേ, വിചിത്രമാണ് ഇന്ത്യക്കാരന്റെ വിധി. അവർക്ക് 50 രൂപയ്ക്കു പെട്രോൾ വേണ്ട. കഴിഞ്ഞ മാസം വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചകവാതക വിലകളെങ്കിലും കുറയ്ക്കുമോയെന്ന് അറിഞ്ഞാൽ മതി.
അല്ലെങ്കിൽ എന്താണ് ഇതിന്റെയൊക്കെ അർഥം? അവരുടെ യുദ്ധംപോലും നമുക്കു ചൂഷണോപാധിയായിരുന്നെന്നോ? എണ്ണക്കന്പനികളുടെ സങ്കടങ്ങൾ എന്നും ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റേതുമാണ്. ജനങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ ഡൽഹിയിൽ കുന്പിട്ടുകിടക്കുന്ന പ്രതിപക്ഷത്തെ ഛിന്നഗ്രഹങ്ങൾ പോലുമില്ല.
Editorial
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർവം നാശമായ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുന്നത് 21നാണ്. പക്ഷേ, പരീക്ഷയെഴുതുന്ന 24 ലക്ഷത്തോളം വിദ്യാർഥികൾ മാത്രമല്ല, സമൂഹമാധ്യമമായ ടെലിഗ്രാമിന്റെ 15 കോടിയോളം ഉപയോക്താക്കളടക്കം ഇന്ത്യക്കാരെല്ലാം നീറ്റുനോവിലാണ്. മാനസിക പിരിമുറുക്കമില്ലാത്തത്, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്കു മാത്രം! എന്താണ് രാജ്യത്തു സംഭവിക്കുന്നത്?
രാജ്യമൊരു യുദ്ധത്തിനിറങ്ങിയ പ്രതീതി. വാർത്താവിനിമയ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രാലയം വരെ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം. പരീക്ഷാപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത നാലുതല സിസിടിവി നിരീക്ഷണം.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വിവിധ ഘട്ടങ്ങളായുള്ള ദേഹപരിശോധനകൾ... ഒരു പരീക്ഷ നടത്താൻ ലോകം ഇത്ര പേടിച്ച മറ്റൊരു സംഭവമില്ല. ഇതിനു പുറമേയാണ് സമൂഹമാധ്യമ വേദിയായ ടെലഗ്രാം, പരീക്ഷ കഴിയുവോളം നിരോധിച്ചിരിക്കുന്നത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ക്ഡേറ്റിംഗ് തട്ടിപ്പുകൾ തടയാനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അങ്ങനെ എഡിറ്റ് ചെയ്താൽ അതു വ്യക്തമാക്കുന്ന ലേബലുള്ളപ്പോൾ നിരോധിക്കുന്നത് എന്തിനെന്നാണ് ടെലഗ്രാം മേധാവി പാവെൽ ദുറോവ് ചോദിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ സർക്കാരിനായിട്ടില്ല, അല്ലെങ്കിൽ തടയാൻ ശേഷിയില്ല. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തകർന്ന സിസ്റ്റത്തെയും അതിന്റെ തലപ്പത്തുള്ള മന്ത്രിയെയും തൊടാതെ, പരീക്ഷ നടത്താനുള്ള ശ്രമമാണ് ഈ ദയനീയമായ പരാക്രമങ്ങളെങ്കിലും ഇതു വിജയിക്കട്ടെ. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിക്കു മുന്നിൽ അഴിമതിയെയും കെടുകാര്യസ്ഥതയെയുംപോലും സഹിക്കാൻ നിർബന്ധിതമാകുന്ന അപൂർവ സാഹചര്യമാണിത്.
മേയ് 12നാണ് ചോദ്യപേപ്പർ ചോർന്നതിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയത്. 2024ലും ഇതു സംഭവിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടതാണ്.
ഒരു ഫലവുമുണ്ടായില്ല. മേയ് 12നു റദ്ദാക്കിയ പരീക്ഷയാണ് 21ന് വീണ്ടും നടത്തുന്നത്. ഇതിനിടെ സിബിഎസ്ഇ 12-ാം ക്ലാസിലെ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയവും പാളി. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. പകരം വരുന്നയാൾ അടിമുടി മാറ്റമുണ്ടാക്കുമെന്നു രാജിയാവശ്യപ്പെട്ടവരും കരുതുന്നില്ല. എങ്കിലും അത്തരം ധാർമിക ഉത്തരവാദിത്വമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമങ്ങു തീരുമാനിച്ചു.
പുനഃപരീക്ഷയെങ്കിലും പാളിച്ചയില്ലാതെ നടത്തണമെന്ന തീരുമാനം നല്ലതുതന്നെ. അതിനുവേണ്ടി സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശവുമുണ്ട്. പക്ഷേ, ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ചല്ല, അതിന്റെ വിതരണത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമാണ് സർക്കാരിന്റെ ഉത്കണ്ഠ.
“മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടൂ, വേഗത്തിൽ വാഹനം ഓടിക്കുന്നതിനാൽ റോഡുകൾ അടച്ചിടൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. യഥാർഥ കുറ്റവാളികൾക്കു പകരം ഇന്ത്യയിലെ 15 കോടിയിലധികമുള്ള സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്നു പറഞ്ഞത് ടെലഗ്രാം മേധാവി പാവെൽ ദുറോവാണ്.
എഡിറ്റ് ചെയ്തുള്ള കൃത്രിമത്വം തിരിച്ചറിയാനുള്ള സംവിധാനം അതിൽതന്നെ ഉള്ളപ്പോൾ താത്കാലികമായിപോലും നിരോധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഖണ്ഡിക്കാൻ യുക്തിസഹമായ മറുപടി കേന്ദ്രം കൊടുത്തതായി കാണുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് നീക്കുകയും ചെയ്തു. ടെലിഗ്രാം ഇല്ലെങ്കിൽ മറ്റ് എത്രയോ ഡിജിറ്റൽ-സമൂഹമാധ്യമ വേദികളുണ്ട്. മാത്രമല്ല, ഒരു സർക്കാരിനെയും വീരശൂരപരാക്രമികളായ അന്വേഷണ ഏജൻസികളെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചോർത്താനറിയാമെങ്കിൽ, അവർക്കതു വിതരണം ചെയ്യാനാണോ വിഷമം.
പല രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസവകുപ്പിനുവേണ്ടി വിലപേശുന്നത് വെറുതെയല്ല. അവർക്കു ഭാവിയെ കൈയിലൊതുക്കണം. കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാത്രമല്ല, സംസ്ഥാന വകുപ്പുകളും സർവകലാശാലകളുമൊക്കെ അക്കാദമിക വിദഗ്ധരേക്കാൾ രാഷ്ട്രീയ അഭയാർഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സിൻഡിക്കറ്റുകളിലും സെനറ്റുകളിലുമൊക്കെ വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളുമുണ്ട്.
സർവശക്തരായ പാർട്ടിക്കാർ. അവരറിയാതെ ഒരിലയനങ്ങില്ല. വിദ്യാർഥി നേതാക്കൾക്കു ഹാജരില്ലാതെ പരീക്ഷയെഴുതാനും പരീക്ഷയെഴുതാതെ ജയിക്കാനും ജോലിക്കാര്യത്തിലാണെങ്കിൽ പിൻവാതിൽ നിയമനങ്ങൾ നൽകാനും പ്രമോഷൻ നൽകാനുമൊക്കെ ശേഷിയുള്ള ഈ സൂപ്പർ പവറുകൾ നശിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കൽ എളുപ്പമല്ല. സിൻഡിക്കറ്റുകളും സെനറ്റുകളും മാത്രമല്ല, കാന്പസുകളുടെ രാത്രികൾപോലും അവർ കവർന്നു.
മാറിമാറി വരുന്ന സർക്കാരുകൾ പഴയ നോമിനികൾക്കു പകരം തങ്ങളുടെ നോമിനിയെ കുത്തിനിറയ്ക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻടിഎയുടെ സ്ഥിതിയും സർക്കാർ തുറന്നുപറയണം. സംഘപരിവാറുകാരെന്ന യോഗ്യതയിൽ കടന്നുകൂടിയവരുടേതുൾപ്പെടെ എല്ലാവരുടെയും മാർക്ക് ലിസ്റ്റുകളും വന്ന വഴിയുമൊക്കെ രാജ്യം അറിയട്ടെ. നീറ്റിന്റെ ചോദ്യക്കടലാസും സിബിഎസ്ഇയുടെ ഉത്തരക്കടലാസും മാത്രം പ്രതികളാകുന്ന സ്ഥിതി മാറണമല്ലോ.
ഇതിനിടെ, ടെലിഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും വ്യാജ തെളിവുകൾ നൽകി വിദ്യാർഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് നിരോധനമെന്ന് എൻടിഎ വിശദീകരികരണവുമായി എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ വിതരണമോ തടയുമെന്ന ഒരവകാശവാദവും അവർക്കുമില്ല. ഒന്നിനുമൊരു വ്യക്തതയുമില്ല. ആകെയുള്ളത് ഇരുട്ടു മാത്രം. അതുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. നീറ്റിന്റെ പേരിൽ രാജ്യം ഒരു സമൂഹമാധ്യമ ലോക്ഡൗണിലേക്കു കടന്ന പ്രതീതിയാണ്. ലോകം കാണുന്നുണ്ട്; ഇന്ത്യ ഒരു പരീക്ഷാപ്പേടിയിൽ പനിച്ചുവിറയ്ക്കുന്നത്.
Editorial
“ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ” പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകുന്ന ഈ പ്രസ്താവന കപ്പലുകളല്ല, ലോകമാണു കേൾക്കാൻ കാത്തിരുന്നത്. പക്ഷേ, പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്.
മുന്‍പും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അടുത്ത വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഒപ്പുവയ്ക്കുമെന്ന് ഇറാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചതോടെ ലോകത്തിനു പ്രതീക്ഷയേറി.
ഹോർമുസിലെ കപ്പലുകൾ എൻജിനുകൾ സ്റ്റാർട്ടാക്കുംമുന്പേ ആഗോള എണ്ണവില 4.5 ശതമാനം താഴ്ന്ന് വീപ്പയ്ക്ക് 83.40 ഡോളറിനു താഴെയെത്തി. ലോകമെങ്ങും ഓഹരിവിപണികളും നില മെച്ചപ്പെടുത്തി. യുദ്ധത്തിലേർപ്പെട്ടിരുന്നത് അമേരിക്കയും ഇറാനും ഇസ്രയേലുമാണ്.
അനുഭവിച്ചത് എല്ലാ രാജ്യങ്ങളും. ഗുണപാഠം: ഇനി ഏതു യുദ്ധവും ലോകയുദ്ധമാണ്. ഗൃഹപാഠം: ഇന്ത്യ ഇന്ധന കരുതൽശേഖരം വർധിപ്പിക്കണം, യുദ്ധമറവിൽ വർധിപ്പിച്ച എണ്ണ-പാചകവാതക വിലകൾ ഉടൻ പിൻവലിക്കണം.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേരിട്ടും ഇസ്രയേൽ പരോക്ഷമായും ഏർപ്പെട്ടിരിക്കുന്ന മൂന്നു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനാണ് ധാരണയായത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കരാർ ഒപ്പുവയ്ക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളും ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ സമാധാനത്തിന്റെ ഇടത്താവളമാണെന്നു കരുതാം. അവിടെവച്ച് ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചർച്ച ആരംഭിക്കും. അമേരിക്ക-ഇറാൻ കരാറിൽ അത്ര തൃപ്തരല്ലാത്ത ഇസ്രയേലിനെ നിയന്ത്രിക്കാനായില്ലെങ്കിൽ അന്തിമകരാറിൽ വിള്ളലുണ്ടാകും.
അതുപോലെ, ഇറാന്റെ കൈവശമുള്ള 60 ശതമാനം സന്പുഷ്ടീകരിച്ച 440 കിലോ ഉൾപ്പെടെ 9,000 കിലോ യുറേനിയം അന്തർദേശീയ മധ്യസ്ഥതയിൽ നശിപ്പിക്കാൻ ഇറാൻ തയാറാകുമോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. പക്ഷേ, യുദ്ധത്തിൽനിന്നു തലയൂരാൻ ഇറാനും അമേരിക്കയും ഒരുപോലെ ആഗ്രഹിക്കുന്നതിനാൽ തുടർചർച്ചകൾ വിജയിക്കുമെന്ന് ലോകം കരുതുന്നു.
കരാറിനെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാൻ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. പക്ഷേ, നഷ്ടമല്ലാതെ എന്താണ് അവർക്കു ലഭിച്ചതെന്ന് മറ്റാർക്കും അറിയില്ല. ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി കത്തിത്തുടങ്ങിയ പശ്ചിമേഷ്യയിലേക്ക് അമേരിക്കയും ഇറങ്ങുകയായിരുന്നു.
പലസ്തീനിൽ ഹമാസും ലെബനനിൽ ഹിസ്ബുള്ളയും യെമനിൽ ഹൂതികളും വിമോചനപോരാട്ടങ്ങളുടെ മറവിൽ കൈയാളിയിരുന്ന ഇസ്ലാമിക തീവ്രവാദത്തിനു ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചത്.
ഇസ്രയേൽ ഹമാസിനെ തത്കാലമെങ്കിലും തിരിച്ചടിക്കാനാവാത്തവിധം ദുർബലമാക്കി. തീവ്രവാദത്തിനു ചെല്ലും ചെലവും കൊടുത്തു വളർത്തിയ ഇറാനും നഷ്ടക്കൂന്പാരത്തിലായി. ഹിസ്ബുള്ളയും തളർച്ചയിലാണ്. അമേരിക്കയിലും ജനജീവിതം ദുഃസഹമായതോടെ യുദ്ധവിരുദ്ധ വികാരം ശക്തമായി.
നാലു ദിവസംകൊണ്ട് റഷ്യ യുക്രെയ്നെ കീഴ്പ്പെടുത്തുമെന്നു കരുതിയെങ്കിലും 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാല് വർഷത്തിലേറെയായി തുടരുകയാണ്. ദിവസങ്ങൾക്കകം ഇറാനെ വീഴ്ത്തി തങ്ങൾക്കു താത്പര്യമുള്ള ഭരണകൂടത്തെ വാഴിക്കുമെന്ന ട്രംപിന്റെ അവകാശവാദവും പാഴായി.
ഉള്ളതു പറഞ്ഞാൽ, റഷ്യയും അമേരിക്കയും തങ്ങളുടെ പരിമിതികളെ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു എന്നതും ഈ യുദ്ധങ്ങളുടെ ബാക്കിപത്രമാണ്.
വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള താമസമേയുള്ളൂ. മൂന്നു മാസമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ ആദ്യംതന്നെ ഹോർമുസ് കടക്കും.
ഇന്നലെത്തന്നെ ഇടിഞ്ഞ ഇന്ധനവില, യുദ്ധത്തിന് മുൻപുള്ളതിനേക്കാളും കുറയുമെന്നാണ് ട്രംപ് പറയുന്നത്. അസംസ്കൃത എണ്ണവില 120 ഡോളറിലെത്തിയപ്പോൾ വർധിപ്പിച്ച ഇന്ത്യയിലെ പെട്രോൾ-ഡീസൽ, ഗാർഹിക-വാണിജ്യ പാചകവാതക വിലകൾ, അസംസ്കൃത എണ്ണവില 83 ഡോളറിലെത്തിയ സ്ഥിതിക്ക് ഇന്നലെത്തന്നെ കുറയ്ക്കേണ്ടതായിരുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും ജീവിതച്ചെലവുമൊക്കെ അത്ര അസഹനീയമാണ്. യുദ്ധത്തിൽ പരിക്കേറ്റത് സർക്കാരിനല്ല, ജനത്തിനാണ്. യുദ്ധത്തെ സർക്കാർ ചൂഷണോപാധിയാക്കില്ലെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധക്കപ്പലുകൾ പിന്മാറുകയും എണ്ണക്കപ്പലുകൾ മുന്നേറുകയും ചെയ്താലും നാട്ടുകാർക്കു സമാധാനം കൊടുക്കണോയെന്ന് അതതു സർക്കാരുകൾ തീരുമാനിക്കണം.
Editorial
ഒളിച്ചിരുന്നൊരു ദിനേശ് ബീഡിയോ കാജാ ബീഡിയോ വില കുറഞ്ഞ തെറുപ്പുബീഡിയോ വലിച്ചവരായിരുന്നു പണ്ടത്തെ ജെൻ സി. അന്ന് ഏക മയക്കുമരുന്നായിരുന്ന കഞ്ചാവ് വലിച്ചിരുന്നവർ ഇല്ലെന്നല്ല. വിരലിലെണ്ണാവുന്നവർ. പക്ഷേ, 21-ാം നൂറ്റാണ്ട് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മോളി, എക്സ്റ്റസി, എക്സ് എന്നീ പേരുകളിലുള്ള എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ മനുഷ്യരെ പിശാചുക്കളാക്കി. വിദ്യാലയങ്ങളിൽ മുതൽ താരങ്ങളാടുന്ന നിശാപാർട്ടികളിൽവരെ അവരെത്തി. കുറ്റകൃത്യങ്ങൾ അനായാസമായി. പക്ഷേ, ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ ആർക്കുമായില്ല. കാരണം, ഭരിക്കുന്നവരിലെയും പോലീസിലെയും പലർക്കും മയക്കുമരുന്നു വ്യാപാരികൾ അസ്പൃശ്യരായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചത്. പേരുപോലെ കൊടുങ്കാറ്റുതന്നെയാണ്. 10 ദിവസമായപ്പോഴേക്കും 2259 കേസുകള്‍, 2440 അറസ്റ്റുകൾ. ഇപ്പോഴതു വീണ്ടും വർധിച്ചു. രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സർക്കാർ വിചാരിച്ചാൽ ഇതൊക്കെ സാധ്യമാണെന്നു ജനത്തിനു മനസിലായി. രണ്ട്, വിതരണക്കാരിൽനിന്ന് ഉറവിടങ്ങളായ മാഫിയകളിലേക്ക് എത്തണം. പുതുഭരണത്തിന്റെ ന്യൂനമർദമൊഴിഞ്ഞ് ഇതൊരു ഇളംകാറ്റായി ഒതുങ്ങിയാൽ മാഫിയ അതിന്റെ തന്ത്രങ്ങൾ മാറ്റി പുതിയ വൈറസാകും. ഇനിയൊരു ഓപ്പറേഷനിലും ജനത്തിനു പ്രതീക്ഷയുമില്ലാതാകും. മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് അടിച്ചൊതുക്കാനുള്ള അവസരമാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെക്കാൾ സങ്കീർണമായൊരു യുദ്ധമാണ് അറിഞ്ഞോ അറിയാതെയോ ആഭ്യന്തരമന്ത്രി തുടങ്ങിവച്ചത്. പൊരുതിമടുത്താൽ പുറത്തുകടക്കാനുള്ള പദ്ധതിയല്ല, മാഫിയയെ തീർത്തുകളയുന്നൊരു സന്പൂർണവിജയമാണ് കേരളം കാത്തിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉറവിടം തകർക്കുക എളുപ്പമല്ല. പക്ഷേ, സാധ്യമാകണം. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു രാജ്യാതിർത്തി കടന്നുമെത്തുന്ന വലിയ ചങ്ങലയിൽനിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഒരു സംസ്ഥാനത്തിനു മാത്രമായി ഈ ചങ്ങല പൊട്ടിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും ഇതേ നിശ്ചയദാർഢ്യമുണ്ടാകണം. തമിഴ്നാട്ടിലെ വിജയ് സർക്കാർ മയക്കുമരുന്നു വേട്ട ശക്തമാക്കിയെന്നാണ് വാർത്തകൾ. മധ്യപ്രദേശിലെ ഇൻഡോറിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖല നടത്തിവന്നിരുന്ന മാഫിയ തലവനും പിടികിട്ടാപ്പുള്ളിയുമായ ഹാരുൺ ഖാൻ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായി. കേന്ദ്രസർക്കാർ ലഹരിവേട്ട നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ ഫലപ്രദമായൊരു പദ്ധതിയും ഇതുവരെ വിജയിപ്പിച്ചിട്ടില്ല. ലോകത്തെങ്ങും സമാന്തര വാഴ്ച നടത്തുന്ന ലഹരിമാഫിയയുടെ കരുത്തോർത്താൽ തൂഫാൻപോലും പൂഴി പറപ്പിക്കുന്നതേയുള്ളൂ, വൻമരങ്ങളും കടപുഴകണം.
സ്രാവുകൾ പോയിട്ട് സംസ്ഥാനത്തെ വിതരണക്കാരെയും ഉപയോക്താക്കളെയും അകത്താക്കുന്നതുപോലും എളുപ്പമല്ല. കാരണം, അവർക്ക് രാഷ്ട്രീയ-പോലീസ് പിന്തുണയുണ്ട്. മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന, കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരക്കാരുണ്ട്. അതായത്, കേന്ദ്രത്തിന്റെയും ഇതരസംസ്ഥാനങ്ങളുടെയും പിന്തുണയും ലഹരിമാഫിയയെ സഹായിക്കുന്ന കപ്പലിലെ കള്ളന്മാരെയും കുടുക്കാതെ ലഹരിമാഫിയ ഉന്മൂലനം എളുപ്പമല്ല. പക്ഷേ, ഓപ്പറേഷൻ തൂഫാൻ തുടങ്ങി രണ്ടാഴ്ചകൊണ്ട് മറ്റേതൊരു സംസ്ഥാനത്തെയുംകാൾ ചരിത്ര നേട്ടമുണ്ടാക്കാനായെങ്കിൽ നമ്മുടെ യുവാക്കളെയെങ്കിലും രക്ഷിക്കാനാകും. ഉറവിടം നശിപ്പിക്കാനായില്ലെങ്കിലും കേരളത്തിലേക്കുള്ള ഉറവകൾ വെട്ടിമൂടാനാകും.
യഥാർഥത്തിൽ ആഭ്യന്തരവകുപ്പിനു കീഴിൽ, ഉറങ്ങാതിരിക്കുന്ന ഒരു സായുധസംഘത്തെ ലഹരിവേട്ട മാത്രം ചുമതലയാക്കി നിലനിർത്തണം. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്നതല്ല, ഉടച്ചുവാർത്ത സ്ഥിരം സംവിധാനമാണു വേണ്ടത്. മയക്കുമരുന്നു വ്യാപാരികളെയും ഉപയോഗിക്കുന്നവരെയും ഒരേ തട്ടിൽ അളക്കാനാകില്ല. ഈ കെണിയിൽ പെട്ടവരെ ആസക്തിയിൽനിന്നു രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധിക്കണം. "ദി ഗോഡ്ഫാദർ' സിനിമയിൽ മർലിൻ ബ്രാൻഡോ അഭിനയിച്ച വിറ്റോ കോർലിയോണീ എന്ന മാഫിയ തലവന്റെ ഒരു സംഭാഷണമുണ്ട്. “അവനു നിരസിക്കാനാകാത്ത ഒരു ഓഫർ ഞാൻ കൊടുക്കും.” തൊഴിലില്ലായ്മയും പട്ടിണിയും വിഷാദവും അനുഭവിക്കുന്നവർക്കു കൊടുക്കാൻ മയക്കുമരുന്നിനുപകരം മറ്റൊരു ഓഫർ സർക്കാരിനുണ്ടോ?
Editorial
അങ്ങനെ വീട്ടമ്മയെ രാഷ്ട്രനിർമാതാവായി കോടതി അംഗീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗാർഹികജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കൽപിക ശന്പളം 30,000 രൂപയായി സുപ്രീംകോടതി തീരുമാനിച്ചു. വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന് അധിക പരിഹാരം നൽകാൻ നിർദേശിച്ച വിധിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രഖ്യാപനം.
ശന്പളം സാങ്കൽപികമാണെങ്കിലും കുടിശിക സങ്കൽപിച്ചാൽ സ്ത്രീകളോടുള്ള കടം തീരില്ല; രാജ്യത്തിനും കുടുംബങ്ങൾക്കും. സാങ്കൽപിക പ്രതിഫലം സ്ത്രീകളുടെ അക്കൗണ്ടിലെത്തില്ലെങ്കിലും, ഇത്രനാൾ അവഗണിക്കപ്പെട്ടിരുന്ന അധ്വാനത്തിന്റെ മൂല്യം അവരുടെ ആത്മാഭിമാനത്തിന്റെ രാഷ്ട്ര-കുടുംബ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമായിരിക്കുന്നു. ഇനി ‘വീട്ടമ്മ’ എന്ന വാക്ക് സ്ത്രീയുടെ സംഭാവനകളെ മാനിച്ച് ‘രാഷ്ട്രനിർമാതാവ്’ എന്ന് ഉപയോഗിക്കപ്പെടട്ടേയെന്നും സുപ്രീംകോടതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 പോലെ ചരിത്രത്തിൽ 2026 ജൂൺ 11 രേഖപ്പെടുത്തും. വീട്ടമ്മച്ചങ്ങല പൊട്ടിയിരിക്കുന്നു, വീട്ടുജോലിയും അതിന്റെ മൂല്യനിരാസവും ജന്മനായുള്ള അവയവങ്ങൾപോലെയായിരുന്ന രാഷ്ട്രശിൽപികൾ സ്വതന്ത്രകളാകട്ടെ.
പ്രാദേശികവാർത്തയാകുമായിരുന്ന ഒരു വാഹനാപകടക്കേസാണ്, കേവലം നഷ്ടപരിഹാരത്തിന്റെ പരിവട്ടത്തുനിന്ന് രാജ്യത്തെ സ്ത്രീകളുടെ അധ്വാനത്തിന് പരിഷ്കൃതനിർവചനവും ജീവിതത്തിനു പുതിയ കരുത്തും കൊടുത്ത് ദേശീയ-ആഗോള വാർത്തയായത്. അഭിമാനകരമായ വിധിക്കു കാരണമായ കേസിന്, അപമാനകരമാംവിധം കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായിരുന്ന, 35 വയസുണ്ടായിരുന്ന രേഷ്മയാണ് പഞ്ചാബിൽ 2001ൽ വാഹനാപകടത്തിൽ മരിച്ചത്.
ഭർത്താവിനും മൂന്നു മക്കൾക്കുമായി 2003ൽ 2.24 ലക്ഷം രൂപയാണ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ വിധിച്ചത്. 20 വർഷങ്ങൾക്കുശേഷം 2024ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തിയെങ്കിലും ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ച് 62.77 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനിക്കുള്ള നിർദേശവും സ്ത്രീയുടെ അന്തസ് ഉയർത്തുന്ന നിരീക്ഷണങ്ങളുമടങ്ങിയ ചരിത്രവിധിയും സന്പാദിക്കുകയുമായിരുന്നു.
“വാഹനാപകടത്തിൽ കുടുംബനാഥ മരിച്ചാൽ, നഷ്ടപരിഹാരം നിർണയിക്കുന്പോൾ കുടുംബത്തിന്റെ പരിപാലന നഷ്ടമായി കുറഞ്ഞത് 30,000 രൂപ കണക്കാക്കണം. ഈ സാങ്കൽപിക ശന്പളം പ്രതിവർഷം 10 ശതമാനം വർധിപ്പിക്കണം. കുടുംബ പരിപാലനം രാഷ്ട്രനിർമിതിയാണ്.” കോടതി പ്രസ്താവിച്ചു. കീഴ്ക്കോടതികൾ പലപ്പോഴും ഇതിനോടു ചേർന്നുനിൽക്കുന്ന വിധികൾ പറഞ്ഞിട്ടുണ്ടെങ്കിലും സുപ്രീംകോടതി അതിനെ സ്ഥിരപ്പെടുത്തിയതിനാൽ ഇനിയിതു റഫറൻസായി മാറും.
സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന ജോലിക്ക് സാന്പത്തിക മൂല്യമുണ്ടെന്നും അതിനാൽ അവർ തൊഴിൽരഹിതരല്ലെന്നും കോൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചത് 2023 ഡിസംബർ 28നാണ്. അതും ഇൻഷ്വറൻസ് നഷ്ടപരിഹാരക്കേസായിരുന്നു. അവധിയെടുക്കാതെ വർഷം മുഴുവൻ അവർ ജോലി ചെയ്യുകയാണ്. പകരം ആരെയെങ്കിലും വച്ചാൽ അവർക്കു ശന്പളം കൊടുക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് 2021 ജനുവരിയിൽ സുപ്രീംകോടതിയും വ്യക്തമാക്കി.
സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ 2014ൽ ഡൽഹിയിൽ അപകടത്തിൽ മരിച്ച കേസിൽ ജസ്റ്റീസ് രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരായിരുന്നു ഇന്‍ഷ്വറൻസ് കന്പനിയോട് നഷ്ടപരിഹാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. 2023 ജൂണിലാണ്, സ്വത്ത് സമ്പാദിക്കുന്നതില്‍ വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്‍കിയിട്ടില്ലെങ്കിലും വീടും കുടുംബവും നോക്കാന്‍ അവർ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല്‍ ജോലി ചെയ്യാത്ത ഭാര്യക്കും ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വീട്ടുജോലി 24 മണിക്കൂറും ഉള്ളതാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിനെ താരതമ്യപ്പെടുത്താൻപോലും കഴിയില്ലെന്നുമായിരുന്നു ജസ്റ്റീസ് കൃഷ്ണന് രാമസ്വാമിയുടെ നിരീക്ഷണം.
15.98 കോടി സ്ത്രീകളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ വീട്ടുജോലികളിൽമാത്രം വ്യാപൃതരായിരിക്കുന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞെത്തി വീട്ടുജോലികളും ചെയ്യേണ്ടവിധം ആധുനിക സ്ത്രീയുടെ അധ്വാനഭാരം പിന്നെയും വർധിച്ചു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഇൻഷ്വറൻസ് കന്പനികൾക്കു മാത്രമുള്ളതാണെന്ന് പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹം വ്യാഖ്യാനിച്ചേക്കും. ഇല്ലെങ്കിൽ സ്വയം വിശ്വസിപ്പിക്കും.
സമൂഹവും കുടുംബങ്ങളും സർക്കാരുകളും വിധിയുടെ അന്തഃസത്ത അംഗീകരിക്കുകയും നവീകരണത്തിനു തയാറാകുകയും ചെയ്യുന്നില്ലെങ്കിൽ ഇൻഷ്വറൻസ് കന്പനികളെ മര്യാദ പഠിപ്പിക്കാനുള്ള കോടതിവിപ്ലവമായി ഇത് ഒതുങ്ങും. വീടുകളിൽ ഏറ്റവുമധികം അധ്വാനിക്കുന്നവർ അവഗണിക്കപ്പെടുന്നത് തന്റെയും ഇടുങ്ങിയ മനസുകൊണ്ടാണോയെന്ന് പുരുഷന്മാർ ആത്മപരിശോധന നടത്തണം. ഈ വിധി പുരുഷവിരുദ്ധമല്ല. കുടുംബസേവനത്തിലും കരുതലിലുമുള്ള പുരുഷന്റെ അധ്വാനത്തിനും പ്രതിഫലമില്ലെന്നതു യാഥാർഥ്യമാണ്.
കുടുംബക്ഷേമത്തിന്റെ അടിസ്ഥാനം സ്ത്രീയുടെയും പുരുഷന്റെയും സാങ്കൽപിക ശന്പളത്തിലൊതുങ്ങുന്ന അധ്വാനമാണ്. പക്ഷേ, വീട്ടമ്മയെന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ട സ്ത്രീയുടെ അധ്വാനം പ്രത്യേകിച്ചും അടുക്കളയിലേത്, ജന്മനിയോഗമോ കടമയോ ആയി നിശ്ചയിക്കപ്പെട്ട സമൂഹത്തിന്റെ നിയന്ത്രണം പുരുഷന്റെ കൈയിലാണ്.
ഇന്നും നടപ്പാകാത്ത 50 ശതമാനം സ്ത്രീ സംവരണം ഉദാഹരണമാണ്. പ്രാദേശിക-സംസ്ഥാന-ദേശീയ സർക്കാരുകളിലെ സംവരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റുകളും ബിജെപിയും ഉൾപ്പെടെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഉൾപ്പാർട്ടി വനിതാസംവരണം സമ്മതിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥിതിയൊഴിച്ചാൽ തീരുമാനങ്ങളെടുക്കുന്നിടത്തോ സ്ഥാനാർഥികളെ തീരുമാനിക്കുന്നിടത്തോ ഒന്നും സ്ത്രീക്കു കാര്യമില്ല.
കോടതി പറഞ്ഞ രാഷ്ട്രനിർമാതാക്കളെ ഇൻഷ്വറൻസ് കന്പനികൾ അംഗീകരിച്ചേക്കും. പക്ഷേ, എട്ടു പതിറ്റാണ്ടോളം സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ചവർ സമ്മതിക്കില്ല. അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് അനുഭവിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമല്ല, സ്വതന്ത്ര പുരുഷന്മാരിൽനിന്ന് സ്ത്രീകൾ ഇന്നു നേരിടുന്ന വിവേചനങ്ങൾ; ദളിതരെയും ആദിവാസികളെയും പോലെ. എങ്കിലും ഈ കോടതിവിധി നമ്മുടെ രാജ്യത്തെ പല മുൻവിധികളെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.
Editorial
അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്നിട്ടു മൂന്നാഴ്ച. കോടതിയെ പേടിയാണെന്നു പറഞ്ഞ്, കപടമൃഗസ്നേഹികൾക്കും വാക്സിൻ വ്യാപാരികൾക്കും മുന്നിൽ വാലാട്ടിനിന്ന സർക്കാരുകൾ ഇനിയെങ്കിലും ജോലി ചെയ്യുമെന്നു കരുതി. പക്ഷേ, സംസ്ഥാനത്തൊട്ടാകെ മനുഷ്യരെ പേപ്പട്ടികൾ ഉൾപ്പെടെ ഓടിച്ചിട്ടു കടിക്കുന്പോഴും അനക്കമില്ല.
എൽഡിഎഫ് സർക്കാരിനെതിരേയുണ്ടായിരുന്ന ജനരോഷത്തിന്റെ വലിയൊരു ഘടകം തെരുവുനായ-വന്യജീവി ആക്രമണങ്ങൾ തടയാൻ പരാജയപ്പെട്ടതായിരുന്നു. അതു നന്നായി മുതലെടുത്തവരാണ് ഇന്നു ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്, തെരുവുനായ ശല്യത്തിൽനിന്ന് കേരളത്തെ മുക്തമാക്കുമെന്നാണ്.
ആറു മാസം കഴിഞ്ഞു. ആശുപത്രികളിലും സ്കൂളുകളിലും വഴികളിലും തദ്ദേശസ്ഥാപനങ്ങളുടെ തിണ്ണയിലുംവരെ പട്ടി പെറ്റുകിടക്കുകയാണ്. ശരിക്കും എന്താണ് സർക്കാരിന്റെ പ്രശ്നം? അങ്ങനെയൊരു കോടതി ഉത്തരവില്ലേ, വ്യാജവാർത്തയായിരുന്നോ? അല്ലെങ്കിലെന്തിനാണ് കോടതിവിധിയെ മറ്റൊരു ‘തൂഫാൻ’ ആക്കുന്നതിനുപകരം സർക്കാർ നിഷ്ക്രിയമായിരിക്കുന്നത്! പേവിഷഭീതിയുടെ മുനന്പത്തും കണ്ണുപൊത്തിക്കളിയോ!
ഈ സർക്കാർ അധികാരത്തിലേറിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, ജനം നിലവിളിക്കുന്പോൾ നടപടികൾക്കു മുൻഗണനാക്രമം വേണം. ജൂൺ എട്ടിന് തിരുവനന്തപുരം വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ ചന്ദ്രന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. ഈ പരിസരത്തുതന്നെ ദിവസങ്ങൾക്കുമുന്‍പ് കട്ടച്ചൽ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെ നായ ആക്രമിച്ചു.
അതിനു തൊട്ടുമുന്‍പാണ് എൻസിസി ഓഫീസിൽ ജോലിയുള്ള രണ്ടു പേരെ പട്ടികൾ കടിക്കാൻ ഓടിച്ചത്. ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പട്ടി മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയുമൊക്കെ കടിച്ചതിനാൽ പഞ്ചായത്തില്‍ വ്യാപകമായി വാക്സിനേഷന് നടത്തുകയാണ്. ഈ പേപ്പട്ടിക്കുവേണ്ടി ചെലവഴിച്ച പൊതുമുതലിന്റെ കണക്കു പുറത്തുവിടണം. തിരുവനന്തപുരം തുന്പയിൽ തെരുവുനായ കുറുകേ ചാടി, അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് 26കാരനായ മകൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അമ്മ ചികിത്സയിലാണ്. വലിയശാലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടടുത്ത് തെരുവുനായ മൂന്നുപേരെ ആക്രമിച്ചു. ഒരാളുടെ കൈയിൽനിന്നു കടിച്ചെടുത്ത മാസം പട്ടി തിന്നാൻ കൊണ്ടുപോയി. ആലപ്പുഴ കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും വല്യമ്മയെയും നായ വീട്ടുമുറ്റത്തു കയറി കടിച്ചു മുറിവേൽപ്പിച്ചതും ദിവസങ്ങൾക്കു മുമ്പാണ്. ഇതേ നായ റഷീദ, മകൻ അമാന എന്നിവരെയും ആക്രമിച്ചു. കണ്ണൂർ ബക്കളത്ത് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്കു കടിയേറ്റതും ഈ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാണ്. ഭരണപരാജയങ്ങളുടെ ചോരയും ചലവുമൊലിക്കുന്ന നിരവധി സംഭവങ്ങളിൽ ചിലതു മാത്രമാണിത്.
അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെയും വന്യജീവികളെയും കൊന്നും വേട്ടയാടിയുമല്ലാതെ നിയന്ത്രിക്കാനാകില്ലെന്നു വിദഗ്ധാഭിപ്രായങ്ങളുദ്ധരിച്ച് "ദീപിക'പലതവണ പറഞ്ഞതാണ്. പതിറ്റാണ്ടുകളോളം രാജ്യത്തെ ചോരയിൽ മുക്കിയ സർക്കാർ കെടുകാര്യസ്ഥതയ്ക്കു വിരാമമിടാനാണ്, മൃഗസ്നേഹികളെ തുരത്തി സുപ്രീംകോടതിയും മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിച്ചത്. “മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി അരുത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം പിടികൂടിയിടത്തല്ല, സംരക്ഷണകേന്ദ്രങ്ങളിലേക്കാണു മാറ്റേണ്ടത്. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കാനായില്ല. എല്ലാ ജില്ലകളിലും എബിസി സെന്ററുകളും ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളും വാക്സിനുകളും ഉറപ്പാക്കണം.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും നീക്കണം.” ഇതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സുപ്രീംകോടതിവിധിയുടെ ഉള്ളടക്കം. പക്ഷേ, അത്തരമൊരു വിധി ഉണ്ടായതിന്റെ ഒരു ലക്ഷണവും മൂന്നാഴ്ച കഴിഞ്ഞിട്ടുമില്ല. അതൊരു തെറ്റായ വാർത്തയാണെങ്കിൽ മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കണം. അല്ലെങ്കിൽ കോടതിവിധി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണം.
എന്തോ തടസമുണ്ടെന്നു തോന്നുന്നു. സുപ്രീംകോടതിയുടെ വിശാലബെഞ്ചിൽ കേസെത്തി പുതിയൊരു വിധിയുണ്ടാകുവോളം അനങ്ങാതിരിക്കണമെന്ന് നായ സ്നേഹികളുടെ സമ്മർദമുണ്ടാകാം. രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിലെ ചില നേതാക്കൾ കൊല്ലുന്ന തെരുവുനായ പക്ഷത്തായതുകൊണ്ട് കൊല്ലപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാൻ കേരളസർക്കാരിനു പരിമിതിയുണ്ടാകാം. വാക്സിൻ കന്പനികൾ അടങ്ങിയിരിക്കുന്നില്ലായിരിക്കാം. മുൻസർക്കാരിനെ നിഷ്ക്രിയമാക്കിയ അജ്ഞാതശക്തികൾ സജീവമായിരിക്കാം. ഇക്കാര്യത്തിലും ധവളപത്രമിറക്കേണ്ടിവരും.
ആരെയും ഉപദ്രവിക്കാത്ത കോടാനുകോടി കന്നുകാലികളെയും ആടിനെയും കോഴിയെയും മത്സ്യത്തെയുമാണ് ഓരോ മണിക്കൂറിലും കൊന്നു തിന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, മനുഷ്യരെ തിന്നുന്ന തെരുവുനായ്ക്കളെ തൊടരുത്! എന്തൊരു കാപട്യമാണിത്! ഇതിനൊരു അവസാനമില്ലേ? ആന ചവിട്ടിയരയ്ക്കുന്ന മനുഷ്യരുടെ രോദനവും കേൾക്കുന്നുണ്ട്.
ഒരു പട്ടിയെ ഓടിച്ചുവിടാനാകാത്ത സംവിധാനമെങ്ങനെ കാട്ടാനയെ തളയ്ക്കും? ഇപ്പം ശരിയാക്കാമെന്നു പറഞ്ഞു കുറെ പഞ്ചായത്തംഗങ്ങളെയും എംഎൽഎമാരെയും ജയിപ്പിച്ചിട്ടുണ്ടല്ലോ, അവരോട് കാറിൽനിന്നിറങ്ങി ജനങ്ങൾക്ക് അകന്പടി പോകാൻ പറ.
Editorial
രാജ്യം ഭരിക്കുന്ന ബിജെപിയെയും സഖ്യകക്ഷികളെയും കുറ്റം പറയുന്നതിനേക്കാൾ സമയം തങ്ങൾക്കിടയിലെ ഭിന്നതകളെക്കുറിച്ചു പറയാൻ ഇത്തവണത്തെ ‘ഇന്ത്യ’ മുന്നണി യോഗം നിർബന്ധിതമായി. അത്ര ദയനീയമാണ് സ്ഥിതി. റൈറ്റേഴ്സ് ബിൽഡിംഗിൽനിന്ന് അധികാരക്കസേരയടക്കം ബംഗാൾ ഉൾക്കടലിലേക്കു വലിച്ചെറിയപ്പെട്ട മമതാ ബാനർജി, സോണിയ ഗാന്ധിയുടെ മാറിൽ അഭയം തേടിയിട്ടുണ്ട്. പക്ഷേ, തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ട ഡിഎംകെയും പഞ്ചാബിൽ അധികാരം പങ്കിടാൻ ആഗ്രഹിക്കാത്ത ആം ആദ്മിയുമൊന്നും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലെ യോഗത്തിൽ പങ്കെടുത്തില്ല. അഴിമതിക്കേസിൽ പെട്ട വീണയ്ക്കെതിരേ ഇഡി ഇറങ്ങിയതിനെ മുന്നണി പ്രതിരോധിക്കാത്തതാണ് ചില സിപിഎം നേതാക്കളുടെ ദുഃഖം. ഒറ്റയ്ക്ക് നിൽക്കാനാകാത്ത ചെറുപാർട്ടികളാണ് പങ്കെടുത്തതിലേറെയും. മെയ്യനങ്ങാതെ ചെയ്യാവുന്ന അഞ്ചു വ്യായാമങ്ങളെക്കുറിച്ച് തീരുമാനിച്ചുകൊണ്ട് യോഗം പിരിഞ്ഞു. അധികാരം പിടിക്കുന്നതല്ല, പ്രതിപക്ഷശേഷി തെളിയിക്കാൻപോലും മുന്നണിക്കാകുന്നില്ല.
യോഗത്തിന്റെ പശ്ചാത്തലം ആദ്യം നോക്കാം. അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്ന മണ്ഡല പുനർനിർണയവുമായി വനിതാ സംവരണ ബില്ലിനെ കൂട്ടിക്കെട്ടാൻ ഏപ്രിലിൽ ബിജെപി നടത്തിയ ശ്രമത്തെ പാർലമെന്റിൽ പരാജയപ്പെടുത്തിയതാണ് അടുത്തയിടെ ഇന്ത്യ മുന്നണി നടത്തിയ ഒരു ശ്രദ്ധേയ രാഷ്ട്രീയനേട്ടം. അനക്കം വച്ചെങ്കിലും തൊട്ടുപിന്നാലെ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും തമ്മിലടിയായി. തൃണമൂലിനും ഡിഎംകെയ്ക്കും അധികാരം നഷ്ടമായി. മമത യോഗം വിളിച്ചപ്പോൾ 80 എംഎൽഎമാരിൽ 20 പേരും 29 ലോക്സഭാ എംപിമാരിൽ മൂന്നുപേരുമാണ് എത്തിയത്. 20 എംപിമാർ ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇഡി റെയ്ഡിന് ഇരയായവർ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാർ അടുത്തയിടെ ബിജെപി പാളയത്തിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദയനീയ വിജയം’ നേടി കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപി ഒരു തെരഞ്ഞെടുപ്പുമില്ലാതെ എംപിമാരെ വാരിക്കൂട്ടുകയാണ്. മുന്നണിയിൽ ആലോചിക്കാതെ ടിവികെയുമായി അധികാരം പങ്കിട്ട കോൺഗ്രസിനോടുള്ള പകയിലാണ് ഡിഎംകെ പുതിയ മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത്. 22 എംപിമാരുള്ള ഡിഎംകെയും പുറത്തുനിന്നെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. തൃണമൂൽ വിമതർ എത്തിയതോടെ 313 ആയി. 37 അംഗങ്ങളെക്കൂടി സംഘടിപ്പിക്കാനായാൽ, ബിജെപിക്കു പലതും സാധിക്കാനുണ്ട്. തെരഞ്ഞെടുപ്പല്ല അധികാരത്തിന്റെ അടിസ്ഥാനമെന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയം, രാജ്യത്തെ എങ്ങനെ ദുർബലമാക്കുമെന്നത് വേറെ കാര്യം.
എന്താണ് ഇന്ത്യ മുന്നണി? ബിജെപി നയിക്കുന്ന എൻഡിഎയെ നേരിടാൻ പ്രതിപക്ഷമുണ്ടാക്കിയ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം. പക്ഷേ, പരസ്പരവിരുദ്ധ താത്പര്യങ്ങളും വ്യക്ത്യധിഷ്ഠിത പാർട്ടികളും തങ്ങളുടെ അധികാരം കടത്താനുള്ള കപ്പലായി മുന്നണിയെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെതന്നെ ഇന്ത്യ മുന്നണിയുടെയും അധ്യക്ഷനാണെങ്കിലും മുന്നണി ഒന്നിനൊന്നു ദുർബലമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർട്ട് ടൈം രാഷ്ട്രീയവും ഏറെ വിമർശനത്തിനിടയാക്കി. ഇടയ്ക്കൊരു ഭാരത് ജോഡോ യാത്രയും വോട്ട് മോഷണത്തെക്കുറിച്ചൊരു വാർത്താസമ്മേളനവും നടത്തിയാൽ പിന്നെ കുറച്ചുനാളത്തേക്ക് ഒരു അനക്കവുമുണ്ടാകില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനമോ അധികാര പങ്കാളിത്തമോ പോലും ഐക്യത്തോടെ നടത്താനാവാത്ത മുന്നണി ബിജെപിയുടെ ഭാഗ്യമായി മാറി. കോൺഗ്രസ് മുക്ത ഭാരതമെന്ന പൂവ് ചോദിച്ച മോദിക്ക് പ്രതിപക്ഷ മുക്ത ഭാരതമെന്ന പൂന്തോട്ടം കൊടുത്തു ഇന്ത്യ മുന്നണി. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും, അഴിമതിക്കാരെയും അവസരവാദികളെയും അധികാരമോഹികളെയും ആകർഷിക്കാനുള്ള കച്ചവടതന്ത്രവും, കഴിവുകെട്ട പ്രതിപക്ഷവുമുണ്ടെങ്കിൽ അധികാരമൊന്നും കൈയിൽനിന്നു പോകില്ലെന്ന് ബിജെപിക്കു ബോധ്യപ്പെട്ടു.
ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, വർഗീയ ധ്രുവീകരണം, കാർഷികമേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, നീറ്റ്-സിബിഎസ്ഇ അഴിമതികൾ... കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എന്തു ചെയ്തെന്നു ചോദിച്ചാൽ കുറെ പ്രസ്താവന ഇറക്കി! കർഷകസമരംപോലും രാജ്യത്തെ ഇളക്കിയതും വിജയിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ സഹായമില്ലാതെയാണ് എന്നതല്ല, സഹായമില്ലാത്തതുകൊണ്ടാണ് എന്നു പറയേണ്ടിവരും. അതു കണ്ടിട്ടുപോലും അത്തരമൊന്നു സംഘടിപ്പിക്കാൻ പിന്നീടും പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ നേരിടുന്പോൾ പോലും എന്തൊരു നിഷ്ക്രിയത്വമാണ്. 12 കൊല്ലം പഴക്കമുള്ള പ്രതിപക്ഷ ജീർണതയിലേക്ക് ‘പാറ്റ’കൾ പോലെ പ്രതിപക്ഷ ആൾക്കൂട്ടങ്ങളെത്തുന്നു.
ഇന്ത്യ മുന്നണിയുടെ ഭാവി? വോട്ടുമോഷണ ആരോപണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തു നൽകുക, സിബിഎസ്ഇ മൂല്യനിര്‍ണയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി മുന്നോട്ട് പോവുക തുടങ്ങിയ അഞ്ചു തീരുമാനങ്ങൾ മുന്നണിക്കു ജീവനുണ്ടെന്നു ബോധ്യപ്പെടുത്താൻ കൊള്ളാം. പക്ഷേ, നഷ്ടപ്പെട്ട പരസ്പര വിശ്വാസവും ബഹുമാനവും വീണ്ടെടുക്കാതെ ഇതൊരു മുന്നണിയാകില്ല. മുന്നണി വിട്ട പാർട്ടികളെയും കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളെയും തിരികെയെത്തിക്കാനായാൽ നേതൃത്വ പാപ്പരത്തം കുറേയെങ്കിലും വിട്ടൊഴിയും. 2024ൽ ഇന്ത്യ മുന്നണിയിലെ തമ്മിലടി ഉണ്ടായിട്ടും ബിജെപി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിൽനിന്നു പാഠം പഠിച്ച ബിജെപി കടുത്ത ഗൃഹപാഠങ്ങളിലാണ്. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണം പോലും അതിന്റെ ഭാഗമായി വേണം കാണാൻ. പക്ഷേ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടുകൾ ഭിന്നിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന് ഒരു പദ്ധതിയുമില്ല. കരുത്തുറ്റ മുഴുവൻസമയ നേതാവില്ലാത്തത് തുടക്കം മുതൽ ഇന്ത്യ മുന്നണിയെ നാഥനില്ലാക്കളരിയാക്കി.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. “ബിജെപി തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി, ആഭ്യന്തരകലഹം മതിയാക്കി ഒന്നിക്കാന്‍ എല്ലാവരും തയാറാകണം.” ഇതൊക്കെ നാട്ടുകാർ പണ്ടേ പറഞ്ഞതാണ്. പക്ഷേ, ജനം തീരുമാനിച്ചാൽ പോലും ബിജെപിയെ അധികാരഭ്രഷ്ടരാക്കാൻ സമ്മതിക്കാത്തത് ഇന്ത്യ മുന്നണിയാണ്. അല്ലെങ്കിൽ ബിജെപി ഒളിച്ചോടണം.
Editorial
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നത് പുതിയ സർക്കാരിനോടുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു. അതിലേറെ അതു സർക്കാരിന്റെ ആവശ്യമായിരുന്നു. അനാവശ്യ പഴി കേൾക്കരുതല്ലോ. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ അതു തയാറാക്കിയതും ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ വച്ചതും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടിയ കടബാധ്യതയും അതിനൊത്ത പലിശയും, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വികസനച്ചെലവും മൂലധനച്ചെലവുമൊക്കെ ധവളപത്രം പ്രദർശിപ്പിക്കുന്നു. സുസ്ഥിരവികസനം മാത്രമല്ല, സ്വസ്ഥമായ അനുദിന സാന്പത്തികാവശ്യങ്ങൾപോലും സാധ്യമല്ലാത്ത സ്ഥിതി! ധവളപത്രം തയാറാക്കുക, അവതരിപ്പിക്കുക, പരിഹാരം നിർദേശിക്കുക എന്നീ കാര്യങ്ങൾ സർക്കാർ ദിവസങ്ങൾകൊണ്ട് സാധിച്ചു. അതായത്, രോഗനിർണയം നടത്തി. ഇനി ചികിത്സയാണു വേണ്ടത്. അതാണ് ഈ സർക്കാരിനെ നിർവചിക്കാനിരിക്കുന്നത്. അതാണ് മാറ്റത്തിന്റെ അളവുകോലായി മാറാനിരിക്കുന്നത്. ധവളപത്രത്തിന്റെ വേഗം അതിനുമുണ്ടാകട്ടെ. ബജറ്റിൽ തെളിയട്ടെ, പുതുയുഗ കേരളം
കടബാധ്യത ദേശീയ ശരാശരിയേക്കാൾ 6.3 ശതമാനം അധികമായ 5.07 ലക്ഷം കോടി, പലിശയടയ്ക്കുന്നത് വരുമാനത്തിന്റെ 17.73 ശതമാനം. അതാകട്ടെ, ദേശീയ ശരാശരിയേക്കാൾ 5.74 ശതമാനം അധികം. വരുമാനത്തിന്റെ 39.9 ശതമാനം മാത്രമാണ് വികസനത്തിനായി നമുക്കു ചെലവഴിക്കാനാകുന്നത്. ദേശീയ ശരാശരി 63.5 ശതമാനമാണ്. മൂലധനച്ചെലവാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.34 ശതമാനം മാത്രം. ദേശീയ ശരാശരി 3.20 ആയിരിക്കെയാണിത്. ഡിഎ കുടിശിക, കരാറുകാര്‍ക്കു നല്‍കാനുള്ളത് എന്നിവ ഉള്‍പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനം കിഫ്ബി ഒരു സമാന്തര സാന്പത്തിക അധികാരകേന്ദ്രമായി മാറിയെന്നാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി അഴിച്ചുപണിയുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തികഞെരുക്കം കാരണം പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള പദ്ധതിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
കിഫ്ബി വഴി വലിയ തോതിലുള്ള സ്വതന്ത്ര വായ്പകൾ എടുക്കുന്നത് അവസാനിപ്പിക്കുക, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുക, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ നഷ്ടം കുറയ്ക്കുക, നഷ്ടം നികത്താൻ സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയെ ലാഭത്തിലുള്ള ബെവ്കോയുമായി ലയിപ്പിക്കുക, ഊർജമേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കുക, വ്യവസായ വളർച്ചയ്ക്കായി ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, പെൻഷൻ ബാധ്യത കുറയ്ക്കുന്നതിനായി പെൻഷൻ പ്രായം ഏകീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യുക, സർക്കാർ ചെലവുകളിൽ കർശനമായ അച്ചടക്കം പാലിക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളാണ് ധവളപത്രം ലക്ഷ്യമിടുന്നത്. നാട്ടിലെ വന്യജീവി-തെരുവുനായശല്യം ഒഴിവാക്കി കാർഷിക-വിനോദസഞ്ചാരമേഖലയെ രക്ഷിക്കുമോയെന്നതിൽ വ്യക്തതയില്ല; കേരളത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തെ വിട്ടുകളഞ്ഞതുപോലെ.
ഇതൊരു കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ ആരോപണങ്ങളുടെ സമാഹാരമോ അല്ലെന്നു ധവളപത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും വായിക്കുന്നവർക്ക് കുറ്റവും ആരോപണങ്ങളും കണ്ടെത്താനാകും. അധികാരമൊഴിഞ്ഞ ഇടതു സർക്കാരിന്റെ ധൂർത്ത്, കെടുകാര്യസ്ഥത, ഉത്തരവാദരഹിത കടമെടുപ്പ്, അഴിമതി എന്നിവ സാന്പത്തികവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനം നേരിട്ട രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ ആ പ്രതിസന്ധികാലങ്ങളിൽ സർക്കാർ ജനങ്ങളെ പരിഗണിച്ചെന്ന യാഥാർഥ്യം കടബാധ്യതകളുടെ കാരണങ്ങളിൽ പ്രധാനമാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ചതും വൈകിച്ചതുമൊന്നും ധവളപത്രത്തിൽ പറയുന്നില്ലെന്ന് മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
നമുക്ക് ഇപ്പോഴിതു രാഷ്ട്രീയമല്ല, അതിജീവനത്തിന്റെ കാര്യമാണ്. ധവളപത്രം തയാറാക്കിയതിലെ സ്വകാര്യതയും രാഷ്ട്രീയവുമല്ലാതെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിനും തർക്കമില്ല. അതുകൊണ്ടുതന്നെ ഈ ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തെ പ്രതിപക്ഷവും പിന്തുണയ്ക്കേണ്ടതാണ്. ജനങ്ങളുടെ മുതുകിലുള്ള നുകത്തിന്റെ ഭാരം കുറയ്ക്കാൻ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നു മറക്കരുത്.
കടമെടുക്കലെന്ന മാരക ഒറ്റമൂലിയല്ല, അനാവശ്യ ചെലവുകൾ കുറച്ച്, പുതിയ സ്രോതസുകൾ കണ്ടെത്തി വരുമാനം വർധിപ്പിക്കുകയാണു വേണ്ടതെന്ന പാഠമാണ് ഈ ധവളപത്രത്തിന്റെ ഗുണപാഠം. ഇന്ധനവില വർധന, വിലക്കയറ്റം, പണപ്പെരുപ്പം... സാധാരണക്കാർ നീറുകയാണ്. ജനങ്ങൾക്കുമേൽ ഇനിയും നികുതി ഏർപ്പെടുത്താനാകുന്ന സാഹചര്യമല്ലെന്നും ഉള്ളതു പലതും പിൻവലിച്ചും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമുള്ള ബജറ്റാകണം അടുത്തതെന്നും ഈ ധവളപത്രം അടിവരയിട്ടു പറയുന്നു. ചികിത്സ വൈകരുത്.
Editorial
ഇതു വിദ്യാഭ്യാസവകുപ്പിനെ മാത്രം ബാധിക്കുന്നതല്ല. ചരിത്രവസ്തുതകളെ എടുത്തുകളഞ്ഞും ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും വിദ്യാഭ്യാസരംഗത്തിന്റെ മതേതര അടിത്തറയിളക്കിയ കേന്ദ്രസർക്കാർ പരീക്ഷാ നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് അതിന്റെ മേൽക്കൂരയും പൊളിച്ചിരിക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയ പാളിച്ചകളും ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്വാനത്തെ വിലയില്ലാതാക്കി. വിവിധ പ്രവേശനപരീക്ഷകളിൽ മികച്ച വിജയം നേടിയവർ 12-ാം ക്ലാസിലെ ‘നശിച്ച’ മാർക്ക് ലിസ്റ്റിലേക്കു നോക്കി നെടുവീർപ്പിടുന്നു.
സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളും ഇഴയുകയാണ്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുമോയെന്നത് സർക്കാരിനു ധാർമികതയുണ്ടോയെന്ന ചോദ്യംതന്നെയാണ്. മതവത്കരണവും അഴിമതിയും കെടുകാര്യസ്ഥതയും ദുർബലമാക്കിയ സിസ്റ്റമാണ് യഥാർഥ പ്രശ്നം. പരിഹാരശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷത്തെയും വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധരെയും, സിബിഎസ്ഇയുടെ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിച്ച മിടുക്കരായ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൂട്ടായ പരിശ്രമമാണ് അഭികാമ്യം.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അലങ്കോലമായത്. പക്ഷേ, ആഴത്തിൽ പരിശോധിച്ചാൽ ഒഎസ്എമ്മിനേക്കാൾ അതിന്റെ നടത്തിപ്പാണ് പാളിയതെന്നു കാണാം. ഒഎസ്എം അനുസരിച്ച് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം. പകർപ്പെടുക്കാൻ ഏൽപ്പിച്ച കോഎംപ്റ്റ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് അതു നന്നായി ചെയ്യാനായില്ല.
പകർപ്പുകളിലേറെയും വായിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. അതുവച്ച് അധ്യാപകർ മാർക്കിട്ടു. മുഴുവൻ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. എന്തിനു പഠിക്കുന്നെന്ന ചിന്തപോലും ഒരു തലമുറയിലുണ്ടാക്കി. എന്നിട്ടും അധികാരത്തിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു കഴിയുന്നുണ്ടെങ്കിൽ, ഈ കെടുകാര്യസ്ഥതയെ വച്ചുപൊറുപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നേ പറയാനാകൂ.
ജീർണിച്ച സിസ്റ്റത്തിന്റെ പുതിയ വ്രണമാണ് സിബിഎസ്ഇ അഴിമതിയെന്നു തെളിയിച്ചതിൽ മുഖ്യപങ്ക് ഇത്തവണത്തെ സിബിഎസ്ഇ ഇരകൂടിയായ ജാർഖണ്ഡ് സ്വദേശി സാർഥക് സിദ്ധാന്തിനാണ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്വെയറിനായും കരാർ നൽകിയത് കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കാണ്.
തെലുങ്കാനയിൽ 2019ല്‍ സമാന ക്രമക്കേട് നടത്തി കരിന്പട്ടികയിലായ ‘ഗ്ലോബറേന’ എന്ന കമ്പനി എങ്ങനെയാണ് കോഎംപ്റ്റ് എന്ന അവതാരമെടുത്ത് സിബിഎസ്ഇയുടെ കരാർ കൈക്കലാക്കിയതെന്ന സൂചനകൾ സാർഥക് പുറത്തുവിട്ടത് രാജ്യത്തെ നടുക്കി. നിരവധി വിദ്യാർഥികളുടെ ആത്മഹത്യക്കിടയാക്കിയ ഗ്ലോബറേനയെ മുഖംമൂടിയണിയിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സിബിഎസ്ഇക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഒഴിവാകാനാകില്ല.
ഇതിനായി കരിന്പട്ടികയിൽ ഉൾപ്പെട്ട കന്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കി, ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി, വിറ്റുവരവ് പരിധി യോഗ്യതയും കോഎംപ്റ്റിന് അനുകൂലമാക്കി. ടിസിഎസ് പോലുള്ള കന്പനികളെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ‘ആരോ’ ആഗ്രഹിച്ചതുപോലെ, മൂന്നാം ടെൻഡറിൽ ഉത്തരക്കടലാസിന്റെ ഒരു പകർപ്പെടുക്കാൻപോലും അറിയില്ലാത്തവർക്കു കരാർ കിട്ടി.
17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കരാർ ഫോട്ടോസ്റ്റാറ്റ് തട്ടുകടക്കാരുടെ വൈദഗ്ധ്യം പോലുമില്ലാതിരുന്ന കരിന്പട്ടികയിലെ കറക്കുകന്പനിക്കു കൊടുത്തവർ ശിക്ഷിക്കപ്പെടുമോയെന്നതു ചോദ്യമാണ്, ഉത്തരം വരട്ടെ. കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ താന്താങ്ങളുടെ ഓഫീസിൽതന്നെ ഇരിക്കട്ടെ.
സിബിഎസ്ഇ സൈറ്റില്‍ അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താമെന്നു കണ്ടെത്തി സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരി എന്ന പ്ലസ് ടുക്കാരനാണ്. സാർഥകിനെയും നിസർഗയെയും, പുനർമൂല്യനിർണയത്തിലെ പാളിച്ചകൾ തുടക്കത്തിലേ പുറത്തെത്തിച്ച വേദാന്ത് ശ്രീവാസ്തവയെയും പോലുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തിയാൽപോലും സിബിഎസ്ഇയെ രക്ഷിക്കാനായേക്കും.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി മറ്റൊരാളെ വച്ചും, വിവാദ കന്പനിക്കു പിഴയിട്ടുമൊക്കെ സംഭവം ഒതുക്കാനുള്ള നീക്കം, ഈ കൊടിയ അഴിമതിയുമായി രാഷ്ട്രീയ-ഭരണ ബന്ധമുള്ളവരെ സംരക്ഷിക്കാനാകാം. മൂല്യനിര്‍ണയത്തിൽ സംഭവിച്ച ഗുരുതര പിഴവുകളെ നിർവീര്യമാക്കാൻ ഒഎസ്എമ്മിനെ പിന്തുണച്ച് പ്രചാരണവും ആരംഭിച്ചിരിക്കുകയാണ് സിബിഎസ്ഇ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ്, 2024ലെ പിഴവ് ആവർത്തിച്ചുകൊണ്ട്, 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കി ഇത്തവണയും നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിന്റെ അടിസ്ഥാനമെന്നു കരുതാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തപ്പോൾ, ആ കുട്ടിയെ പാക്കിസ്ഥാനിയെന്നും ദേശദ്രോഹിയെന്നുമാണ് സൈബർ ഗുണ്ടകൾ അധിക്ഷേപിച്ചത്. ഒടുവിൽ അവൻ പറഞ്ഞ തെറ്റ് അംഗീകരിച്ച് സിബിഎസ്ഇക്കു മാപ്പ് പറയേണ്ടിവന്നു എന്നതു വേറെ കാര്യം.
ഈ ‘പാക്കിസ്ഥാൻ, ദേശദ്രോഹി’ ഭാഷ ആരുടേതാണെന്നും തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കുന്ന സംസ്കാര നിർമിതിയിൽ തങ്ങളുടെ പങ്കെന്താണെന്നും ചിന്തിക്കാൻ സർക്കാർ തയാറാകുമോയെന്നറിയില്ല. അധികാരമാണു മുഖ്യം. വിദ്യാഭ്യാസ മേഖലയിലെ ആവർത്തിക്കുന്ന പരാജയങ്ങളിൽ സാങ്കേതിക വീഴ്ച മാത്രമല്ല; അഴിമതി, കെടുകാര്യസ്ഥത, അസഹിഷ്ണുതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം എന്നിവയും തെളിയുന്നുണ്ട്. പരിക്ക് വിദ്യാർഥികൾക്കാണ്, രാജ്യത്തിനാണ്.
Editorial
മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.
Editorial
മാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞും തെളിനീരുറവകൾക്കു ജീവൻ കൊടുത്തുമെത്തുന്ന കാലവർഷത്തിനൊപ്പമിതാ പുതിയ അധ്യയനവർഷവും മലയാളക്കരയുടെ ജ്ഞാനസ്നാനത്തിനെത്തുന്നു. കലണ്ടറിലില്ലാത്തൊരു ഋതുഭേദമാണിത്. 42 ലക്ഷത്തോളം കുട്ടികളാണ് ഇന്നു സ്കൂളുകളിലേക്കു പുറപ്പെടുന്നത്. അതിൽ മൂന്നു ലക്ഷത്തോളം പേർ ഒന്നാം ക്ലാസിലേക്കാണ്.
അവരുടെ ജീവിതത്തിന്റെ അഥവാ കേരളത്തിന്റെ ഭാവിയുടെ പുതിയൊരധ്യായം ഇന്ന് എഴുതിത്തുടങ്ങും. സർക്കാരും വിദ്യാഭ്യാസവകുപ്പും അധ്യാപകരും മാതാപിതാക്കളും സമൂഹമത്രയും ഒന്നിച്ചു പങ്കെടുക്കേണ്ടൊരു രാഷ്ട്രനിർമിതിയാണിത്. വിവരസന്പാദനം മാത്രമല്ല, നന്മയുടെ, സാഹോദര്യത്തിന്റെ, മര്യാദകളുടെ, തുല്യതാബോധത്തിന്റെ, ശുചിത്വത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെ ആദ്യപാഠങ്ങൾ വിദ്യാലയങ്ങളിൽനിന്നാണു പഠിക്കേണ്ടത്.
അവരിതാ വരുന്നു..! കളിചിരികളും പുതുമഴയും ഒന്നിച്ചുപെയ്യുന്ന ജൂണിന്റെ ഈ ആദ്യദിനത്തെ ആഹ്ലാദകരമാക്കാം. വിജ്ഞാനവേരുകൾ ആഴത്തിലിറക്കി കഴിവുകളും നന്മകളും ഒന്നൊന്നായി മുളപൊട്ടി വിരിയട്ടെ. തിന്മകളത്രയും മുളയിലെ വാടിപ്പോകട്ടെ. പുറപ്പെടുക വിദ്യാർഥികളേ, പുതിയൊരു ലോകക്രമത്തിനായി.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായിരിക്കും. നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള സർക്കാർ നിർദേശം സ്വാഗതാർഹമാണ്.
ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള കരുതലായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും. കുട്ടികളെക്കൊണ്ടുമാത്രം പ്രതിജ്ഞയെടുപ്പിക്കുന്നതിനു പകരം അധ്യാപകരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തിയത് കാലാനുസൃത മാറ്റമാണ്. പാഠപുസ്തകവിതരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ തുടങ്ങിയതും പുതിയ അധ്യയനവർഷത്തിന്റെ വിളംബരമായി. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമെ ജില്ലാ-പ്രാദേശിക തലത്തിലും വിപുലമായ രീതിയിൽ പ്രവേശനോത്സവങ്ങളുണ്ട്. ലോകത്തെവിടെയുമുള്ള മലയാളിയുടെ ഗൃഹാതുരത്വമിളക്കുന്ന പള്ളിക്കൂടദിനംകൂടിയാണിന്ന്.
എന്നാലോ, മുകളിൽ പറഞ്ഞതിലേറെയും ഓരോ അധ്യയനവർഷത്തിലും നടപ്പാക്കുന്നതോ ആവർത്തിക്കുന്നതോ ആയ നടപടിക്രമങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉത്സവങ്ങൾക്കപ്പുറം മനുഷ്യനുള്ളിലെ സ്വർണതുല്യമായ മൂല്യങ്ങളുടെ ഉത്ഖനനങ്ങളിലേക്കു കടക്കണം. ഒരിക്കൽ ഇതുപോലെ വിദ്യാലയത്തിലെത്തുകയും ഒരു പതിറ്റാണ്ടിന്റെയെങ്കിലും പഠനങ്ങൾക്കൊടുവിൽ മടങ്ങുകയും ചെയ്തൊരു യുവാവാണ് ഭാര്യയുടെ ആദ്യവിവാഹത്തിലെ ഒന്നരവയസുള്ള കുഞ്ഞിനെ കഴിഞ്ഞദിവസം മർദിച്ചുകൊന്നത്.
ഈ പ്രവേശനോത്സവത്തിലും ഇരുകൈയിലും പ്ലാസ്റ്ററിട്ട ആ കുഞ്ഞിന്റെ ഫോട്ടോ നിങ്ങളെന്തു പഠിച്ചെന്നും പഠിപ്പിച്ചെന്നും ചോദിക്കുന്നു. ഇതുപോലെ പ്രവേശനോത്സവവും വർഷങ്ങളുടെ പഠന-പരീക്ഷകളും കഴിഞ്ഞു പുറത്തിറങ്ങിയവരാണ് ഇതേ വിദ്യാലയ പരിസരങ്ങളിൽ മയക്കുമരുന്നു വിൽക്കാൻ നടക്കുന്നത്. മറ്റു ചിലർ ഗുണ്ടാപ്പണിക്കാരായി പണവും നാശവും സന്പാദിക്കുന്നു. സ്ത്രീവിരുദ്ധത, മാനഭംഗങ്ങൾ, വർഗീയത, തീവ്രവാദം, ആൾക്കൂട്ട ആക്രമണങ്ങൾ... പാളിയോ പഠനം? ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർ, പൊതുനിരത്തിലേക്ക് മാലിന്യം ഒളിച്ചെറിയുന്നവർ, കുടുംബാംഗങ്ങൾക്കെതിരേ മാരകായുധമെടുക്കുന്നവർ, രോഗിയെ വിൽപ്പനച്ചരക്കാക്കുന്ന ഡോക്ടർമാർ, ശതമാനക്കണക്കിൽ കരാറുകാരിൽനിന്നു വീതം വാങ്ങുന്ന എൻജിനിയർമാർ, അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ... അശ്രദ്ധയാൽ ഇവരെയൊക്കെ നിർമിച്ചെടുത്തതിലും വിദ്യാഭ്യാസത്തിനു പങ്കുണ്ട്.
അനിവാര്യമായ പലതും പഠിപ്പിക്കാൻ വിട്ടുപോയി. വിദേശവിദ്യാഭ്യാസ-തൊഴിലിനുള്ള മസ്തിഷ്ക നിർമാണവുമല്ല വിദ്യാഭ്യാസം. പാഠ്യപദ്ധതികളെ വിദ്യാഭ്യാസവിചക്ഷണർ അഴിച്ചുപണിയണം. നന്മയുടെ വാതായനങ്ങൾ തുറക്കാനുള്ള സ്വർണത്താക്കോലുകൾ എവിടെയാണ് വിദ്യാഭ്യാസവകുപ്പ് നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തണം.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, തങ്ങളുടെ വിദ്യാർഥികളുടെ കരങ്ങളിലെയും മനസിലെയും പിടിത്തംവിട്ട അധ്യാപകർ കുറ്റബോധമുള്ളവരാകണം. ക്ലാസിലേതിന്റെ തുടർപഠനം വീട്ടിൽ നടത്താത്ത മാതാപിതാക്കൾ തിരുത്തണം. സമൂഹമൊന്നാകെ പങ്കെടുക്കേണ്ട പുണ്യകർമമാണ് വിദ്യാഭ്യാസമെന്ന് ഓർക്കാനും ഈ ദിവസമല്ലാതെ മറ്റേതുണ്ട്?
പറഞ്ഞുവന്നത്, ഓരോ അധ്യയനവർഷവും തുടങ്ങേണ്ടത് വിദ്യാർഥികൾക്കുവേണ്ടി മാത്രമല്ല, ‘പഠിച്ചവരാ’യ നമുക്കുവേണ്ടിക്കൂടിയാണ്. യഥാർഥ വിദ്യാഭ്യാസത്തിന്റെ റിസൾട്ട് നാടാകെ പ്രകടമാകേണ്ടതാണ്. സമൂഹത്തിലെ പിഴവുകളുടെ തുടക്കമത്രയും വിദ്യാലയങ്ങളിൽനിന്നാണ്. പാഠ്യപദ്ധതികൾ തയാറാക്കുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രവേശനോത്സവം കഴിഞ്ഞു മടങ്ങുന്ന മന്ത്രിമാർ ഇന്നു തീരുമാനിച്ചാൽ അടുത്ത അധ്യയനവർഷം പുതുകേരളത്തിന്റെ ഉദ്ഘാടനമാകും. പ്രവേശനം ഉത്സവമാക്കാം, മൂല്യഖനനം ലക്ഷ്യവും!
Editorial
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുടെ വാഹനം സിപിഎമ്മുകാർ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള രാഷ്ട്രീയത്തെ ഉലച്ചിട്ടുണ്ട്.
ഇത്, വർഗസമരത്തിന്റെയോ ജനകീയപോരാട്ടത്തിന്റെയോ കേസല്ല. പിണറായി വിജയന്റെ മകൾ വീണാ കരിമണൽക്കന്പനിയിൽനിന്ന് 1.81 കോടി രൂപ അനർഹമായി കൈപ്പറ്റിയെന്ന അഴിമതിക്കേസാണ്. റെയ്ഡിനെത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്ന കളങ്കമുള്ള ഇഡിയാണെന്നത്, പ്രതിഷേധത്തിനപ്പുറം ആക്രമണം അഴിച്ചുവിടാനുള്ള ന്യായമല്ല.
പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടെന്നും കുറ്റാരോപിതരായ നേതാക്കളുടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയാൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും അണികൾ തിരിച്ചറിയണം. ഇഡിയുടെ വിശ്വാസ്യതയ്ക്കൊപ്പം പ്രാധാന്യമുണ്ട് സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്കുമെന്ന് തിരിച്ചറിയണം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനും മകൾ വീണയും അടുത്തയിടെ താമസം തുടങ്ങിയ വാടകവീട്ടിലായിരുന്നു റെയ്ഡ്. വീണയും അവരുടെ ഐടി സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസും കരിമണൽ കന്പനിയായ സിഎംആർഎല്ലിൽ (കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ്) നിന്ന് സേവനങ്ങളൊന്നും നൽകാതെ 1.81 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമർപ്പിച്ച റിപ്പോർട്ടിൽ, വീണയുടെ കമ്പനി കൈപ്പറ്റിയ തുക 2.78 കോടിയാണെന്ന് കാണുന്നു.185 കോടിയോളം രൂപയുടെ അഴിമതി സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുക്കുകയും ചെയ്തു.
സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കൊണ്ട് കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചതിനുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്. വീടിനു പുറത്തു മുദ്രാവാക്യം മുഴക്കി കാത്തുനിന്ന പാർട്ടിക്കാർ, റെയ്ഡിനുശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കൾക്കു കവചമൊരുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. പക്ഷേ, അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം.
ഇഡിയായതുകൊണ്ട്, യഥാർഥ അഴിമതിക്കാർക്കെതിരേ കേസെടുത്താലും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഏജൻസികൾ ഇത്ര രാഷ്ട്രീയവത്കരിക്കപ്പെട്ട കാലമില്ല. മോദി സർക്കാരിന്റെ ആദ്യ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
അഴിമതിക്കേസിൽ പെടുത്തി ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും നിലച്ചു.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കളുടെ അഴിമതിയിലും അന്വേഷണമില്ല. പക്ഷേ, വീണാ വിജയൻ നിരപരാധിയാണെന്നു പറയാൻ ഇതൊന്നും കാരണമല്ല. അവർ അന്വേഷണത്തിനും നിയമത്തിനും കീഴ്പെടുകയാണു വേണ്ടത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നലെ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തിരുവനന്തപുരത്ത് ആവർത്തിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെന്നും പക്ഷേ, നിയമപരമായ കരാറുണ്ടാക്കി സേവനം നടത്തി ബാങ്കുവഴി പ്രതിഫലം വാങ്ങിയ എക്സാലോജിക് എന്ന സ്ഥാപനത്തിനെതിരേ മാത്രമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
ഇതു പാർട്ടി ഫണ്ടിലേക്കാണെന്നും വ്യക്തിപരമായിട്ടല്ലെന്നും നേരത്തേ വിശദീകരണം വന്നിരുന്നു. അതല്ലെങ്കിൽ സിപിഎമ്മിനു കേസ് കൊടുക്കാവുന്നതാണ്. അവരാരും ബിജെപിക്കാരല്ലാത്തതിനാൽ കഴന്പുണ്ടെങ്കിൽ ഇഡി വരുകയും ചെയ്യും.
സിപിഎം അതിന്റെ ഏറ്റവും വലിയ അപചയകാലത്തിനാണ് ന്യായീകരണമൊരുക്കുന്നത്. തൊഴിലാളി മേൽവിലാസത്തിൽ നേതാക്കൾ ബൂർഷ്വാകളായി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മിക്ക നേതാക്കളുടെയും സ്വത്തുവകകൾ കുതിച്ചുകയറി. കേഡർ സംവിധാനമുള്ള പാർട്ടിയിൽ ചോദ്യമില്ലെന്നത് സംസ്ഥാന-പ്രാദേശിക ഏകാധിപതികൾക്കു നല്ല സുഖമായി.
പിണറായി വിജയന്റെ ധാർഷ്ട്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിപ്ലവകാരിയും വായ തുറന്നിട്ടില്ല. കീഴ്ഘടകങ്ങളിൽ ഇപ്പോഴെങ്കിലും അതു പറയാൻ ധൈര്യമുള്ളത് പ്രാദേശിക നേതാക്കൾക്കും അണികൾക്കും മാത്രമാണ്. മൂത്ത നേതാക്കൾ ഇപ്പോഴും വാഴ്ത്തുപാട്ടിലാണ്. വീണയുടെ കേസും പാർട്ടിയുടെ ചെലവിൽ പ്രതിരോധിക്കാനാണ് ശ്രമമെന്നതിൽ സംശയമില്ല.
ഇഡിക്കു രാഷ്ട്രീയമുണ്ടായിരിക്കാം. പക്ഷേ, ഇതേ നാണയത്തിന്റെ മറുവശമല്ലേ അഴിമതിയാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം രാഷ്ട്രീയവും?
Editorial
നീറ്റ് പരീക്ഷയും സിബിഎസ്ഇ പരീക്ഷാഫലവുമൊക്കെ താറുമാറായാൽ വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും നഷ്ടമോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്ഥിതിയായി. നീറ്റ് ചോദ്യപേപ്പർ ചോർച്ച 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കിയ വർത്ത വായിച്ചു തീരുംമുന്‍പാണ് സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ കെടുകാര്യസ്ഥത, 17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തെറ്റിച്ച വാർത്ത രാജ്യം വായിക്കേണ്ടിവന്നത്. നീറ്റ്-യുജി പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുകയാണ്.
12-ാം ക്ലാസ് പുനർ മൂല്യനിർണയത്തിന്റെ നടപടികളും തുടങ്ങി. കെടുകാര്യസ്ഥതകളിൽനിന്നു തത്കാലം തടിയൂരാനുള്ള നീക്കമല്ലാതെ ഒന്നുമില്ല. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ഒന്നും പഠിച്ചില്ലെന്നാണ് ഇന്നലെ സുപ്രീംകോടതി വിമർശിച്ചത്. ചരിത്രപാഠങ്ങളിലുൾപ്പെടെ വെട്ടും തിരുത്തും സംഘപരിവാർ താത്പര്യങ്ങളുടെ കൂട്ടിച്ചേർക്കലും വീഴ്ചയില്ലാതെ നടത്തിയ വിദ്യാഭ്യാസ മന്ത്രാലയം അടിസ്ഥാന ജോലികൾ മറന്നു. പാർട്ടിയുടെ ഭാവിയേക്കാൾ വിദ്യാർഥികളുടെ ഭാവിക്കു മുൻതൂക്കം കൊടുക്കാൻ സർക്കാർ തയാറായാൽ കുറ്റവാളികൾ അകത്താകും. വിദ്യാർഥികൾ രക്ഷപ്പെടും.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് ആകെ അലങ്കോലമായത്. ഇതനുസരിച്ച്, ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യദിനം മാർക്ക് കുറഞ്ഞതിന്റെ ഒറ്റപ്പെട്ട പരാതികളായിരുന്നെങ്കിലും പെട്ടെന്നതു രാജ്യമൊട്ടാകെ ഉയർന്നു.
പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോഴാണ് ഇതിൽ പലതും വായിക്കാൻപോലുമാകാത്ത നിലയിലാണെന്ന വസ്തുത പുറത്തായത്. പൂർണ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. സ്കാൻ ചെയ്യാൻ കരാറെടുത്ത സ്വകാര്യ ഏജൻസികൾ അതു കൃത്യമായി ചെയ്യാത്തതും അവ്യക്തമായ ആ പകർപ്പുകൾ വച്ചു മാർക്കിട്ടതുമാണ് പിഴവെന്നും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. വായിക്കാനാവാത്ത ഉത്തരക്കടലാസ് വച്ച് അധ്യാപകർ എങ്ങനെ മാർക്കിട്ടെന്നതും ദുരൂഹമാണ്. അധ്യാപകരുടെ പരാതി മുകളിലുള്ളവർ അവഗണിച്ചോ എന്നതിൽ ഉൾപ്പെടെ ഒന്നിലും വ്യക്തതയില്ല.
പുനർമൂല്യനിർണത്തിന് ലക്ഷക്കണക്കിനു വിദ്യാർഥികളാണ് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതോടെ ഇതിനായുള്ള പോർട്ടൽ തകരാറിലായി. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ തീയതി രണ്ടുതവണ നീട്ടിയെങ്കിലും ഇന്നലെയും പ്രശ്നം പരിഹരിച്ചിട്ടില്ല. ഇത്രയും പേർ ഒന്നിച്ച് കയറുന്പോൾ സൈറ്റ് തകരാറിലാകുമെന്ന സാമാന്യ ബോധംപോലും വിദ്യാഭ്യാസ വകുപ്പിനില്ലാതെപോയി. 29 വരെയാണ് മൂല്യനിർണയം.
സിബിഎസ്ഇ പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തി വീണ്ടും ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുമുണ്ട്. പക്ഷേ, കുട്ടികളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് അത്ര പിരിമുറുക്കമൊന്നുമില്ല. 2024ൽ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോഴും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഇത്തവണയും അതേ സംഭവം ആവർത്തിച്ചു.
വഴിപാട് അന്വേഷണവും അറസ്റ്റുമൊക്കെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ചത്. 2024ൽ ചോദ്യപേപ്പര്‍ ചോർന്നപ്പോൾ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയോടും എന്‍ടിഎയോടും സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കാരണഭൂതരായ സർക്കാർ കേട്ട ഭാവമില്ല. ഉത്തരക്കടലാസ് സ്കാൻ ചെയ്യാൻ കരാറെടുത്ത ഏജൻസികളുടെ വിവരങ്ങളും പുകമറയിലാണ്.
വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥതയ്ക്കു മുന്നിൽ രാജ്യം തലകുനിച്ചു നിൽക്കുകയാണ്. അതിലും ഖേദകരമാണ് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ നിരാശാഭരിതമായ മാനസികാവസ്ഥ. ഇതിനുപുറമേ, പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പെടുക്കാനുള്ള ഫീസും വിദ്യാർഥികൾ അടയ്ക്കണം. പിഴവ് സർക്കാരിന്റേത്, പിഴ ഇരകളുടേത്! മാത്രമല്ല, ഒഎസ്എം അടുത്ത വർഷവും തുടരാനും 10-ാം ക്ലാസ് മൂല്യനിർണയത്തിലും നടപ്പാക്കാനുമാണ് തീരുമാനം. നീറ്റ് പോലെ ഇതും തുടർക്കഥയാകുമോയെന്നേ ഇനി അറിയാനുള്ളൂ. സ്വന്തം ഉത്തരവാദിത്വങ്ങളിൽ തോൽക്കുന്ന സർക്കാർ ജനങ്ങളെ തോൽപ്പിക്കുകയാണ്.
Editorial
മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്‍പ് ഈ മതനിയമത്തിൽ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
മുനന്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നു.
വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമർശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോർഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ?
യഥാർഥ മുതവല്ലി (കൈവശക്കാരൻ)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാൽ വഖഫ് ബോർഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദിൽ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശ്നം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോർഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാൽ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണ്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, “സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്” എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യർ. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിന്റെ മറവിലെത്തുന്പോൾ മുനന്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനന്പത്തുകാർക്ക് അനുകൂലമായിരുന്നു.
1950ൽ ഫാറൂഖ് മാനേജ്മെന്റിനു നൽകിയ എൻഡോവ്മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വർഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സർക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാർ സൃഷ്ടിച്ച വഖഫ് വകുപ്പുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാൻ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവർക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണം. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.
Editorial
ദിവസങ്ങൾക്കുമുന്‍പ്, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം, വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നടത്തിയത് ദുഃസൂചനയായിരുന്നു.
തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും വില കൂട്ടി- രണ്ടു തവണ. പിന്നാലെ ധാന്യങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ... എല്ലാറ്റിനും വില കുതിച്ചുകയറി. മൂല്യമിടിഞ്ഞ രൂപ പാതാളത്തിലായി. വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാന്പത്തികവളർച്ചാനിരക്കും കുറഞ്ഞു. ആഡംബരങ്ങളും ധൂർത്തും കുറയ്ക്കാം.
പക്ഷേ, അതൊന്നും പണ്ടേയില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് തിന്നാനും കുടിക്കാനും വേണ്ടേ? കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും ഒപ്പമിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ ഹോർമുസ് എന്നു പറഞ്ഞാൽ പോരാ.
ഇറാനെതിരേ ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധം കാര്യമായ ഫലം കണ്ടില്ലെന്നു മാത്രമല്ല, ലോകത്തെ സാന്പത്തികമാന്ദ്യത്തിലേക്കു വീഴ്ത്തുകയും ചെയ്തു. ഗൾഫിലെ സുന്നി രാഷ്ട്രങ്ങളെ ഉൾപ്പെടെ വലയ്ക്കുന്ന ഇറാന്റെ തീവ്രവാദ വ്യാപാരം യാഥാർഥ്യമാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടലുകൾ ഇറാൻ യുദ്ധത്തിലെന്നപോലെ പിഴച്ചു.
തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇറാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയതോടെ ഇന്ധനക്കപ്പലുകൾ ഉൾപ്പെടെ കടലിൽ കിടപ്പായി. ഇന്ത്യ ഏതാനും കപ്പലുകൾ ഇറാന്റെ സഹായത്താൽ കടത്തിക്കൊണ്ടുവന്നതൊഴിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. യുദ്ധകാല നയതന്ത്രങ്ങൾ ഓരോ ദിവസവും മാറ്റാൻ പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിതരാകും.
തിക്തഫലം അനുഭവിക്കുന്നത് മറ്റു രാജ്യങ്ങളാണ്. കടുത്ത എണ്ണക്ഷാമത്തില്‍ സമ്പദ്വ്യവസ്ഥ അടിമുടി തകരാതിരിക്കാൻ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനകംതന്നെ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചെന്നാണ് ‘ഫിനാൻഷ്യൽ ടൈം’സിന്റെ റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കിൽ എണ്ണവില ഇനിയും കൂടും. ഇന്ത്യയുടെ എണ്ണശേഖരം 18 ദിവസത്തേക്കേ ബാക്കിയുള്ളെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ രാജ്യങ്ങൾ എണ്ണ സബ്സിഡികൾ നിർത്തലാക്കുകയാണ്. ഇന്ത്യ അതു പണ്ടേ ഒതുക്കത്തിൽ ഒഴിവാക്കുകയും നികുതി വർധിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആഗോള എണ്ണവില വർധിച്ചതോടെ വീണ്ടും വില കൂട്ടി. ഒന്നും പേടിക്കാനില്ലെന്ന പ്രസംഗമൊന്നും പ്രവൃത്തിയിൽ വന്നില്ല. തീർച്ചയായും ശ്രമങ്ങൾ നടത്തുന്നുണ്ടാകും.
പക്ഷേ, ചന്തയിൽ സാധനങ്ങളുടെ വില ദിവസവും കുതിച്ചുകയറുന്നത് സാധാരണക്കാരുടെ അടുക്കളബജറ്റ് അട്ടിമറിച്ചുകഴിഞ്ഞു. പാചകവാതകക്ഷാമം വന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ദുരിതം വേറെ. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയും പരിതാപകരമാകുകയാണ്. കേരളത്തിൽ വനിതകളുടെ സൗജന്യയാത്രയുടെ സാന്പത്തികാഘാതം കുറയ്ക്കാൻ കൂടുതൽ ഗൃഹപാഠം വേണ്ടിവരും. വിലക്കയറ്റം തടയാൻ കേരളത്തിൽ പലയിടത്തും ജില്ലാതല അവലോകന യോഗങ്ങൾ നടത്തി.
പക്ഷേ, ആഗോള മലവെള്ളപ്പാച്ചിലിനെ തടയാൻ ജില്ലാ കളക്ടർക്കും സംഘത്തിനും ഒരു പരിധിക്കപ്പുറം കഴിയില്ലെന്നതാണ് വസ്തുത. രാസവളത്തിന്റെ വിലക്കയറ്റം രാജ്യത്തെ കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുതന്നെ വളത്തിനു സബ്സിഡി കുറച്ച് വില കൂട്ടിയിരുന്നു. കൃഷിച്ചെലവേറുന്നത് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാകും. അല്ലെങ്കിൽ കർഷകർ തകരും.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആരുടെയും അഭിപ്രായത്തിനു കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ ട്രംപ് ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. ദിവസങ്ങൾക്കകം യുദ്ധം തീരുമെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിരുന്നു. ഇരുട്ടിവെളുക്കുന്പോഴേക്കും ഇറാനെ തീർക്കാൻ പോകുകയാണെന്നു പറയാനും മടിയില്ല.
യുദ്ധം അവസാനിക്കുമോ, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുമോ എന്നു പ്രവചിക്കാൻ വിദഗ്ധർക്കുപോലും കഴിയാത്ത സ്ഥിതിയാണ്. ഐക്യരാഷ്ട്രസഭ സാന്പത്തിക-സാമൂഹികകാര്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ 2026ലെ സാന്പത്തികവളർച്ചാനിരക്ക് മുന്‍പു പ്രവചിച്ചിരുന്ന 6.6ൽനിന്ന് 6.4 ആയി കുറച്ചു. ആഗോള ധനസ്ഥിതി പ്രതികൂലമാകുന്നത് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തെയും ബാധിക്കും.
ഇപ്പോൾ 97നടുത്തെത്തിയ രൂപയുടെ മൂല്യം വൈകാതെ 100ലെത്തുന്നതു തടയാൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ബാധ്യതയും ജനങ്ങളിലേക്കാകും. ആർബിഐ മറ്റു ബാങ്കുകൾക്ക് വിദേശനാണ്യശേഖരത്തിൽനിന്ന് ഡോളർ നൽകാനുള്ള സാധ്യതയുമുണ്ട്. എങ്ങനെയും മൂല്യത്തകർച്ച തടയുകയാണു ലക്ഷ്യം. ഇന്ധന ഇറക്കുമതി ഏറെയുള്ള രാജ്യമായതിനാൽ വിദേശനാണ്യശേഖര ശോഷണത്തിനുമിടയാക്കിക്കഴിഞ്ഞു.
ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന അതിന്റെ തുടർച്ചയായിരുന്നു. അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയാക്കുമെന്നൊക്കെ വീന്പിളക്കിയെങ്കിലും മോദിഭരണത്തിൽ രൂപ ചരിത്രത്തിലെ എറ്റവും വലിയ തകർച്ചയിലെത്തി. പെട്രോൾവില 50 ആക്കുമെന്നു പറഞ്ഞ ബിജെപിക്കാരെ വില 110നോടടുത്തപ്പോൾ കാണാനേയില്ല.
പക്ഷേ, കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും മുന്‍പുതന്നെ സ്ത്രീകൾക്കു സൗജന്യയാത്രയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്നു പറഞ്ഞ് സമരത്തിനിറങ്ങി. അടുക്കളയും വയറും കത്തുന്പോൾ യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ഇത്തരം സമരങ്ങൾ പോരാതെ വരും.
ഇന്ത്യയുടെ സാന്പത്തിക പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നു പറഞ്ഞൊഴിയാനാകില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ, താൻ വന്നാൽ എല്ലാം മാറ്റിമറിക്കുമെന്നു മോദി പറഞ്ഞതുപോലെ യാഥാർഥ്യബോധമില്ലാതെ പറയാൻ ഇന്നു പ്രതിപക്ഷത്താരും മുതിരുന്നില്ല. മന്ത്രിസഭാ യോഗങ്ങൾ മാത്രമല്ല, പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി രക്ഷാമാർഗം ആരായണമെങ്കിൽ അതിനു വൈകരുത്.
ജനം ബുദ്ധിമുട്ടുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച കേന്ദ്രം, നികുതിവർധനയാണോ അടുത്തതായി ആലോചിക്കുന്നതെന്ന ഭീതി ജനങ്ങൾക്കുണ്ട്. അങ്ങനെയെങ്കിൽ സാന്പത്തികമാന്ദ്യം പടിവാതിൽക്കലാണ്. ഒരു ലോക്ഡൗണിൽനിന്ന് ജനം നടു നിവർത്തിവരുന്നതേയുള്ളെന്നു മറക്കരുത്.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Editorial
പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
16-ാം നിയമസഭ, 24-ാമതു മുഖ്യമന്ത്രി; കേരളം ഇന്നു പുതിയൊരു ചുവടു വയ്ക്കുകയാണ്. 21 മന്ത്രിമാരുള്ള ടീം വി.ഡി. സതീശന് വിജയാശംസകൾ! നല്ലൊരു ഭരണത്തിനും മാറ്റത്തിനും ഉചിതമെന്നു ജനം തീരുമാനിച്ചവരാണ് അധികാരമേൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരെയും ജനം തെരഞ്ഞെടുത്തതാണ്.
മാറ്റത്തിനായി അക്ഷമരായ മലയാളികളോട് ഇരുകൂട്ടർക്കുമുണ്ട് ഉത്തരവാദിത്വം. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. സദ്ഭരണമെന്നത് തങ്ങളുടെ പാർട്ടിക്കോ താത്പര്യങ്ങൾക്കോ മതത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങൾ ഉൾപ്പെടെ ചിന്തിക്കണം.
ഇടുങ്ങിയ താത്പര്യങ്ങളും പുത്തൻ കേരളവും ഒരേസമയം സാധ്യമല്ല. നിയുക്ത മുഖ്യമന്ത്രിക്ക് നിലപാടുകളുണ്ടെന്ന സാക്ഷ്യപത്രം കൊടുത്തവർ ഒപ്പമൊരു ചങ്ങലയും കൊടുക്കരുത്. പ്രവർത്തിക്കാൻ അനുവദിക്കണം. പുത്തൻ കേരളത്തിനായി മുഖ്യമന്ത്രിക്കൊപ്പം നമുക്കും സത്യപ്രതിജ്ഞ ചെയ്യാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇന്നലെ വൈകുവോളം പുതിയ സർക്കാരിനെയും മന്ത്രിമാരെയും സംബന്ധിച്ച ചർച്ചകളായിരുന്നു. വർഗീയതയുടെ ആക്രോശങ്ങളും സജീവമായിരുന്നു. ഇപ്പോൾ ആരും അതിനത്ര വിലകൊടുക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നത് ആശ്വാസമായി.
ഏതായാലും എല്ലാവരെയും ഒരുവിധം അനുനയിപ്പിച്ച് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറാൻ വി.ഡി. സതീശനു കഴിഞ്ഞു. അതിരുവിട്ട വീതംവയ്പു-വിലപേശൽ രാഷ്ട്രീയം യുഡിഎഫിന്റെ ജനിതക വൈകല്യമാണ്. പുറത്തുനിന്നുള്ള സമ്മർദങ്ങളും അതിന്റെ ഫലമാണ്.
അതേസമയം, സ്ഥാനാർഥിത്വത്തിലെന്നപോലെ മന്ത്രിസഭയിലും സ്ത്രീകളുടെയും ദളിതരുടെയും പ്രാതിനിധ്യം കുറയുന്നത്, ഇടതു-വലതു സർക്കാരുകളുടെ നീതി-തുല്യത-സംവരണ പ്രസംഗങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. അതിപ്പോഴുമുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന വ്യാഖ്യാനം ന്യായീകരണത്തിനപ്പുറം പുരോഗമനപരമല്ല. സർക്കാരെന്നതു മന്ത്രിസ്ഥാനങ്ങൾ മാത്രമല്ലെന്ന ബോധ്യത്തോടെ മറ്റ് നയരൂപീകരണ സ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പ്രതിപക്ഷത്തും തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തോടും എം.വി. ഗോവിന്ദന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തോടും പാർട്ടിയിൽ വിയോജിപ്പുണ്ടായി. പക്ഷേ, അത്തരം പാർട്ടിക്കാര്യങ്ങൾ നിയമസഭയെയോ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതു പാർട്ടിയും എൽഡിഎഫുമാണ്.
അതുപോലെ മൂന്ന് എംഎൽഎമാരുമായി ബിജെപിയും നിയമസഭയിലെത്തുന്നത് ശക്തമായ പ്രതിപക്ഷത്തിന്റെ അടയാളമാകണം. കേന്ദ്ര അവഗണനയെന്നതിനു പകരം കേന്ദ്രപരിഗണനയുടെ കാലമാണ് ഇനിയുള്ളതെന്ന് ഉറപ്പിക്കാൻ അവർക്കു കഴിയട്ടെ. അതേസമയം, സർക്കാർ അധികാരത്തിലെത്തുന്നതിനുമുന്‍പ് സർക്കാരിനെതിരേ സമരം നടത്തിയതുപോലുള്ള അസംബന്ധങ്ങളിലൂടെ ബിജെപി അപഹാസ്യരാകരുത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മഹിളാമോർച്ചയുടെ സമരം. ഇത്തരം മണ്ടത്തരങ്ങൾ പാർട്ടിയെക്കുറിച്ച് നിഷേധാത്മക മുൻവിധിയുണ്ടാക്കുന്നതാണ്. ക്രിയാത്മക പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും സർക്കാരിന്റെ ഓഡിറ്ററുമാണെന്ന് തിരിച്ചറിയണം.
കോൺഗ്രസ് മന്ത്രിമാരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകളും വിശകലനവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. ജനം വോട്ടു ചെയ്തത് ഗ്രൂപ്പുകൾക്കല്ലെന്ന് ഇനിയും മനസിലാക്കാത്ത നേതാക്കളുണ്ടെങ്കിൽ പാർട്ടിക്കും സർക്കാരിനും ബാധ്യതയാണ്. അതേസമയം, അത്തരം ഗ്രൂപ്പ് സമ്മർദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് താത്പര്യങ്ങളുടെ സംശയനിഴലിലും നേതൃസ്ഥാനത്തു മറ്റു നേതാക്കളെ നിർത്താതിരിക്കാൻ ആ വാക്കുകൾക്കു കഴിയും. മാത്രമല്ല, മന്ത്രിമാരെ ഗ്രൂപ്പുതിരിച്ചല്ല കാണുന്നതെന്ന സൂചന ക്രിയാത്മകവുമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ ജനങ്ങൾക്കു ഗ്രൂപ്പുസംശയങ്ങളുണ്ട്. പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഗ്രൂപ്പുകൾക്കുവേണ്ടി സമയം ചെലവഴിക്കാനല്ല ജനം വിളിച്ചുവരുത്തിയതെന്ന് ഓരോ മന്ത്രിയും എംഎൽഎമാരും ഓർമിക്കേണ്ടതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ നവകേരള വിളംബരമാകട്ടെ. ഈ നാടിനെ യഥാർഥ നന്പർ വൺ ആക്കാനുള്ള തുടക്കം. മുഖ്യമന്ത്രിക്കും സംഘത്തിനുംമേൽ വയ്ക്കപ്പെട്ടിരിക്കുന്നത് പ്രതീക്ഷകളാണ്; ഭാരമല്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആർഎസ്പി, സിഎംപി, കെഡിപി പാർട്ടികൾക്കും ആർഎംപിക്കും സ്വതന്ത്രർക്കും മികച്ച ഭരണത്തിലൂടെ ജനമനസിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തുള്ളവരുടെയും ചിറകിൽ കുതിക്കട്ടെ കേരളം.
Editorial
കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ലഭിച്ച ചരിത്രവിജയത്തിന്റെ ശോഭയിൽ മങ്ങലേൽക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കാണാതിരിക്കരുത്. തെരഞ്ഞെടുപ്പു വരെയുള്ള കോൺഗ്രസ് നേതാക്കളുടെ യോജിപ്പും ആത്മവിശ്വാസവും ഫലമറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കു മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്പ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതിരുന്നത് കോൺഗ്രസിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ തമ്മിലടിച്ചും സെൽഫ് ഗോളടിച്ചും തോറ്റുപോകുമായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കിക്കുന്നുവെന്ന അവസ്ഥ അവർക്ക് വോട്ട് ചെയ്തവരോടുള്ള അവഹേളനമായി മാറുകയാണ്.
ഇത്തരമൊരവസ്ഥ കേരളത്തിൽ മാത്രമല്ല, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലുൾപ്പെടെ പാർട്ടിക്കു ക്ഷീണമാകുമെന്നത് നേതൃത്വം ഗൗരവത്തിലെടുക്കണം. മുഖ്യമന്ത്രിയെ ചർച്ചകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നതുപോലെ ജനാധിപത്യവിരുദ്ധമാണ് യുക്തമായ തീരുമാനം സമയബന്ധിതമായി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും.
വിജയശിൽപി, സീനിയോരിറ്റി, എംഎൽഎ ബലം- എല്ലാറ്റിനും ന്യായീകരണമുണ്ട്. അതൊന്നും അവഗണിക്കാവുന്നതുമല്ല. പക്ഷേ, മൂന്നു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകില്ല. എല്ലാ പരിഗണനകളെയും വിലയിരുത്തി എംഎൽഎമാരുടെയും ജനങ്ങളുടെയും മനസു വായിച്ചേ തീരുമാനമെടുക്കാനാകൂ. കോൺഗ്രസിനു സംഘടനാശൈലികളുമുണ്ട്. അതിനു സമയവും ആവശ്യമായിരിക്കാം.
എന്നാൽ ജനം 63 എംഎൽഎമാരെ കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും പാർട്ടിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ല എന്നുവരുന്നത് ഭൂഷണമല്ല. തർക്കവും തർക്കത്തിൽ കക്ഷിചേരലും കോൺഗ്രസ് പ്രവർത്തകരിൽ മയങ്ങിക്കിടന്ന ഗ്രൂപ്പുവാസനകളെ പത്തിവിടർത്തിയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന് മറക്കരുത്. ഫ്ലക്സുകളും ബാനറുകളും പ്രാദേശിക ഗ്രൂപ്പുയോഗങ്ങളും പ്രകടനങ്ങളുമൊക്കെ തെരഞ്ഞെടുപ്പുകാലത്തേക്കാൾ വാശിയിലായി. തീരുമാനം വൈകുംതോറും, ഭാവിയിൽ എന്നു വേണമെങ്കിലും പുറത്തെടുക്കാവുന്ന പകയിലേക്ക് ഈ താത്കാലിക ഗ്രൂപ്പുകൾ കൂപ്പുകുത്താനിടയുണ്ട്.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മേയ് നാലുവരെ പാർട്ടി നേതാക്കളായി കണ്ടിരുന്നവർ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളായി കണ്ടുതുടങ്ങി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും പേരിൽ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായിരുന്നെങ്കിലും കുറച്ചുകാലമായി നിർവീര്യമായിരുന്ന വിഭാഗീയത ഈ തെരഞ്ഞെടുപ്പോടെ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആധി, ഏറെ സ്വപ്നങ്ങളോടെ തങ്ങൾ വോട്ട് കൊടുത്തവരുടെ തമ്മിലടി, ഗുണകരമാകുമെന്നു പ്രതീക്ഷിച്ച ഭരണത്തെയും ബാധിക്കുമോ എന്നാണ്.
അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ചേരിതിരിവുകളും തർക്കങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അധികാരത്തോടുള്ള അടക്കാനാവാത്ത കൊതി മറ്റൊരു വിഷയമാണ്. 2006ൽ പിണറായി-വിഎസ് ഏറ്റുമുട്ടലിലും ആശയത്തേക്കാൾ മുഴച്ചുനിന്നത് അധികാരമായിരുന്നു. എല്ലാവരും അധികാരക്കൊതിയരാണെന്ന് അർഥവുമില്ല. ആഴത്തിൽ പഠിച്ചാൽ, ഇത്തരം അധികാരത്തർക്കങ്ങളിൽ ചിലരുടെ ആർത്തിയും വെട്ടിപ്പിടിക്കാനുള്ള വിരുതും വേർതിരിച്ചറിയാനാകും.
സ്ഥാനമാനങ്ങൾ, തട്ടിയെടുക്കാനുള്ളതാണെന്നു കരുതുന്ന നേതാക്കൾ എല്ലാ പാർട്ടികളിലുമുണ്ട്. പക്ഷേ, ഈ തർക്കം പാർട്ടിയിൽനിന്നു തെരുവിലേക്കെത്തുന്പോൾ, ഇവർക്കൊക്കെയാണല്ലോ വോട്ട് ചെയ്തതെന്ന ലജ്ജയിൽ പിരിഞ്ഞുപോകുന്നവർ, നേതാക്കളുടെയല്ല പാർട്ടിയുടെ നഷ്ടമാണ്. ആ നിഷ്പക്ഷ വോട്ടർമാരെ വശീകരിക്കാൻ ആളുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ കോൺഗ്രസിന് അതു ബോധ്യമാകും. എസ്ഐആറിന്റെ നഷ്ടങ്ങൾക്കും എത്രയോ മുന്‍പേ കോൺഗ്രസ് അതിന്റെ സ്വയംനിർമിത നഷ്ടങ്ങളെ വരിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്ന ഓരോ മണിക്കൂറും നിർണായകമാണ്. ചികിത്സ വൈകുംതോറും പരിക്ക് ഗുരുതരമാകും.
മറ്റു പാർട്ടികളിലെ ഏകാധിപത്യത്തെയും ധാർഷ്ട്യത്തെയും പെട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, സ്വന്തം പാർട്ടിയിലെ അച്ചടക്കമില്ലായ്മയും മുഖസ്തുതി-വിധേയ രാഷ്ട്രീയവും വ്യക്തിപൂജകളും കാണുന്നില്ല. മികച്ച നേതാക്കളിൽ പലരും പാർട്ടിവിട്ടു പോയി. മേൽത്തട്ടിലെ പക്വതയില്ലായ്മ പടിപടിയായി താഴേക്കു നീങ്ങുന്നുണ്ട്. ചർച്ച, പാർട്ടി ഭാരവാഹികളെക്കുറിച്ചല്ല, മുഖ്യമന്ത്രിയെക്കുറിച്ചാണെന്നു മറക്കരുത്. കോൺഗ്രസ് ഏതു നേതാവിനെ വേണമെങ്കിലും മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊള്ളട്ടെ. പക്ഷേ, കഴിഞ്ഞ രണ്ടു തവണ എൽഡിഎഫിനു വോട്ട് ചെയ്ത നിരവധിപ്പേര്‍ ഇത്തവണ നിങ്ങൾക്കുവേണ്ടി തിരിച്ചുകുത്തിയിട്ടുണ്ട്. അവരെ പിന്നിൽനിന്നു കുത്തരുത്.
അർഹതയുള്ളതു ചോദിച്ചുവാങ്ങുന്നത് അപരാധമൊന്നുമല്ല. പക്ഷേ, ഏറെ അധ്വാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും താൻ പിന്മാറുന്നുവെന്ന് ആരെങ്കിലും അറിയിച്ചാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ വിലപ്പെട്ടതായി ആ സ്ഥാനത്യാഗം ജനമനസിലും ചരിത്രത്തിലുണ്ടാകുമെന്നതിൽ സംശയമില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ. അതും രാഷ്ട്രീയമാണ്, മൂല്യമേറിയത്.
Editorial
“സന്തോഷം കഷ്ടപ്പാടില്ലാത്ത അവസ്ഥയല്ല, ദൈവത്തിന്റെ സാന്നിധ്യമാണ്.” -സിറ്റി ഓഫ് ജോയ്, ഡൊമിനിക് ലാപിയർ. പട്ടിണിക്കൊപ്പം സാഹോദര്യവും സന്തോഷവും നിലനിർത്തിയിരുന്ന കോൽക്കത്തയുടെ ആ കഥ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബിജെപിയും വായിച്ചിട്ടുണ്ടാകും, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കുവേണ്ടി.
പക്ഷേ, അവർ കോൽക്കത്തയെ സിറ്റി ഓഫ് സോറോ അഥവാ ദുഃഖനഗരമാക്കി; ബംഗാളിനെ സ്റ്റേറ്റ് ഓഫ് സോറോ അഥവാ നരകവും. ഇപ്പോഴതിന്റെ ചുമതലയേറ്റിരിക്കുന്നത് ബിജെപിയാണ്. വോട്ടെണ്ണലിനിടെ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മുൻകാല രാഷ്ട്രീയ ഗുണ്ടകളിൽനിന്നു ചെറിയൊരു വ്യത്യാസമുണ്ട്. ഈ അക്രമികൾ ദൈവനാമവും ആക്രോശമാക്കിയിരിക്കുന്നു!
അക്രമങ്ങളിൽ ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കോൽക്കത്തയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഹോഗ് മാർക്കറ്റിലെ ഓഫീസ് ബുൾഡോസറിനാണ് ഇടിച്ചുനിരത്തിയത്.
പരിസരത്തെ കടകളും തകർത്തു. അക്രമികൾ കടകൾ കൊള്ളയടിക്കുന്നതും പതിവായി. കൊല്ലപ്പെട്ടവരിൽ, ബിജെപി മുഖ്യമന്ത്രിയാക്കുമെന്നു കരുതുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുമുണ്ട്. പ്രമുഖ സ്കൂളിലെ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടക്കുന്നിടത്ത് പോലീസും കേന്ദ്രസേനയും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. 433 പേരെ അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഈ അക്രമരാഷ്ട്രീയം ബിജെപി തുടങ്ങിയതല്ല. പല കാലങ്ങളിലായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും തുടങ്ങിയത് ബിജെപി തുടരുകയാണ്. ഒരു മാറ്റവും ബംഗാളികൾക്കു വിധിച്ചിട്ടില്ല. പട്ടിണിക്കൊപ്പം ജീവിക്കാമെന്നു വച്ചാലും രാഷ്ട്രീയം അവരെ അതിനനുവദിക്കില്ല. അക്രമികളും ദരിദ്രരാണ്. അതു മറക്കാനാവാം രാഷ്ട്രീയം അവരെ അണികളാക്കിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ കാര്യാലയവും ഇപ്പോൾ സെക്രട്ടേറിയറ്റുമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ രണ്ടാം നില പുതിയ മുഖ്യമന്ത്രിക്കായി ഒരുങ്ങുകയാണ്. പക്ഷേ, തങ്ങൾക്ക് ഒരുങ്ങാനോ പ്രതീക്ഷിക്കാനോ ഒന്നുമുണ്ടാകില്ലെന്ന യാഥാർഥ്യമാണ് ബംഗാളികൾ പരിശീലിച്ചിരിക്കുന്ന രാഷ്ട്രീയം. കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കൊടുത്തതിൽ കൂടുതലെന്തെങ്കിലും ബിജെപി കൊടുക്കുമെന്നു കരുതാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദാഹരണങ്ങളുമില്ല.
1977 വരെ കോൺഗ്രസും തുടർന്ന് 34 വർഷം സിപിഎമ്മും 15 വർഷം തൃണമൂൽ കോൺഗ്രസും ഭരിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ലാത്ത ജനങ്ങൾക്ക് ബിജെപിയോടും പരാതിയുണ്ടാകാനിടയില്ല. ബിജെപിയുടെ ആജ്ഞാനുവർത്തിയെന്ന വിമർശനം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) നടത്തിയ ഈ തെരഞ്ഞെടുപ്പിനുമുന്പ് ബിജെപിക്കു ബംഗാളിൽ ഒരിക്കൽപോലും അധികാരം കിട്ടിയിരുന്നില്ല.
എസ്ഐആറിലൂടെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് വെട്ടിനീക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണു ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്ഐആർ ബിജെപിക്കു ഗുണകരമായെന്നതിൽ സംശയമില്ല. തൃണമൂലിന്റേതായിരുന്ന 129 സീറ്റുകൾ ഒറ്റയടിക്ക് ബിജെപിയുടേതായി. പരാതികൾക്കൊന്നും പ്രസക്തിയില്ല!
സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ സിനിമ, പശ്ചിമബംഗാളിന്റെ ദാരിദ്ര്യവും പാവങ്ങളുടെ നിസഹായാവസ്ഥയുമാണ് ചിത്രീകരിച്ചത്. ഹരിഹർ റായ് എന്ന കഥാപാത്രം പറയുന്നുണ്ട്, “ഉത്കണ്ഠയുടെ കാര്യമൊന്നുമില്ല. ദൈവം വിധിക്കുന്നതെല്ലാം നല്ലതിനാണ്.” ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവൽ സത്യതിജ് റേ സിനിമയാക്കിയത് 1955ലാണ്. 71 വർഷം. ഇന്നും ബംഗാളിലെ ഗ്രാമങ്ങളിൽ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്തിന്, റൈറ്റേഴ്സ് ബിൽഡിംഗിനു ചുവട്ടിലെ കാഴ്ചകൾക്കുപോലും മാറ്റമില്ല. ലോകത്തുതന്നെ അപൂർവമായ ട്രാം എന്ന റോഡ് ട്രെയിനുകൾ പുളയുന്ന, അതിനിടയിലൂടെ ചുമച്ചും കിതച്ചും സൈക്കിൾറിക്ഷാവാലകൾ ഇഴയുന്ന, ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ സോനാഗാച്ചിയെന്ന ഒരു വേശ്യാനഗരത്തെ നിലനിർത്തുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പഴങ്കെട്ടിടങ്ങൾക്കിടയിൽ രാഷ്ട്രീയ കെടുകാര്യസ്ഥതകൾ ഒളിപ്പിക്കുന്ന കോൽക്കത്ത!
രാഷ്ട്രീയക്കാർ വിധിക്കുന്നതെല്ലാം നല്ലതാണെന്ന വിശ്വാസത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ബംഗാളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. പക്ഷേ, എതിരാളികൾക്കുമേൽ ബുൾഡോസറുകൾ കയറ്റിയും ദൈവനാമത്തിൽ അപരനെ അടിച്ചുവീഴ്ത്തിയുമല്ല അതു സാധിക്കേണ്ടതെന്ന് ഇന്നലെയും അവർക്കു മനസിലായിട്ടില്ല!
Editorial
ഏകാധിപതികളിൽ ചിലരുടെ വീഴ്ച മാത്രമല്ല, വർഗീയതയുടെ രാക്ഷസീയമുഖവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. ജനാധിപത്യപ്രഹരമേറ്റതിന്റെ പക വിദ്വേഷപ്രചാരണത്തിലൂടെ തുപ്പുകയാണ്. ഹിന്ദുത്വയുടെ ഒരു നേതാവ് മറ്റൊരു നേതാവിനോട് പറയുന്നു: “ക്രൈസ്തവർ ഔദാര്യം പറ്റിയിട്ട് ബിജെപിയെ കുഴിയിൽ ചാടിച്ചു. പാതിരിമാരും ബിഷപ്പുമാരും പരക്കള്ളന്മാരും ദുഷ്ടക്കൂട്ടങ്ങളുമാണ്.
ഹിന്ദുക്കളെ നശിപ്പിക്കുകയാണ് അവരുടെ അജണ്ട.” ഹിന്ദുത്വവാദിയായ ഒരു നടി പറയുന്നു: “അരമനയുടെ തിണ്ണ നിരങ്ങാൻ പോകരുത്. എത്ര ഉരുട്ടിക്കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല.” ജനം വീട്ടിലിരുത്തിയ മറ്റൊരു നേതാവ് പറഞ്ഞത്, ക്രിസ്ത്യാനികൾ നന്ദി കാണിച്ചില്ലെന്നാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും ദളിതരും ആദിവാസികളുമൊക്കെയടങ്ങുന്ന ഈ രാജ്യത്തെ പൗരന്മാർക്ക് ഔദാര്യങ്ങൾ ഉരുട്ടിക്കൊടുക്കാൻ ഇവരൊക്കെ ആരാണ്? വ്യാജപ്രസ്താവനകളിലൂടെയുള്ള ഇത്തരം ആശയക്കുഴപ്പനിർമിതി തീവ്രഹിന്ദുത്വയുടെ നിർമാണശാലകളിൽനിന്നാണെന്നു തിരിച്ചറിയണം. ഈ വിഷപ്രളയത്തെയും നാം അതിജീവിക്കേണ്ടതുണ്ട്.
ഇത്ര പച്ചയ്ക്ക് വർഗീയതയും വിദ്വേഷപ്രസംഗങ്ങളും നടത്താൻ ഏതാനും വർഷങ്ങൾക്കു മുന്‍പുവരെ ആരും ധൈര്യപ്പെടില്ലായിരുന്നു. അധികാരത്തണലിലും വർഗീയവിചാരധാരകളുടെ ലക്ഷ്യബോധത്തിലും അതവർ സാധിച്ചെടുത്തു. നിയമനടപടികൾ ഉണ്ടാകുന്നില്ലെന്നു കണ്ടതോടെ സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം പലരും ഊർജിതമാക്കി. നൂറുകണക്കിന് ഉദാഹരണങ്ങളിൽനിന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. “ബിഷപ്പും കർദിനാളുമൊക്കെ ദുഷ്ടക്കൂട്ടങ്ങളാണ്. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ. ബിജെപിയുടെ സുഹൃത്താണെന്നു നടിച്ചുകൊണ്ട് തേൻ പുരട്ടിയ കത്തികൊണ്ട് കഴുത്തറത്തുകൊണ്ടിരിക്കുകയാണ്.”
ഈ ഫാസിസം കേട്ട് തലകുലുക്കിയിരിക്കുന്നത്, പണ്ഡിതനെന്നു കരുതിയിരുന്ന ഒരാൾ! രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി വർഗീയത ആവാമെന്ന് തീരുമാനിച്ചെന്നു തോന്നുന്നു. ഒരു കേസുമെടുത്തിട്ടില്ല. “വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും പ്രശ്നം അതു നടപ്പാക്കുന്നതിലെ പോരായ്മയാണെന്നും” സുപ്രീംകോടതി പറഞ്ഞിട്ടു ദിവസങ്ങളേ ആയുള്ളൂ.
വിദ്വേഷപ്രസംഗങ്ങൾ തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജികളിലായിരുന്നു കോടതിയുടെ നിരീക്ഷണം. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാലും ഭരിക്കുന്നവർ കണ്ണടച്ചാൽ പ്രയോജനമില്ലെന്ന സൂചന വായിച്ചെടുക്കാനാകും. വർഗീയത അധികാരമാർഗമായാൽ രാജ്യം എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഭയാനകമായ രണ്ടു കാര്യങ്ങൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, വർഗീയവാദികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ എന്ന് സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവർ പറയുന്പോൾ വർഗീയവാദികളല്ലെങ്കിലും, അതിൽ കാര്യമില്ലേയെന്ന് വിവേചനബോധമില്ലാത്തവർ സംശയിച്ചുതുടങ്ങും. ക്രൈസ്തവർക്ക് എന്ത് ഉരുട്ടിക്കൊടുത്താലും നന്ദിയില്ലെന്നു പറയുന്പോൾ, എന്താണ് ഉരുട്ടിക്കൊടുത്തതെന്നു ചോദിക്കാൻ ശേഷിയില്ലാത്തവർ ഓർക്കും, ശരിയാണല്ലോ നന്ദികേടല്ലേയെന്ന്.
ഉത്തരേന്ത്യയിൽ വർഗീയവാദികളുടെ പിടിയിൽനിന്നു കന്യാസ്ത്രീകളെ രക്ഷിച്ചെന്ന് അവകാശപ്പെടുന്നവരോട്, നൂറുകണക്കിനു ന്യൂനപക്ഷങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന ആ വർഗീയവാദികളെ തീറ്റിപ്പോറ്റുന്നത് ആരാണെന്ന് വിദ്വേഷത്തിന്റെ ചെപ്പടിവിദ്യകളറിയാത്തവർ ചോദിക്കില്ല. എന്ത് ഔദാര്യമാണ് ബിജെപി ക്രൈസ്തവർക്കു നൽകിയതെന്ന് അഭിമുഖം നടത്തുന്ന പണ്ഡിതൻ ചോദിക്കുന്നില്ലാത്തതിനാൽ കാഴ്ചക്കാരും ചോദിക്കില്ല.
ക്ഷേത്രപരിസരത്ത് ക്രിസ്ത്യൻ ഭജന പാടിയത് ഹിന്ദുവിനെ നശിപ്പിക്കാനാണെന്ന വ്യാജപ്രസ്താവന കേൾക്കുന്ന സാധാരണക്കാർ പെട്ടെന്നൊരു സന്ദേഹത്തിലാകും. ഇത് പെരുന്നാളിലും ഉത്സവങ്ങളിലുമൊക്കെ കേരളത്തിൽ പണ്ടേ ഉള്ളതല്ലേ, അതിലെന്താണ് പ്രശ്നമെന്നു ചോദിക്കാൻ മറന്നുപോകും. ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിംകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാം തട്ടിയെടുത്തെന്ന് സമുദായ നേതാവ് പറയുന്പോൾ നിഷ്കളങ്കരായ കേൾവിക്കാർക്ക് സംശയമുണ്ടാകും.
വേണ്ടതു ചെയ്തിരുന്നെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്കും ലഭിക്കില്ലായിരുന്നോ, പറയുന്നത് സ്ഥിരം വർഗീയത പറയുന്ന ആളല്ലേ എന്നൊന്നും പെട്ടെന്ന് ഓർത്തെന്നു വരില്ല. ഇങ്ങനെ നൂറുനൂറ് നുണകളിലൂടെ പടച്ചെടുക്കുന്ന ആശയക്കുഴപ്പം വർഗീയതയുടെ ശത്രുനിർമിതിയുടെ ഭാഗമാണ്. ക്രമേണ അവർ നിർമിച്ചെടുത്ത ശത്രുവിനെ സംശയത്തിന്റെ പുകമറയിലൂടെ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കും.
മതസ്വാതന്ത്ര്യത്തിന്റെ റിപ്പോർട്ടുകളിലെല്ലാം അപമാനകരമായ റാങ്ക് പട്ടികയിൽ തലകുനിച്ചു നിൽക്കുകയാണ് രാജ്യം. 2025 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ, സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമായേക്കാം.
കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതേ, ആശയക്കുഴപ്പമുണ്ടാക്കലും ശത്രുനിർമിതിയും മറയില്ലാതെ നടക്കുകയാണ്. ഇന്ത്യയിലെ ചില വർഗീയ സംഘടനകൾ പിറക്കുന്നതിനും മുന്‍പ് വിദ്യാഭ്യാസത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും രാഷ്ട്രനിർമിതിയിൽ സജീവമായ ക്രൈസ്തവസമൂഹത്തെ സംഘപരിവാർ സംശയനിഴലിലാക്കിയത് നുണകളിലൂടെ ആശയക്കുഴപ്പമുണ്ടാക്കിയാണ്. മതപരിവർത്തന ആരോപണം ആയുധമാക്കി.
കേരളത്തിൽ ബിജെപിക്കു വോട്ട് ചെയ്തവരിലും ചെയ്യാത്തവരിലും എല്ലാ മതസ്ഥരുമുണ്ട്. ക്രിസ്ത്യാനികൾ വോട്ട് ചെയ്തില്ലെന്നു വിളിച്ചുപറയുന്നവർ ഹിന്ദുക്കളും തങ്ങൾക്കു വോട്ട് ചെയ്തില്ലെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതിലെ ഒളിച്ചുകളി നിഷ്കളങ്കമല്ല. ഈ വിദ്വേഷപ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സനാതനസംരക്ഷകരിലേറെയും ക്രൈസ്തവസ്ഥാപനങ്ങളിൽ പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരും ഇന്നും സ്വമതത്തിൽ തുടരുന്നവരുമാണ്. എത്ര ജ്ഞാനമാർജിച്ച മസ്തിഷ്കത്തെയും നിശ്ചലമാക്കാൻ ഒരു തുള്ളി വിഷം മതി.
ജനാധിപത്യ-മതേതര ശക്തികൾ, എല്ലാം ഭരണഘടന നോക്കിക്കൊള്ളുമെന്ന് ആശ്വസിച്ച് ഉറങ്ങരുത്. അധികാരമോഹവുമായി രാഷ്ട്രീയത്തിലെത്തിയ പണ്ഡിതർ, നടീനടന്മാർ, സമുദായ നേതാക്കൾ, മതേതര മുഖ്യധാര പുറംതള്ളിയ മാധ്യമപ്രവർത്തകർ, ഇതര മതവിദ്വേഷം ഭക്ഷിച്ചു ജീവിക്കുന്ന ന്യൂനപക്ഷ വർഗീയവാദികൾ... നാടു നശിപ്പിക്കുകയാണ്. സംശയ-ശത്രുനിർമിതികളെ കരുതിയിരിക്കണം. ഇന്നലെവരെ തോളിൽ കൈയിട്ട് ഒന്നിച്ചുനടന്ന അയൽക്കാരൻ ശത്രുവാണെന്നു പറയുന്നവർ രണ്ടുപേരുടെയും ശത്രുവാണെന്നു തിരിച്ചറിയണം. ഇതിനെതിരേ പൊരുതിയില്ലെങ്കിലും ദയവായി പങ്കെടുക്കരുത്. ഏതു പ്രളയത്തെയും നാം അതിജീവിക്കും. പക്ഷേ, സഹോദരങ്ങളുടെ വെറുപ്പുമഴയിൽ ദുർബലരായിപ്പോകും. പരസ്പരം കരുത്തു പകരാം.
Editorial
“വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്. അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നം.’’- സുപ്രീംകോടതി
കോടതിയുടെ ഈ നിരീക്ഷണം തങ്ങളോടാണെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മനസിലാകാതിരിക്കാനുള്ള സങ്കീർണതയൊന്നും ഇതിലില്ല. നിയമങ്ങൾ നടപ്പാക്കേണ്ടത് സർക്കാരുകളാണ്. പക്ഷേ, അതു ചെയ്യുന്നില്ല. എന്തുകൊണ്ട്? നടപടിയെടുക്കേണ്ട സർക്കാരിന്റെ ഭാഗമായ മന്ത്രിമാരും ഭരിക്കുന്ന പാർട്ടിയും ഉൾപ്പെടെ വിദ്വേഷപ്രസംഗങ്ങളിൽ പങ്കാളികളാകുമ്പോൾ പോലീസടക്കമുള്ള സംവിധാനങ്ങൾ നിഷ്ക്രിയരാകുന്നു എന്നതാണ് ഈ ചോദ്യത്തിനുത്തരം. 2020 മുതൽ സമൂഹ-മുഖ്യധാരാ മാധ്യമങ്ങളിലൂടെ നടത്തിയ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. അങ്ങനെ നിയമപാലനം, നിയമലംഘനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന അധികാരകേന്ദ്രങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. സർക്കാരാണു തീരുമാനിക്കേണ്ടത്, ഹർജിക്കാരാണോ വിഭജനക്കാരാണോ പിരിഞ്ഞുപോകേണ്ടതെന്ന്; രാഷ്ട്രമാണോ രാഷ്ട്രീയമാണോ മുഖ്യമെന്ന്.
ഗോസംരക്ഷണത്തിന്റെ പേരിലും ബീഫ് കൈവശം വച്ചെന്നാരോപിച്ചും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നെന്ന ഹർജികളിൽ 2022 ഒക്ടോബറിൽ സുപ്രീംകോടതി മാർഗരേഖ പുറത്തിറക്കിയിരുന്നു. വിദ്വേഷപ്രസംഗങ്ങൾക്കെതിരേ പരാതികൾക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് 2023ൽ സുപ്രീംകോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചതാണ്. എന്നാൽ, ഇതൊന്നും കൃത്യമായി പാലിക്കപ്പെടാത്തതിനാൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജി. അതിനു വിസമ്മതിച്ചുകൊണ്ടാണ്, ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
കോടതി അതിന്റെ അധികാരപരിധി ലംഘിക്കില്ലെന്ന നിലപാടു സ്വീകരിച്ചതോടെ പന്ത് സർക്കാരിന്റെ കളത്തിലേക്കു വീണ്ടുമെത്തിയിരിക്കുന്നു എന്നു പറയാം. കോടതികൾക്കു നിയമത്തെ വ്യാഖ്യാനിക്കാനല്ലാതെ പുതിയ നിയമങ്ങൾ നിർമിക്കാൻ സർക്കാരിനെ നിർബന്ധിക്കാനാകില്ല. വിദ്വേഷ പ്രസംഗം തടയാൻ നിയമപരിഷ്കാരം ആവശ്യമാണോയെന്ന് പരിശോധിക്കേണ്ടത് പാർലമെന്റും നിയമസഭകളുമാണ്. ഒരു പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തപക്ഷം പരാതിക്കാരൻ പോലീസ് സൂപ്രണ്ടിനെയോ മജിസ്ട്രേറ്റിനെയോ സമീപിക്കുന്നതിലൂടെ അന്വേഷണത്തിന് ഉത്തരവിടാനാകും. മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതി നടപടികൾ ഔദ്യോഗികമായി തുടങ്ങുന്നതിന് തുല്യമല്ലെന്നും അതിനാൽ ഇതിനായി മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതായത്, സർക്കാരുകളുടെ നിഷ്ക്രിയതയിലേക്കു വെളിച്ചം വീശുന്നുണ്ടെങ്കിലും, കോടതിവിധി പൂർണമായും നിരാശാഭരിതമല്ല. ഉള്ള നിയമങ്ങൾ വച്ചുതന്നെ പരാതിക്കാർക്ക് പോലീസിനെയും കോടതിയെയും സമീപിക്കാം. സ്ഥിരം വിദ്വേഷപ്രചാരകർ അടുത്തിടെയും കേരളത്തിൽ അതാവർത്തിച്ചു. കേസെടുക്കാൻ കേന്ദ്രസർക്കാർ വരേണ്ടതില്ലല്ലോ. പക്ഷേ, സംസ്ഥാനം നോക്കുകുത്തിയായി. ഇവിടെയാണ് പ്രതിപക്ഷത്തിന്റെ പരാജയങ്ങൾ പരാമർശിക്കേണ്ടിവരുന്നത്.
നമ്മുടെ രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളിലേറെയും ന്യൂനപക്ഷങ്ങൾക്കെതിരേ ആണെന്നത് അതിന്റെ രാഷ്ട്രീയത്തെ പരസ്യമാക്കുന്നുണ്ട്. 2025ൽ 1318 വിദ്വേഷപ്രസംഗങ്ങളുണ്ടായെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് പറയുന്നു. പ്രസംഗകർ ജയിലിലല്ല, സ്വന്തം വീടുകളിലും ആശ്രമങ്ങളിലും നിയമനിർമാണസഭകളിലുമാണ് ഇപ്പോഴുമുള്ളത്. ബിജെപിക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. 100 വർഷം പിന്നിട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശീഘ്രഗതിയാർന്ന ആ പഥസഞ്ചലനത്തെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ അറിവില്ല. അല്ലെങ്കിൽ അവരുടെ നേതൃശൂന്യ-അലസ രാഷ്ട്രീയത്തിന് അതിനെ ചെറുക്കാനുള്ള പദ്ധതിയോ ശേഷിയോ ഇല്ലാതെപോയി. അതുമല്ലെങ്കിൽ വോട്ടുനഷ്ടത്തിന്റെ ഭയത്തിൽ സ്വീകരിച്ച മൃദുഹിന്ദുത്വവും ന്യൂനപക്ഷ വർഗീയപ്രീണനവും അവരെ സംശയനിഴലിലാക്കി. അങ്ങനെ ഛിന്നഭിന്നമായ പ്രതിപക്ഷം, രാജ്യത്തെ ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരെപ്പോലെ വിദ്വേഷപ്രസംഗകരുടെ ഉന്നമായപ്പോൾ നിഷ്ക്രിയരായിരിക്കുന്നു.
നാം ഒരേ സംസ്കാരത്തിന്റെ തുല്യാവകാശികളായ സഹോദരങ്ങളാണ്. വിദ്വേഷാഗ്നിയിൽ ഇന്ത്യാദഹനമരുത്. പുതിയ വിദ്വേഷരാഷ്ട്രീയത്തെ ചെറുക്കാൻ വിയർക്കാത്ത പഴയ രാഷ്ട്രീയം പോരെന്നു തിരിച്ചറിയണം. തീയിടുന്നവർ മാത്രമല്ല, അണയ്ക്കാതെ മാറിനിൽക്കുന്നവരും കണക്കുപറയേണ്ടിവരുന്നൊരു കാലം വിദൂരമല്ല.
Editorial
ഏതാനും ദിവസങ്ങൾക്കു മുന്‍പാണ്, ജിതു മുണ്ട എന്ന ഒഡീഷക്കാരൻ, എട്ടു പതിറ്റാണ്ടു പഴക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ അഴുകിയ വികസനബാക്കി കുഴിമാന്തിയെടുത്തത്. അതിരാവിലെ ശ്മശാനത്തിലെത്തിയ അയാൾ, മൂന്നുമാസം മുന്‍പ് സംസ്കരിച്ച സഹോദരി കാക്രയുടെ മൃതദേഹം പുറത്തെടുത്തു. അഴുകിത്തീർന്നിട്ടില്ലാത്ത ഭാഗങ്ങൾ ഒരു ചാക്കിൽ കയറ്റി മൂന്നു കിലോമീറ്റർ അകലെയുള്ള ബാങ്കിലേക്കു നടന്നു. കൊടുംചൂടാണെങ്കിലും ഉടുപ്പുമില്ല, ചെരിപ്പുമില്ല. വിയർത്തൊഴുകി അസ്ഥികൂടവും ചുമന്നെത്തിയ ആ ഗോത്രവാസിയെ കണ്ട് ബാങ്കിലുണ്ടായിരുന്ന, കോട്ടും സൂട്ടുമണിഞ്ഞ നഗരവാസികൾ നടുങ്ങിപ്പോയി. സഹോദരിയുടെ അക്കൗണ്ടിൽ 19,300 രൂപ ബാക്കിയുണ്ട്. കാക്രയുടെ ഭർത്താവും മകനും മരിച്ചതിനാൽ ജിതുവാണ് അനന്തരാവകാശി. പക്ഷേ, ബാങ്കിനു ചിട്ടകളുണ്ട്. ഒന്നുകിൽ അക്കൗണ്ട് ഉടമ വരണം. അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുന്നതിന്റെ സങ്കീർണതയേക്കാൾ എളുപ്പം കുഴിമാന്തി ശവമെടുക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി. അസ്ഥികൂടം ബാങ്കിലെത്തിച്ചു. ബാക്കി പറയുംമുന്പ്, ഉത്തരമില്ലാത്ത ആ ചോദ്യം തടസപ്പെടുത്തുന്നു; “ആരുടേതാണ് ഇന്ത്യ?”
നമുക്കിതിനെ രണ്ടു രീതിയിൽ സമീപിക്കാം. ഒന്ന്, ഒഡീഷയിലെ ഒരു ദരിദ്ര-ഗോത്രവാസി, ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞതു മനസിലാക്കാനുള്ള ബോധംപോലുമില്ലാതെ സഹോദരിയുടെ അസ്ഥികൂടവും ചുമന്നുകൊണ്ട് വന്നിരിക്കുന്നു. രണ്ട്, ഒരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ പോലുമുള്ള വിദ്യാഭ്യാസമില്ലാത്തവരും, അല്ലെങ്കിൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്ന് അതു നേടിയെടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് സഹിക്കാനാകാത്തവരും, തുച്ഛമായൊരു തുകയ്ക്കുവേണ്ടി അഴുകിയ മൃതദേഹംപോലും തോളിലേറ്റാൻ മടിയില്ലാത്തവരുമായ നിരവധി ദരിദ്രർ രാജ്യത്തുണ്ട്. ഏതാണു ശരിയെന്ന് ഓരോരുത്തർക്കും താന്താങ്ങളുടെ രാഷ്ട്രീയമനുസരിച്ചു നിശ്ചയിക്കാം. റിപ്പോർട്ടുകളനുസരിച്ച്, ജിതുവിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ്. ഉദരരോഗത്താൽ വലഞ്ഞിരുന്ന അവർ ചികിത്സയ്ക്കോ മറ്റോ സ്വന്തം കാളയെ വിറ്റ വകയിൽ കിട്ടിയ 19,000 രൂപ (പെൻഷൻ ലഭിച്ചതെന്ന് ചില റിപ്പോർട്ടുകൾ) ബാങ്കിൽ നിക്ഷേപിച്ചിരുന്നു. മരിക്കുംമുന്പ് അവർ അതു ജിതുവിനോടു പറഞ്ഞിരുന്നു. കാക്രയ്ക്ക് മറ്റാരുമില്ലാത്തതിനാൽ ജിതു ബാങ്കിനെ സമീപിച്ചു. പലതവണ ബാങ്കിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ സാങ്കേതികത്വം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.
ചരിത്രസംഭവം വാർത്തയായതോടെ സാങ്കേതികത്വമെല്ലാം മാറ്റിവച്ച് ബാങ്ക് ജിതുവിനു പണം കൊടുത്തു. ഒഡീഷ റവന്യു മന്ത്രി സുരേഷ് പൂജാരി ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ വിമർശിക്കുകയും ചെയ്തു. ബാങ്കിന്റേതു നടപടിക്രമമാണെന്നും, ഇതേ ബാങ്കുകൾ മറ്റു ചിലർക്ക് കാർക്കശ്യമില്ലാതെ കോടാനുകോടി രൂപ ‘വായ്പ’ കൊടുക്കുമെന്നും അതിൽ വലിയൊരു പങ്ക് കിട്ടാക്കടമായി എഴുതിത്തള്ളുമെന്നും മന്ത്രിക്ക് അറിയാത്തതല്ല. നമ്മുടെ സിസ്റ്റം അങ്ങനെയാണ്. അതുകൊണ്ടാണ്, ഒഡീഷയിൽത്തന്നെ 2016ൽ ദാനാ മാഞ്ചി എന്ന ഗോത്രവർഗക്കാരന് ആംബുലൻസിനു കൊടുക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിലിട്ട് 60 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു മകൾക്കൊപ്പം നടക്കേണ്ടിവന്നത്. മൃതദേഹം ചുമക്കുന്നതിൽനിന്ന് അസ്ഥികൂടം ചുമക്കുന്നതിലേക്കാണ് ചില സംസ്ഥാനങ്ങളുടെ പുരോഗതി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 41.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയിൽനിന്നു പുറത്തു കടന്നെന്ന് കഴിഞ്ഞ വർഷം യുഎൻ റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ, ജിതു മുണ്ടയെയും ദാനാ മാഞ്ചിയെയുംപോലുള്ള ആദിവാസി-ദളിത്-ദരിദ്ര ജനകോടികൾ ഇതൊന്നും അറിയുന്നുപോലുമില്ല.
ജിതു മുണ്ടെയുടെ നാട് കെയോഞ്ജർ ജില്ലയിലാണ്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ മാതൃജില്ല. മനസിലായില്ലെങ്കിൽ ഒന്നുകൂടി പറയാം; ഇതേ ജില്ലയിലെ മനോഹർപുരിലാണ് 1999ൽ കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും ഫിലിപ്, തിമോത്തി എന്നീ രണ്ടു മക്കളെയും ഹിന്ദുത്വവാദികൾ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊന്നത്. ഇതരമതവിദ്വേഷത്താൽ കൊല്ലാനിറങ്ങിയവർക്ക് പക്ഷേ, സ്വമതത്തിന്റെ പേരിൽപോലും ആരെയും രക്ഷിക്കാൻ ബാധ്യതയില്ല! പ്രതിപക്ഷ പാർട്ടികളായ ബിജെഡിയും കോൺഗ്രസും സംഭവത്തെ അപലപിച്ചു; ആവശ്യമാണ്. പക്ഷേ, ഏറ്റവുമധികം കാലം രാജ്യം ഭരിച്ച കോൺഗ്രസിനു കുറ്റബോധത്തോടെയല്ലാതെ ഈ ദളിത്-ദരിദ്ര യാഥാർഥ്യങ്ങളെ അപലപിക്കാനാകില്ല. ഈ ദരിദ്രരെ പുതിയ ഭരണകൂടങ്ങൾക്കു കൈമാറിയത് അവരാണ്. ബിജെപിയുടെയും വികസന മാമാങ്കങ്ങളുടെ പരിസരത്താണ് ജിതു മുണ്ട കുഴി മാന്തിയിരിക്കുന്നത്. എന്തുമാത്രം ദരിദ്രനായിരുന്നിട്ടാവണം ഇടാനൊരു ഉടുപ്പോ ചെരിപ്പോ പോലുമില്ലാത്ത അസ്ഥികൂടം പോലൊരു മനുഷ്യൻ അഴുകിത്തീരാത്തൊരു മൃതദേഹം തോളിലെടുത്തത്!
നമ്മുടെ വികസന പദ്ധതികൾ പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും ഇപ്പോഴും പുറന്പോക്കുകളിൽ നിർത്തിയിരിക്കുകയാണ്. ഒരു സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആജ്ഞാപിക്കുകയല്ല, നിരക്ഷരരായ മനുഷ്യർക്ക് അതു തയാറാക്കിക്കൊടുത്ത് അവരുടെ പണം കൈയിൽ വച്ചുകൊടുക്കുന്ന സംവിധാനമുണ്ടാകണം. സാധാരണക്കാരുടെ പലിശകൊണ്ടും സേവനക്കൂലിയുംകൊണ്ടു ചീർത്ത ബാങ്കുകൾ അവർക്കല്ല ലാഭത്തിലേറെയും തിരിച്ചുകൊടുക്കുന്നതെന്ന് അധികാരികളറിയണം. പരിസരത്തെ മനുഷ്യരെ കാണാത്ത തദ്ദേശ സ്ഥാപനങ്ങളെ ഉടച്ചുവാർക്കണം. ഒരു സർട്ടിഫിക്കറ്റിനായി ഒന്‍പതു തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന മനുഷ്യരുടെ ദുരിതമറിയണം. കടലാസുകൾ സർട്ടിഫിക്കറ്റുകളായി മാറണമെങ്കിൽ പല ഓഫീസുകളിലും കൈക്കൂലി നിർബന്ധമാണെന്ന് അറിയണം. ഒരാൾ ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, അവകാശങ്ങളില്ലാതെ ജീവിക്കുന്നു. അർഹതയുള്ള ഇത്തിരി പണത്തിനുവേണ്ടി പലതവണ ബാങ്ക് കയറിയിറങ്ങുന്നു. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞുകൊടുക്കാനോ ചെയ്തുകൊടുക്കാനോ ആളില്ലാത്തതിനാൽ ശവക്കുഴി മാന്തുന്നു. ഏറെനേരത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുന്നു; മൂന്നര കിലോമീറ്റർ അതുമായി പൊതുവഴിയിലൂടെ നടക്കുന്നു; സർക്കാർ അറിയുന്നേയില്ല.
മൃതദേഹം കൊണ്ടുവരാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത്. ശരിയാണ്; വായ്പ തരില്ലെന്നു പറഞ്ഞാൽ, പോയി ചാകാൻ പറയുന്നതുപോലെയാണ് ചില ‘ദാരിദ്ര്യവാസികൾ’ കേൾക്കുന്നതെന്ന് അവർക്കറിയില്ല. പക്ഷേ, നാടു ഭരിക്കുന്ന സദ്ഭരണ വായാടികൾ അതറിയണം. എസിക്കു പകരം സവാള വയ്ക്കുന്ന ശൈലിയിലുള്ള വികസനപ്രക്രിയകൊണ്ട് ആഗോള സാന്പത്തികശക്തിയാകാം, പൊള്ളുന്ന യാഥാർഥ്യങ്ങളെ മറയ്ക്കാനാകില്ല. 80 വർഷം പഴക്കമുള്ളൊരു വികസനശ്മശാനത്തിൽനിന്നു ജിതു എന്ന മനുഷ്യനല്ല, ജീവനുള്ളൊരു അസ്ഥികൂടമാണ് മറ്റൊന്നും തോളിലേന്തി നടന്നുവരുന്നത്.
Editorial
എന്താണീ പറയുന്നത്? നമുക്കു കൈ കോർക്കാൻ, ഒന്നിച്ചൊരു പാട്ടു പാടാൻ, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാൻ അവരുടെ അനുമതി വേണമെന്നോ? പ്രളയങ്ങളും മഹാമാരികളും മതം നോക്കാതെ പ്രാണനെടുക്കാൻ വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ കൈകോർത്ത സഹോദരങ്ങളല്ലേ നാം. പ്രളയത്തിലൊഴുകിപ്പോയ ജീവനു കണക്കില്ല. കോവിഡിൽ മരണം മഴപോലെ പെയ്യുകയായിരുന്നു. അന്നൊന്നും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും മസ്ജിദിലേക്കും ഇവരാരും തിരിഞ്ഞുനോക്കിയില്ല. കൊറോണയെ പേടിച്ച്, സ്വന്തം മതക്കാരനെ ശുശ്രൂഷിക്കാനോ ശവമടക്കാനോപോലും മാളത്തിൽനിന്നിറങ്ങിയിട്ടില്ലാത്തവരാണ് ഇപ്പോൾ ഒരു പാട്ടിൽനിന്നു മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത്!
പക്ഷേ, നമ്മളൊന്നാണെന്നു പറഞ്ഞ് യുവാക്കളുൾപ്പെടെ രംഗത്തെത്തുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷവ്യാപാരികൾക്കു പൊങ്കാലയിടുന്നു. സ്നേഹത്തിന്റെ വിരുന്നൊരുക്കുന്നു. ആരാധനാലയമുറ്റങ്ങളിൽ സഹോദരമത ഭക്തിഗാനങ്ങൾ കേട്ട് നൃത്തമാടുന്ന വിശ്വാസികളുടെ വീഡിയോകൾ കുത്തിപ്പൊക്കി സാഹോദര്യം ചൂണ്ടിക്കാണിക്കുന്നു. ഇതാണു ഞങ്ങളുടെ കേരളമെന്ന് ആർപ്പുവിളിക്കുന്നു... അതേ, കേരളം നരകക്കുഴിയല്ല, ദൈവനാടാണ്.
കോട്ടയം നട്ടാശേരിയിൽ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യൻ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. “ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിൻ അധിപൻ” എന്നു പാടുംമുന്പ് ഗായകൻ നവീൻ മോഹൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ ഞാൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. നമ്മുടെ ഹോളി ഫാമിലി സ്കൂളിൽ. എന്റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ ഭജന നടക്കുന്പോൾ തിരക്കുണ്ടാകുമെന്നറിഞ്ഞിട്ട് നമുക്കുവേണ്ടി പാർക്കിംഗ് സൗകര്യമൊക്കെ ഒരുക്കിത്തന്നത് ഈ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് അടുത്ത ദിവസമുണ്ട്. അതിവിടെ നടക്കുന്ന സമയത്ത് ഇവിടെ പള്ളിയിലും വിളക്കു കത്തിക്കാറുണ്ട്. അങ്ങനത്തെ ഒരു നാടാണ്. ഈ കാലഘട്ടത്തിൽ മതസൗഹാർദമെന്നൊക്കെ പറയുന്നത് എന്തൊക്കെയോ പ്രശ്നംപോലെ കമന്റുകൾ വരാറുണ്ട്. അങ്ങനെയൊന്നും അറിയില്ലാത്ത കാലഘട്ടത്തിൽ ജീവിച്ച മനുഷ്യന്മാരാണ് നമ്മൾ. ഭജന കേൾക്കാൻവേണ്ടി തിരുവനന്തപുരത്തുനിന്ന് ക്രിസ്ത്യൻസ് ആയിട്ടുള്ള, എന്നെ പഠിപ്പിച്ച ടീച്ചേഴ്സ്, സിസ്റ്റേഴ്സ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. അവരൊക്കെ ഇവിടെ ഉണ്ടാകും. ഒരു കാര്യത്തിലും വ്യത്യാസങ്ങൾ കാണാത്ത ഒരു നാടാണിത്. അപ്പോ നമുക്കുവേണ്ടി ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തുതന്ന അവർക്കുവേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലേ?” കൈയടികൾക്കിടയിൽ പാട്ടു തുടങ്ങുകയും ചെയ്തു.
ഇത് എത്ര നല്ല കേരള സ്റ്റോറിയാണെന്ന് ആളുകൾ ചിന്തിച്ചും പറഞ്ഞും മുന്നേറവേയാണ് അപശബ്ദമുയർന്നത്. “നന്ദഗോവിന്ദം ഭജൻസ് കുന്തിരിക്കം ഭജൻസ് ആയതെങ്ങനെ?” തൊട്ടുപിന്നാലെ സ്ഥിരം വിദ്വേഷവേദികൾ മൈക്കുകളെടുത്തു. “ഭജനയെന്നാൽ ഗാനമേളയല്ല, പള്ളിമുറ്റത്താണെങ്കിൽ ഹിന്ദുഭക്തിഗാനം പാടുമോ...?” പതിവുപോലെ ക്രിസ്ത്യൻ വർഗീയ സംഘടനയും ‘പണി’ക്കിറങ്ങി. പക്ഷേ, പതിവിനു വിപരീതമായി മതവിശ്വാസികളിൽ നിരവധിപ്പേർ മറുപടി പറയാൻ ധൈര്യം കാണിച്ചു. പെരുന്നാളിനു പള്ളിമുറ്റത്ത് അയ്യപ്പഭക്തിഗാനം പാടുന്നതും ജാതിമതഭേദമെന്യേ ആളുകൾ ഇളകിയാടുന്നതുമായ വീഡിയോകളുമുൾപ്പെടെ എല്ലാ മതങ്ങളിലെയും സൗഹൃദക്കാഴ്ചകൾ പുറത്തുവന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തിഗാനങ്ങളെഴുതി മലയാളിയെ നമ്രശിരസ്കരാക്കിയ ശ്രീകുമാരൻ തന്പി, യേശുദാസിന്റെ ‘ഹരിവരാസനം’ കേട്ട് പള്ളിയുറങ്ങുന്ന ശബരിഗീരിശനെക്കുറിച്ചും, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായ് കേൾക്കുന്ന കാശി വിശ്വാഥനെക്കുറിച്ചും, യൂസഫലി കേച്ചേരിയെഴുതിയ കൃഷ്ണഭക്തിഗാനങ്ങളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്നു. പക്ഷേ, വിഷപ്രചാരണത്തെ കലയാക്കിയവരും കൂട്ടാളികളും അടങ്ങുന്നില്ല. അവർ വിഭജനരാഷ്ട്രീയം പയറ്റുകയാണ്. ശ്രദ്ധിച്ചാലറിയാം, സ്ഥിരമായി ഇതര മതവിദ്വേഷം പറയുന്നവരും തമ്മിലടിപ്പിക്കുന്നവരും തന്നെയാണ് ഇത്. ഇവരുടെ സമൂഹമാധ്യമങ്ങളിൽ കയറിനോക്കുക, വെറുപ്പല്ലാതൊന്നും വില്പനയ്ക്കില്ല. ഈ രാഷ്ട്രീയത്തിനെതിരേ കേരളം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരന്പര്യം മുറുകെപ്പിടിക്കണം.
അവർ മറക്കാൻ പറയുന്നത് നമ്മൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം. ഒന്നിച്ചതിനാൽ മാത്രം ജയിച്ച യുദ്ധങ്ങളെക്കുറിച്ചു മക്കളോടു പറയണം. ഒരു മേൽക്കൂരയ്ക്കടിയിൽ ഉണ്ടുമുറങ്ങിയും കഴിഞ്ഞ നാളുകൾ! പെരുമഴയുടെ താളത്തിലും മഹാമാരിയുടെ ഈണത്തിലുമൊരുങ്ങിയ ദുഃഖഗീതങ്ങൾ കേരളത്തെ ഈറനണിയിച്ച കാലത്തെക്കുറിച്ച്. കിട്ടിയ പൊതിച്ചോർ പങ്കുവച്ചവർ, എന്റെ വീട് നിന്റേതുമാണെന്ന് ഓർമിപ്പിച്ചവർ, വില തരേണ്ടെന്നു പറഞ്ഞ് കടകൾ തുറന്നിട്ടവർ..! മറക്കരുത്, ക്ഷേത്ര-പള്ളി-മസ്ജിദ് കെട്ടിടങ്ങൾ എല്ലാവർക്കുമായി തുറക്കപ്പെട്ട നാളുകൾ! അക്കാലത്ത് വള്ളത്തിൽനിന്നു വെള്ളത്തിൽ വീഴാതിരിക്കാൻ മുതുകു കാട്ടിക്കൊടുത്തവരെക്കുറിച്ചു പറയണം. ഓഖി വീശിയ കടലാഴങ്ങളിൽനിന്നു സെമിത്തേരിയിലേക്കെടുത്ത പ്രിയപ്പെട്ടവരുടെ സംസ്കാരത്തിന്റെ കണ്ണീരുണങ്ങുംമുന്പേ പ്രളയത്തിൽ മുങ്ങിയ അപരനെ പൊക്കിയെടുക്കാൻ വള്ളങ്ങളുമായിറങ്ങിയ മീൻപിടിത്തക്കാരെക്കുറിച്ചു പറയണം. കരുത്തായ സർക്കാരിനെക്കുറിച്ച്, രാവും പകലും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പരക്കംപാഞ്ഞു നടന്ന ജെൻസിയെക്കുറിച്ച്, കോവിഡ് ബാധിച്ചു പിടഞ്ഞ സഹോദരങ്ങൾക്കുവേണ്ടി ജീവൻ വെടിഞ്ഞ ആതുരശുശ്രൂഷകരെക്കുറിച്ചു പറയണം... ഈ കേരളത്ത നമുക്കെങ്ങനെയാണ് ഒരു പാട്ടുകൊണ്ട് വിഭജിക്കാനാകുന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം കണ്ണൂർ പരിയാരത്തുനിന്നു വന്ന ഒരു വാർത്തകൂടി ചൂണ്ടിക്കാട്ടാം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി കണ്ണൂർ രൂപതയുടെ കീഴിലുള്ള പരിയാരം സെന്റ് ഫ്രാൻസിസ് പള്ളി മതിൽ പൊളിച്ചുകൊടുത്ത് സൗകര്യമൊരുക്കി. കലാപരിപാടി നടത്താനും പാർക്കിംഗിനുമായാണ് ഇത്തരമൊരു സൗകര്യം പള്ളിക്കമ്മിറ്റി രൂപതാധ്യക്ഷന്റെ അനുമതിയോടുകൂടി ചെയ്തത്.
ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും നടത്തുന്ന പൂജകളെയും പ്രാർഥനകളെയും കുറിച്ചല്ല നാം പറയുന്നത്. അതൊക്കെ അതിന്റെ തനിമയോടെ നടക്കട്ടെ. പക്ഷേ, പുറത്ത് നമ്മുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇതര മതസ്ഥരും നിരീശ്വരവാദികളുമൊക്കെയുണ്ടാകും. അവർ നമ്മുടെ അതിഥികളാണ്. അവരെയും ചേർത്തുപിടിക്കാതെ ഒറ്റയ്ക്ക് ആഘോഷിക്കുന്ന ശാഠ്യങ്ങളാണ് വിശ്വാസമെന്നു കരുതുന്നുണ്ടെങ്കിൽ നാം തിരുത്തേണ്ടതുണ്ട്.
ഉഷ്ണകാലമാണ്; വീടുകൾക്ക്, എന്തിന് സ്നേഹത്തണുപ്പുള്ള ആരാധനാലയങ്ങൾക്കടുത്തുപോലും ആപത്തുകളെത്തും. മനസുപോലെ പരിസരങ്ങളും മാലിന്യമൊഴിവാക്കി സൂക്ഷിക്കുക. ജാഗ്രത വേണമെന്നു മക്കളോടും പറയുക. ഈ കാലത്തെയും നമുക്ക് ഒന്നിച്ചുനിന്ന് അതിജീവിക്കണം.
Editorial
കഴിഞ്ഞ ദിവസം, കോട്ടയം കുറവിലങ്ങാട് നസ്രത്തുഹിൽ ഗ്രാമവാസികൾ ഉറക്കമുണർന്നത് ദുർഗന്ധം ശ്വസിച്ചുകൊണ്ടാണ്. ഇരുട്ടിലെത്തിയ സാമൂഹ്യദ്രോഹികൾ ഒരു കലുങ്കിനടിയിലേക്ക് ശുചിമുറി മാലിന്യം തള്ളി. കൊടുംവരൾച്ചയിൽ ഒരുതുള്ളി വെള്ളത്തിനുപോലും മനുഷ്യർ പരക്കംപായുന്നതിനിടെ ആ വിസർജ്യം കുടിവെള്ള പദ്ധതിയുടെ സ്രോതസിലേക്കുവരെ ഒലിച്ചിറങ്ങി.
മറുവശത്ത്, വെയിലത്താരും പണിക്കിറങ്ങരുതെന്നു തുടങ്ങുന്ന ഉപദേശങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽനിന്ന് നാടാകെ ഒലിച്ചിറങ്ങുന്നു. പക്ഷേ, പണിക്കിറങ്ങാത്തവരുടെ പട്ടിണിയെക്കുറിച്ച് അതിലൊന്നുമില്ല. വേനലിൽ വറ്റിവരളുന്ന കിണറുകളെയും കുളങ്ങളെയും മാലിന്യം നിറഞ്ഞ ജലസ്രോതസുകളെയുംകുറിച്ച് കഴിഞ്ഞ മാസങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും കൊടുത്ത മുന്നറിയിപ്പുകളൊക്കെ സർക്കാർ തള്ളിയതിന്റെ ഫലവും നാടാകെ അനുഭവിക്കുന്നു.
തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വേനലെത്തുന്നത് ആദ്യമല്ല. പക്ഷേ, വരൾച്ചാ മുന്നൊരുക്കങ്ങൾ നടത്താതെ ഇത്തവണയും നാമത് ഊതിക്കത്തിച്ച് ആഴിയാക്കിയിരിക്കുന്നു. വേനൽച്ചൂടറിയാത്തവരില്ലെങ്കിലും ആക്രമണത്തിനിരയാകുന്നതിലേറെയും സാധാരണക്കാരും പാവങ്ങളുമാണ്.
ശീതീകരിച്ചതു പോയിട്ട്, ഒരു മുറിയിൽ പോലുമല്ല അവർ ജോലി ചെയ്യുന്നത്. പാടത്തും പറന്പിലും പാത-കെട്ടിട നിർമാണങ്ങളിലുമൊക്കെ അവർ വിയർത്തൊഴുകുകയാണ്. സന്പാദ്യങ്ങൾ സാധ്യമാകാത്ത അവരിൽ പലർക്കും കൂലി കിട്ടിയേ തീരൂ.
അരി, പലചരക്ക്, പച്ചക്കറി, കുടിവെള്ളം, മരുന്ന്, കുട്ടികളുടെ വിദ്യാഭ്യാസം, വായ്പയടവ്... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ സൂര്യാതപത്തേക്കൾ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളാണ്. ജീവിതം ദുഃസഹമാക്കുന്ന കാഴ്ചകൾ വേറെയുമുണ്ട്. തോടുകളിലേക്കും പുഴകളിലേക്കും നോക്കൂ. ജല ഉപയോഗവും മത്സ്യബന്ധനവും ജലഗതാഗതവുമൊക്കെ അസാധ്യമാക്കിക്കൊണ്ട് ആഫ്രിക്കൻ പായലും പോളയും ജലാശയങ്ങളെ വനസമാനമാക്കി.
വെള്ളത്തിലേക്ക് സൂര്യപ്രകാശം കടക്കാത്തതിനാൽ ഓക്സിജനില്ലാതെ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലുൾപ്പെടെ ജലഗതാഗതത്തെ ആശ്രയിക്കുന്നവരുടെ വഴി മുടങ്ങി. ബോട്ടുകളും വള്ളങ്ങളുമൊക്കെ അനക്കാനാകാത്തത് ടൂറിസത്തെയും ബാധിച്ചു. മത്സ്യബന്ധനവും ഏതാണ്ട് നിലച്ചു. കോരുവല മുതൽ ചീനവല വരെ വെള്ളത്തിലിറക്കാനാകില്ല. യഥാസമയം പോളവാരൽ നടത്തിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
വേനലിന്റെ നഷ്ടം ഏറ്റവുമധികം സഹിക്കുന്നതു കർഷകരാണ്. നെൽകർഷകരിൽ കുറച്ചുപേർകൂടി ഇനി കൃഷി വേണ്ടെന്ന് ഇത്തവണയും തീരുമാനിക്കും. സ്വകാര്യ മില്ലുകാരും അവരുടെ വിധേയരായ സർക്കാരും ചേർന്ന് സ്ഥിരം കൊയ്ത്തുകാല നാടകം ആരംഭിച്ചതോടെ നെല്ലെല്ലാം പാടത്തുണ്ട്. വേനൽമഴ ഭയക്കുന്ന കർഷകർ ഒടുവിൽ ഗതികെട്ട് മില്ലുകാർ പറയുന്ന കിഴിവിനും വിലയ്ക്കും നെല്ല് കൊടുക്കുമെന്ന് സർക്കാരിനുമറിയാം.
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ കെടുകാര്യസ്ഥതയിൽ മുന്നിലാണ് പാളിയ നെല്ലുസംഭരണം. പച്ചക്കറി, വാഴ, കപ്പ, കമുക്, കുരുമുളക്, കൊക്കോ, ജാതി... എല്ലാം കരിഞ്ഞുണങ്ങി. ക്ഷീരകർഷകർക്കും എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല. ഈ നഷ്ടങ്ങൾ അവരുടേതു മാത്രമാണ്. സർക്കാരിന്റെ വേനൽ പ്രതിരോധമെന്നാൽ, വിദ്യാർഥികളും കൂലിപ്പണിക്കാരും പൊതുജനങ്ങളും പുറത്തിറങ്ങുന്നതിനുള്ള സമയക്രമം പ്രസിദ്ധീകരിക്കുന്നതിലൊതുങ്ങി.
സർക്കാരില്ലെങ്കിലും ഗൂഗിൾ കൊടുക്കുന്ന സേവനങ്ങളാണ് ഇതൊക്കെ. ജനപ്രതിനിധികൾ ശീതീകരിച്ച മുറികളിൽനിന്നും കാറുകളിൽനിന്നും പുറത്തിറങ്ങി തെരുവുകളിലേക്കും പണിസ്ഥലങ്ങളിലേക്കും ഒരു ദിവസം നടന്നാൽ മനസിലാക്കാവുന്ന പാഠങ്ങളേ ഏതു വേനലും പഠിപ്പിക്കുന്നുള്ളൂ.
ജനങ്ങൾ ചെയ്യേണ്ടത് അവരും ചെയ്യണം. ആവശ്യത്തിനു വെള്ളം കുടിക്കാൻ സർക്കാരിന്റെ സഹായം വേണ്ടല്ലോ. 11നും മൂന്നിനുമിടയ്ക്ക് പുറംജോലികളിൽനിന്നു വിട്ടുനിന്നില്ലെങ്കിൽ ചികിത്സയ്ക്കുള്ള പണംകൂടി കണ്ടെത്തേണ്ടിവരും.
പണിയില്ലാത്തതിന്റെ പേരിൽ കടുത്ത പ്രതിസന്ധിയിലായവരെ സർക്കാർ സഹായിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ-മത-ജീവകാരുണ്യ സംഘടനകളും അയൽക്കാരുമൊക്കെ കണ്ടുപിടിക്കണം; സഹായിക്കണം. കഴിഞ്ഞ വർഷകാലത്തും നമ്മൾ കുത്താതെ പോയ മഴക്കുഴികളിലൂടെയാണ് വേനൽ കിളിർത്തത്. ഒഴുക്കിക്കളഞ്ഞ 2026ലെ ലോക ഭൗമദിന പ്രമേയം ‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്നതാണ്. ഭൂമിയെന്ന ഗ്രഹത്തെ സംരക്ഷിക്കേണ്ട ആവശ്യം അതിലുണ്ട്.
പക്ഷേ, ഈ ഗ്രഹമെന്നാൽ മനുഷ്യരും ഉൾപ്പെടെയാണെന്നു മറക്കരുത്. എന്നുവച്ചാൽ ഞാനെന്നോ നീയെന്നോ അവരെന്നോ ഇല്ലാതെ എല്ലാ മനുഷ്യരും. ഗ്രീഷ്മം ഋതുക്കളിലൊന്നാണ്. അതു വരാതിരിക്കില്ല. പക്ഷേ, സർക്കാരുകൾ പണിയെടുത്താൽ, നാം പരസ്പരം സഹായിച്ചാൽ, കുടിവെള്ളത്തിൽ വിസർജ്യം കലർത്താതിരുന്നാൽ, മാനവികതയിൽ വിഷം കലക്കാതിരുന്നാൽ... പൊള്ളലേൽക്കില്ല.
Editorial
കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. പത്തു വിനോദയാത്രികർ മരിച്ച വാൽപ്പാറ അപകടത്തിന്റെ വേദന തീരുംമുന്പേ തൃശൂരിലെ വെടിക്കെട്ടുപുരയിൽ നമ്മുടെ 14 സഹോദരങ്ങൾക്കു ജീവൻ നഷ്ടമായിരിക്കുന്നു. അതും 110 പേർ മരിച്ച പുറ്റിംഗൽ വെടിക്കെട്ടപകടത്തിനു 10 വർഷം തികഞ്ഞതിനു തൊട്ടുപിന്നാലെ.
കരിമരുന്നു കലാപ്രകടനത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുന്നവരുടെയും അതു കാണാനെത്തുന്നവരുടെയുമൊക്കെ കൂട്ടമരണങ്ങൾ ഇനിയെത്ര കാണണം? ഒരപകടവും പാഠമാകുന്നില്ല. അപകടപ്പിറ്റേന്നത്തെ പൊള്ളയായ വാഗ്ദാനങ്ങളും പ്രതിജ്ഞകളുമൊന്നും പ്രായോഗികമാകുന്നുമില്ല.
ജോലിക്കാരുടെ പിഴവോ ചൂടു കാലാവസ്ഥയോ പറഞ്ഞ് ഉത്തരവാദിത്വം ഒഴിയാനാകില്ല. അതൊക്കെ നിരീക്ഷിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടു. ഫലമോ, നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നിലവിളികളിൽ മുങ്ങിത്താഴുന്നു. സഹജീവികളുടെ പട്ടടയിൽ ചവിട്ടിനിന്ന് എന്തു വിസ്മയം കാണാനാണ് നാം ആകാശത്തേക്കു നോക്കുന്നത്?
തൃശൂർ പൂരത്തിന്റെ പങ്കാളിയായ തിരുവന്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ടുപുരയിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനമുണ്ടായത്. 14 പേർ മരിച്ചു. വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ 23 പേർ ചികിത്സയിലുണ്ട്. തൃശൂർ നഗരത്തിൽനിന്ന് 18 കിലോമീറ്റർ അകലെ മുണ്ടത്തിക്കോട് പാടത്തിനു നടുവിലെ 12 ഷെഡുകളിൽ 11 എണ്ണമാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ പ്രകന്പനം അഞ്ചു കിലോമീറ്റർ ദൂരത്തും അനുഭവപ്പെട്ടു. നാലു മണിക്കൂറിനുശേഷവും തുടർസ്ഫോടനങ്ങൾ ഉണ്ടായി. വൈകുന്നേരം ആറോടെ തീ നിയന്ത്രണവിധേയമായപ്പോഴാണു രക്ഷാപ്രവർത്തനം ഊർജിതമാക്കാനായത്. വീണ്ടെടുത്ത മൃതദേഹങ്ങളിലേറെയും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. അഗ്നിരക്ഷാസേനയ്ക്ക് എത്താൻ എളുപ്പമല്ലാത്ത സ്ഥലത്താണ് ഇത്രയധികം വെടിമരുന്നുകൾ ഒരുക്കിയതെന്നത് സ്ഫോടനത്തേക്കാൾ നടുക്കുന്ന കാര്യമാണ്.
നന്നാകാനാണെങ്കിൽ ശിക്ഷകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ളതാണ് കേരളം. 20 വർഷത്തിനിടെ ചെറുതും വലുതുമായി 750 വെടിക്കെട്ടപകടങ്ങൾ പൊള്ളിച്ച നാടാണിത്. 2016 ഏപ്രിൽ 10ന് പുലർച്ചെയായിരുന്നു പുറ്റിംഗൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടപകടമുണ്ടായത്. 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു.
ക്ഷേത്രം ഭാരവാഹികൾക്കും വെടിക്കെട്ടുകാർക്കുമെതിരേയായിരുന്നു കുറ്റപത്രം. പിന്നീടും ജീവനെടുത്ത അപകടങ്ങളുണ്ടായി. ഇപ്പോഴും വലിയതോതിൽ വെടിക്കെട്ട് നടത്തുന്ന ക്ഷേത്രങ്ങളും പള്ളികളുമൊക്കെയുണ്ട്. കമ്മിറ്റിക്കാർക്ക് നിർദേശം കൊടുത്ത് ചുമതലയൊഴിയാതെ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നിടത്ത് അപകടങ്ങൾ കാര്യമായി സംഭവിക്കുന്നില്ല.
കരിമരുന്നു കലാപ്രകടനങ്ങളുടെ നടത്തിപ്പുകാർ പലപ്പോഴും സാന്പത്തിക താത്പര്യങ്ങളോ അമിതമായ ആത്മവിശ്വാസമോ ഉള്ളവരായിരിക്കാം. അവർ ആഗ്രഹിക്കുന്ന വിട്ടുവീഴ്ചകൾക്കു വഴങ്ങാതിരിക്കേണ്ടത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. അപകടമുണ്ടായാൽ ഉദ്യോഗസ്ഥരും പ്രതിയാകുമെന്ന് ഉറപ്പാക്കിയാൽ മാറ്റമുണ്ടാകും.
കഴിഞ്ഞദിവസം തമിഴ്നാട് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 23 പേർ മരിച്ചെന്ന വാർത്തയുടെ പുകയടങ്ങുംമുന്പാണ് ഈ അപകടം. എന്നിട്ടുപോലും തൃശൂരിലേക്കു തിരിഞ്ഞുനോക്കാനുള്ള വകതിരിവ് സർക്കാരിനുണ്ടായില്ല.
നിയമങ്ങളുടെ അഭാവമൊന്നും നമുക്കില്ല. ഫയർ വർക്സ് ഡിസ്പ്ലേസ് സർക്കുലർ, കേരള ഫെസ്റ്റിവൽ ഗൈഡ്ലൈൻസ് തുടങ്ങിയവ ഏട്ടിലെ പശുവായി മാറുകയാണ്. കോടതി നിർദേശങ്ങൾ ഉൾപ്പെടെ പലതും ഇതിനു പുറമേയുണ്ട്. പക്ഷേ, നടപ്പാക്കാൻ ആളില്ല. മുണ്ടത്തിക്കോട്, അഗ്നിരക്ഷാസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് പടക്കനിർമാണം നടത്തിയെന്ന ആരോപണം ശരിയാണെങ്കിൽ ഉത്തരവാദികൾ രക്ഷപ്പെടരുത്.
ഭരണ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അങ്ങേയറ്റമായ നാട്ടിൽ സഹജീവികളുടെ ജീവൻ പണയംവച്ചുള്ള പരന്പരാഗത ആഘോഷങ്ങൾ തുടരണോയെന്ന് ജനങ്ങളും ചിന്തിക്കണം. നിർമിതബുദ്ധിക്കാലത്തെ ഡിജിറ്റൽ ശബ്ദ-ദൃശ്യവിസ്മയങ്ങളെ അപകടരഹിത ആഘോഷങ്ങളായി സ്വീകരിക്കാവുന്നതാണ്. പലയിടത്തും ഇതൊക്കെ വിജയകരമായി നടത്തുന്നുമുണ്ട്.
എന്തായാലും നമ്മുടെ സർക്കാർ സിസ്റ്റം കാര്യക്ഷമമാകുവോളം മനുഷ്യരെ ഈവിധം മരണത്തിനു വിട്ടുകൊടുക്കാനാകില്ല. നമ്മളീ കണ്ടതും കേട്ടതുമല്ല, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ യാതന. നൈമിഷികമായ ആകാശവിസ്മയങ്ങളിൽനിന്നു കാൽച്ചുവട്ടിലെ പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്ക് നോക്കാൻ സമയമായി.
Editorial
ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കണമെന്നാൽ പാലിന്റെ വില കൂട്ടുക എന്നല്ലാതെ മറ്റൊന്നും സർക്കാരിന്റെ ചിന്തയിൽ ഉദിക്കുന്നില്ലെന്നത് കഴിവുകേടാണ്. കന്നുകാലി വളർത്തുന്നവരോ നെൽകൃഷി ചെയ്യുന്നവരോ ആരുമാകട്ടെ കർഷകരുടെ കാര്യത്തിൽ ഒന്നിനുമില്ലൊരു നിശ്ചയവും.
നെല്ല് കൊയ്ത് പാടത്തു കൂട്ടിയിട്ടു കഴിയുന്പോഴാണ് സംഭരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. വില സമയത്തു കിട്ടുകയുമില്ല. വർഷങ്ങളായി ഒരേ പ്രശ്നം, ഒരേ ഒഴികഴിവുകൾ, ഒരേ തോൽവി. ക്ഷീരകർഷകരുടെ പെടാപ്പാടും സർക്കാരിന്റെ കഴിവുകേടും അറിയാവുന്നവർ പാലിനു ചെറിയ വിലവർധന ഉണ്ടായാലും സഹിച്ചേക്കും.
എന്നുവച്ചാലെന്താ? നമ്മുടെ കർഷകരെ നിലനിർത്തുന്നത് സർക്കാരല്ല, അരിയും പാലും പച്ചക്കറിയും മറ്റും വാങ്ങുന്നവർ തനിച്ചാണെന്ന്. വേനൽക്കാലത്ത് ക്ഷീരോത്പാദനം കുറയുമെന്നും നെല്ല് കൊയ്താൽ സംഭരിക്കണമെന്നും കർഷകർക്കു കാശുകൊടുക്കണമെന്നും അറിയാം. പക്ഷേ, പരിഹരിക്കാനറിയില്ല. ഭരണപാപ്പരത്തം..!
ചൂടുകൊണ്ട് മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും പൊറുതിമുട്ടി. പച്ചപ്പുല്ലിനും ജലത്തിനും ക്ഷാമമായതോടെ പാല് ഉത്പാദനം കുറഞ്ഞു. കാലിത്തീറ്റ വിലവര്‍ധനയും കർഷകരുടെ നടുവൊടിച്ചു. ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ തൊഴുത്തില്‍ ഒരുക്കണമെങ്കില്‍ ചെലവേറും. മൃഗചികിത്സാ ചെലവ് കൂടി.
ചൂട് അസഹനീയമായതോടെ പശുക്കള്‍ക്ക് അകിടുവീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളുമേറി. പച്ചപ്പുല്ല് കിട്ടാതായതോടെ പശുക്കള്‍ക്കു നല്കുന്നതു വൈക്കോലാണ്. അതോടെ പാൽ കുറഞ്ഞു. ഇതു പരിഹരിക്കാൻ കാലിത്തീറ്റ കൂടുതലായി നല്‍കുന്നുണ്ട്. എന്നാല്‍, വിലവര്‍ധന തിരിച്ചടിയായി. കര്‍ണാടകയില്‍നിന്നു ചോളത്തണ്ടുകള്‍ എത്തുന്നതും കുറഞ്ഞു.
സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1,500 രൂപയ്ക്കു മുകളിലാണ് വില. 20 കിലോഗ്രാം റോള്‍ വൈക്കോലിന് 240-260 രൂപ. പാടശേഖരങ്ങളില്‍നിന്ന് ഇവ എത്തിക്കുന്നതിനു വണ്ടിക്കൂലിയും മറ്റു പണിച്ചെലവുകളും വേറെ.
ജലക്ഷാമവും തിരിച്ചടിയായി. പശുവിനു ദിവസം 100 ലിറ്ററില്‍ അധികം വെള്ളം കുടിക്കാന്‍ നല്‍കണം. കുളിപ്പിക്കാനും വേണം വെള്ളം. നന്നായി കുളിപ്പിച്ചില്ലെങ്കില്‍ രോഗസാധ്യതയേറെയാണ്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടം സഹിച്ചു മടുത്തവർ ഈ പണി നിർത്തി.
ഇന്നലെ രാവിലെ സംഭവിച്ചതല്ല ഇതൊന്നും. മറ്റു വരുമാനമുള്ളവരും കാലിവളർത്തലിനെ ഇഷ്ടപ്പെടുന്നവരും വൻകിടക്കാരുംപോലും ലാഭത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നായി. പക്ഷേ, ഇതുകൊണ്ടു മാത്രം കഴിയുന്നവരോ? മൂന്നു വര്‍ഷമായി പാല്‍വില കൂട്ടിയിട്ടില്ല. 29ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ തീരുമാനമുണ്ടായേക്കും. അതു മാത്രമേ സർക്കാരിന് അറിയൂ.
പാൽവില വർധിപ്പിച്ചില്ലെങ്കിൽ ക്ഷീരകർഷകരെയും, വർധിപ്പിച്ചാൽ പാവപ്പെട്ടവരെയും ബാധിക്കും. വിലവർധനയല്ലാതെ മറ്റൊരു പരിഹാരത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല. കർഷകരും സംഘടനകളും മാധ്യമങ്ങളുമൊക്കെ പ്രതിസന്ധികൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കാര്യവുമില്ല.
ഒരു ലിറ്റർ പാലിന്റെ ഉത്പാദനച്ചെലവ് 60 രൂപയിലേറെയാണ്. എന്നാൽ, പാൽ സൊസൈറ്റികൾ സംഭരിക്കുന്നത് 42 രൂപയ്ക്കാണ്. 2019ൽപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപയുടെ ചെലവുണ്ടെന്ന് മിൽമതന്നെ കണ്ടെത്തിയതാണ്.
ഉത്പാദനച്ചെലവിലും കുറച്ച് ഉത്പന്നം വിൽക്കുന്നത് കർഷകരല്ലാതെ ആരുണ്ട്? ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളുടെയും രാപകൽ അധ്വാനത്തിനുകൂടി കൂലി നിശ്ചയിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ ചൂഷണത്തിന്റെ ചുരുളഴിയും. ഈ കർഷകർ നിലനിൽക്കണമെങ്കിൽ വല്ലപ്പോഴും പാൽവില കൂട്ടിയാൽ പോരാ. സാന്പത്തികസഹായവും സബ്സിഡിയുമൊക്കെ വർധിപ്പിക്കണം.
വേനൽകാലത്ത് പ്രത്യേക സഹായം ഉറപ്പാക്കണം. അപ്രതീക്ഷിത നഷ്ടങ്ങളെ ഏറ്റെടുക്കണം. നമ്മുടെ കാലിത്തൊഴുത്തുകളും നെൽപാടങ്ങളും കൃഷിത്തോട്ടങ്ങളുമൊക്കെ വിഷാദത്തിന്റെ വിളനിലങ്ങളാണെന്ന്, വരുന്ന സർക്കാർ ഏതായാലും തിരിച്ചറിയണം.
കർഷകർ കൊഴിയുന്നതോടെ ക്ഷീരസംഘങ്ങളും അടയുകയാണ്. അഞ്ചു വർഷം മുന്‍പ് 13 ലക്ഷം പശുക്കൾ സംസ്ഥാനത്തുണ്ടായിരുന്നത് ഇപ്പോൾ ഒന്‍പതു ലക്ഷമായി. ഈ പോക്ക് നാശത്തിലേക്കാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ പാല്, കുറഞ്ഞ വിലയ്ക്ക് എത്തുന്നതുകൊണ്ട് ചായകുടി മുട്ടുന്നില്ല. പക്ഷേ, ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണ്.
ക്ഷീരവകുപ്പും മന്ത്രിയും മിൽമ ഭരിക്കുന്നവരും ഉദ്യോഗസ്ഥരുമൊക്കെ ഒന്നും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ആർക്കാണു ഗുണമെന്നറിയാൻ ഗവേഷണം നടത്തണം. ക്ഷീരകർഷകരെ രഹസ്യത്തിൽ ചതിക്കുന്നവരുടെ പരസ്യമാണ് ‘കേരളം കണി കണ്ടുണരുന്ന നന്മ!’ ഒന്നുകിൽ പരസ്യം മാറ്റ് അല്ലെങ്കിൽ പെരുമാറ്റം മാറ്റ്.
Editorial
ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്നത് കേന്ദ്രസർക്കാരിന്റെ നിയമ ഭേദഗതികളെയും ബില്ലുകളെയും സംശയനിഴലിലാക്കുന്നുണ്ട്. ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷ എതിർപ്പിൽ തള്ളിപ്പോയ വനിതാ സംവരണ ബിൽ ഇതിൽ പുതിയതാണ്. വനിതാ സംവരണ ബിൽ തനിച്ച് അവതരിപ്പിച്ചാൽ എതിരില്ലാതെ പാസാകുമെന്നറിയാവുന്ന സർക്കാർ, അഭിപ്രായ ഐക്യമുണ്ടായിട്ടില്ലാത്തതും അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്നതുമായ മണ്ഡല പുനർനിർണയവുമായി അതിനെ കൂട്ടിക്കെട്ടി. തെറ്റിദ്ധരിപ്പിക്കാൻ മുൻകൂർ ജാമ്യവുമെടുത്തു. “സംവരണം തടഞ്ഞാൽ സ്ത്രീകൾ പൊറുക്കില്ല.” ദുരൂഹ വകുപ്പുകളെക്കുറിച്ചു മറുപടി പറയുന്നതിനു പകരം, എഫ്സിആർഎയെ എതിർക്കുന്നത് തട്ടിപ്പു മറയ്ക്കാനാണെന്ന പുകമറയുടെ മറ്റൊരു പതിപ്പ്! മണ്ഡല പുനർനിർണയമെന്ന ദുരൂഹബില്ലിനെ മോചിപ്പിക്കാൻ വനിതാ സംവരണത്തെ ബന്ദിയാക്കിയ ഈ നാടകം സ്ത്രീകൾ പൊറുക്കാനിടയില്ല.
ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കിയ നിയമം പാസാക്കിയത് 2023ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ അതു നടപ്പാക്കാമായിരുന്നെങ്കിലും ചെയ്തില്ല. പുതിയ സെൻസസ് നടത്തി, ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയശേഷം 2029 ലോകസഭാ തെരഞ്ഞെടുപ്പിൽ നടത്തിയാൽ മതിയെന്നു സർക്കാർ തീരുമാനിച്ചു. ഇപ്പോൾ പറയുന്നത്, പുതിയ സെൻസസിനു വളരെ സമയമെടുക്കമെന്നതിനാൽ 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങൾ 816 ആയി വർധിപ്പിച്ച് അതിൽ 33 ശതമാനം സ്ത്രീ സംവരണമാക്കാമെന്നാണ്. അതായത്, മണ്ഡല പുനർനിർണയമില്ലാതെ സ്ത്രീസംവരണം നടത്തില്ലെന്ന പിടിവാശി. ഇവിടെയാണ് സംശയങ്ങളും ആശങ്കകളും ഉയർന്നിട്ടുള്ളത്.
ഇങ്ങനെ ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിച്ചാൽ സ്വാഭാവികമായും ജനസംഖ്യാനിയന്ത്രണ പദ്ധതിയോടു സഹകരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറവായതുകൊണ്ട് മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് ഒരു വാദം. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ശിഥിലമാക്കുകയും ചെയ്യും. തമിഴ്നാട്ടിൽ ബില്ലിന്റെ കോപ്പി കത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കിയ ദക്ഷിണേന്ത്യക്കുള്ള ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയത്തിൽ വ്യക്തത വരേണ്ടതുണ്ട്. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുരാഷ്ട്രീയം ഫലം കണ്ടുതുടങ്ങുന്നതിനിടെ പുതിയൊരു വിഭാഗീയ ചിന്തകൂടി പ്രബലമാകാതിരിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ ജാഗ്രത പാലിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന എന്ന ബിജെപി ഫോർമുലയിലും കെണിയുണ്ടെന്നു പ്രതിപക്ഷം വാദിക്കുന്നു. വോട്ടുനേട്ടം സാധ്യമാകുംവിധം മണ്ഡലങ്ങളുടെ അതിരുകൾ മാറ്റാൻ കേന്ദ്രത്തിനു സാധിക്കുമത്രേ. ജമ്മു കാഷ്മീരിൽ പുനർനിർണയം നടത്തി വർധിപ്പിച്ച ഏഴിൽ അഞ്ച് സീറ്റും ബിജെപിക്ക് ലഭിച്ചു. ആസാമിൽ സീറ്റ് വർധിപ്പിച്ചില്ലെങ്കിലും പുനർനിർണയത്തിൽ, മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പലതിന്റെയും സ്ഥിതി മാറ്റിയെടുത്തു.
പുതിയ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കുകൾ വരുമെന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടാകാം. ദളിത് രാഷ്ട്രീയം ശക്തി പ്രാപിക്കുന്നത് ബിജെപിക്കു ഗുണകരമാകാനിടയില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉദ്ദേശിച്ച വിജയം ലഭിക്കാതിരുന്നത് അവരുടെ അരക്ഷിതാവസ്ഥയ്ക്കു കാരണമാണ്. 2029ൽ സ്ഥിതി ഇതിലും വഷളായാൽ അധികാര നഷ്ടമുണ്ടാകും. രാമജന്മഭൂമി പോലുള്ള മതവികാരങ്ങളിൽ കേന്ദ്രീകരിക്കാവുന്ന വോട്ടുകൾ അതിന്റെ പാരമ്യതയിൽ ലഭിച്ചുകഴിഞ്ഞതിനാൽ പുതിയ തന്ത്രങ്ങൾ കണ്ടെത്തിയേ തീരൂ. ദക്ഷിണേന്ത്യയെ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചിന്തിച്ചാൽ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും അതിരു മാറ്റുന്നതുമൊക്കെ ജനാധിപത്യത്തിന്റെ ഭാവിയേക്കാൾ ബിജെപിയുടെ ഭാവിയോടാണ് ചേർന്നുവരുന്നത്. സംശയങ്ങൾക്കു മറുപടി നൽകുന്നതിനു പകരമാണ് സ്ത്രീസംവരണത്തെ, രാജ്യത്തിന്റെ രാഷ്ട്രീയ-ജനാധിപത്യ ഭാവി നിർണയിക്കുന്ന മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകാൻപോലും കാത്തിരിക്കാതെയുള്ള നീക്കവും സംശയകരമാണ്. ബിജെപിക്ക് സ്ത്രീകളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഉടനെ സ്ത്രീസംവരണം നടപ്പാക്കാം. അതിനുശേഷം ആശങ്കകൾ പരിഹരിച്ച് മണ്ഡല പുനർനിർണയം നടത്തുകയുമാകാം. പക്ഷേ, ചെയ്യുന്നില്ല. ബിജെപിയാണ് മറുപടി പറയേണ്ടത്.
ബിജെപി ഏതു നിയമം കൊണ്ടുവന്നാലും പ്രത്യക്ഷത്തിലില്ലാത്തൊരു ലക്ഷ്യം അതിനുണ്ടാകുമെന്നത് പാർട്ടിക്കാരും ആരാധകരും ഒഴികെ എല്ലാവരുടെയും നിരീക്ഷണമാണ്. ഇലക്ടറൽ ബോണ്ട്, മതപരിവർത്തന നിരോധന നിയമം, ഗോഹത്യ നിരോധന നിയമം, പ്രതിപക്ഷ അഴിമതി മാത്രം കണ്ടെത്തുന്ന അന്വേഷണ ഏജൻസികളുടെ റെയ്ഡുകൾ, എഫ്സിആർഎ... തുടങ്ങിയതിലെല്ലാം പ്രതിപക്ഷ-ന്യൂനപക്ഷമുക്ത ലക്ഷ്യങ്ങൾ ആരോപിക്കപ്പെടുന്നു. ഏതു സർക്കാരായാലും പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെങ്കിൽ വ്യാജപ്രചാരണങ്ങളെയും സൈബർ ഗുണ്ടകളെയും മതത്തെയുമൊന്നും ഒരു പാർട്ടിക്കും ആശ്രയിക്കേണ്ടിവരില്ല. സ്ത്രീകൾക്കും കാര്യങ്ങൾ മനസിലാകും.
Editorial
യുദ്ധം, അതിന്റെ ‘സമ്മാനങ്ങൾ’ ലോകത്ത് എല്ലാവർക്കും ലഭിക്കത്തക്കവിധം അയച്ചുകൊണ്ടിരിക്കുകയാണ്. കിട്ടാത്തവർക്കും വൈകാതെ ലഭിച്ചുകൊള്ളും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ 25 ലക്ഷം പേരും ആഗോളതലത്തിൽ 88 ലക്ഷം പേരും പുതുതായി ദാരിദ്ര്യത്തിലാകാൻ സാധ്യതയെന്ന, യുഎൻഡിപി (അന്താരാഷ്ട്ര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി) റിപ്പോർട്ട് അതീവ ഗൗരവത്തിലെടുക്കേണ്ടതാണ്. ഇപ്പോൾതന്നെ വലിയൊരു വിഭാഗം ജനങ്ങൾ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും പെട്ടുകഴിഞ്ഞു. കേന്ദ്രത്തിന്റെ സമാധാനമൊഴികളൊന്നും അത്ര ഫലിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലയും വർധിച്ചാൽ, യുഎൻഡിപിയുടെ റിപ്പോർട്ടിലേക്ക് വലിയ ദൂരമുണ്ടാകില്ല. പരിഹാരത്തിനുള്ള പ്രധാന ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാന സർക്കാരുകൾ പഞ്ചായത്തു തലം മുതൽ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.
ഇന്ധന വിലവർധന, ചരക്കുനീക്കത്തിനുള്ള ഉയർന്ന ചെലവ്, മറ്റ് ഉത്പാദനച്ചെലവുകൾ എന്നിവ സാധാരണക്കാരുടെ വാങ്ങൽശേഷി കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽനിന്ന് 24.2 ശതമാനമായി ഉയർന്നേക്കാം. ആഗോളതലത്തിൽ ഏകദേശം 88 ലക്ഷം പേരും ഇന്ത്യയിൽ 25 ലക്ഷം പേരും, ഇതുകൂടാതെ 50 ലക്ഷത്തോളം പേർ ഇറാനിലും പുതുതായി ദരിദ്രരായേക്കാം. പ്രതിസന്ധിയിലേറെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും. ഏഷ്യ പസഫിക് മേഖലയ്ക്ക് ആകെ 299 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 28 ലക്ഷം കോടി) നഷ്ടം ഉണ്ടായേക്കാം. ഒരു വർഷത്തെ വികസനനേട്ടങ്ങൾക്കു വരെ യുദ്ധം വിലങ്ങുതടിയാകും. ഊർജ-എണ്ണ വ്യാപാരത്തിന് ഇന്ത്യ പശ്ചിമേഷ്യയെ കൂടുതൽ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നമ്മുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വളം ഇറക്കുമതിയുടെ 45 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. എൽഎൻജി വില വർധിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനത്തിലേക്കു തിരിയുന്നുണ്ട്. കയറ്റുമതി മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്നും ചരക്കുനീക്കത്തിലെ കാലതാമസവും ഇൻഷുറൻസ് തുകയിലുണ്ടായ വർധനയും വ്യാപാരമേഖലയെ ബാധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം നീണ്ടുപോയാൽ നാശത്തിന്റെ വ്യാപ്തി, റിപ്പോർട്ടിലെ മുന്നറിയിപ്പിനേക്കാൾ വിനാശകരമായിരിക്കും. സമാധാന ചർച്ചകൾക്ക്, യുദ്ധം അവസാനിപ്പിക്കാൻ പോയിട്ട് ഹോർമുസ് കടലിടുക്കിലെ ചരക്കുകടത്ത് പുനഃസ്ഥാപിക്കാൻപോലും കഴിയുന്നില്ല. പാചകവാതക ക്ഷാമത്തിൽ തുടങ്ങിയ ദുരിതങ്ങൾ വിവിധ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നിഷ്പക്ഷ നിലപാടിനെ പ്രതിപക്ഷം വിമർശിക്കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രമാണ് ഹോർമുസിലൂടെ കുറെയെങ്കിലും ഇന്ധനം കടത്തിക്കൊണ്ടുവരാൻ കഴിയുന്നത്. പക്ഷേ, അമേരിക്കയുടെ സ്ഥിരതയില്ലാത്ത നിലപാട് അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അമേരിക്കയിൽനിന്ന് എണ്ണ വാങ്ങണമെന്നും റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇറേനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചെന്നും നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്കു മാത്രമാണ് ഇളവ് ബാധകമെന്നും അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെങ്ങും പാചകവാതകക്ഷാമം യാഥാർഥ്യമാണ്. അടഞ്ഞ ഭക്ഷണശാലകളിൽ പലതും തുറന്നിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ടവർ തിരിച്ചു കയറിയിട്ടില്ല. കെട്ടിടനിർമാണ സാമഗ്രികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമൊക്കെ വില വർധിച്ചുതുടങ്ങി. 90 ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫിലെ തൊഴിൽനഷ്ടവും വരുമാനത്തിലെ കുറവും ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ബാധിക്കും. ഏപ്രിൽ 29ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ധനവില വർധിച്ചാൽ ഇതൊന്നുമല്ല സംഭവിക്കാനിരിക്കുന്നത്. വിദേശ നയതന്ത്രങ്ങൾക്കൊപ്പം സമാന്തരമായി സംസ്ഥാനങ്ങളുമായി ഇക്കാര്യം കേന്ദ്രം ചർച്ച ചെയ്യേണ്ടതാണ്. സംസ്ഥാനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടലുകളിലൂടെ നാം കോവിഡ് കാലത്തെ കുറേയെങ്കിലും അതിജീവിച്ചതുപോലെ. പക്ഷേ, ഇത്തരം നീക്കങ്ങളൊന്നും കേന്ദ്രമോ സംസ്ഥാനമോ തുടങ്ങിവച്ചതായി കാണുന്നില്ല. ഉണ്ടെങ്കിൽ ജനങ്ങളോടു പറഞ്ഞിട്ടില്ല.
ലോകരാജ്യങ്ങളിലേറെയും പങ്കെടുക്കുന്നതാണ് ലോകയുദ്ധമെന്ന നിർവചനം കാലഹരണപ്പെട്ടു. ആരെവിടെ യുദ്ധം ചെയ്താലും ബാക്കിയെല്ലാവരും അനുഭവിക്കേണ്ടിവരുമെന്നതിനാൽ ഏതു യുദ്ധവും ഇനി ലോകയുദ്ധം തന്നെ. അനിവാര്യമായ ആഗോളവത്കരണത്തിന്റെ സ്വാഭാവിക ദൂഷ്യവശങ്ങളുടെ പട്ടികയിൽ നാം ചേർക്കാൻ വിട്ടുപോയ കാര്യമാണിത്. പശ്ചിമേഷ്യയിൽ നാം യുദ്ധത്തിലല്ല. പക്ഷേ, 25 ലക്ഷം ഇന്ത്യക്കാരെങ്കിലും പുതുതായി ദരിദ്രരാകുമെന്ന റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലുമെത്തുന്ന ദീർഘദൂര മിസൈലുകളാണ്.
Editorial
1887 ഏപ്രിൽ 15 വിഷുദിനത്തിൽ കോട്ടയം മാന്നാനത്ത് ദീപിക ആദ്യമായി അച്ചടിച്ചപ്പോൾ, ‘പ്രസ്താവന’ എന്ന തലക്കെട്ടിൽ എഴുതിയ ആദ്യ മുഖപ്രസംഗത്തിൽ ഇങ്ങനെ ഒരു വാക്യമുണ്ടായിരുന്നു: “ഞങ്ങളുടെ ദീപിക, ശേഷം പത്രങ്ങളുടെ പ്രഭാകരശോഭ അധികരിച്ചും അന്യോന്യം പ്രകാശിച്ചും കേരള നിവാസികളുടെ മാനസകുസുമത്തെ വികസിപ്പിച്ചും വിജ്ഞാനതേജസിനെ പരിദാനം ചെയ്യുന്നതിനാൽ ഒരു സഹായി ആയിരിക്കുമെന്നേ ഉറപ്പിക്കാനാകൂ.’’
മറ്റു പത്രങ്ങൾക്കൊപ്പം കേരളനാടിന് ഒരു സഹായിയാകണമെന്ന ദീപികയുടെ ആ വിനയാന്വിതമായ താത്പര്യത്തെ കേരളം അംഗീകരിച്ചെന്നു മാത്രമല്ല, കൈപിടിച്ചുയർത്തുകയും ചെയ്തു. അന്നുണ്ടായിരുന്ന മറ്റു പത്രങ്ങളെല്ലാം ക്രമേണ അസ്തമിച്ചപ്പോൾ ദീപിക രാജ്യത്തിന്റെതന്നെ ദീപശിഖയായി ഉയർന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ഷൂ, നാം ഇന്ത്യക്കാരുടെ മുതുകിൽ അമർത്തിക്കൊണ്ടേയിരുന്ന അക്കാലത്ത്, ദീപിക അതിനെ നക്കിത്തുവർത്തുകയായിരുന്നില്ല.
ആ മലിനപാദുകത്തെ നാടുകടത്താനിറങ്ങിയ പോരാളികൾക്ക് ഊർജമാകുകയായിരുന്നു. 1978 ഏപ്രിൽ 25ന് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി പറഞ്ഞു: “ദീപികയുടെ ചരിത്രം വായിച്ചപ്പോൾ, ഇന്ത്യാ ചരിത്രത്തിന്റെ ഒരു ഭാഗം അവലോകനം ചെയ്യുകയാണെന്ന പ്രതീതിയാണ് എനിക്കുണ്ടായത്.’’ ആ പത്രപ്രവർത്തനം ഇന്ന് 140-ാം വർഷത്തിലേക്കു പദമൂന്നുകയാണ്. ഇതൊരു മുത്തശിക്കഥയല്ല, 140-ാം വർഷത്തിലും തുടരുന്ന പത്രപ്രവർത്തനത്തിന്റെ പോരാട്ടചരിത്രം.
പ്രിയ വരിക്കാരേ, വായനക്കാരേ, സഹപൗരരേ നന്ദി! ഉന്നതശീർഷരായിരുന്ന പത്രാധിപന്മാർ, പ്രതിസന്ധിഘട്ടങ്ങളിലും നയിച്ച മാനേജർമാർ, സാന്പത്തിക-നടത്തിപ്പു കാര്യങ്ങളിൽ ഉദാരമനസ്കരായ ഡയറക്ടർമാർ, സഭാ പിതാക്കന്മാർ, മത-സമുദായ- രാഷ്ട്രീയ നേതാക്കൾ, ജീവനക്കാർ, എഴുത്തുകാർ, വിതരണക്കാർ, പരസ്യദാതാക്കൾ, സഹ മാധ്യമങ്ങൾ... എല്ലാവർക്കും നന്ദി!
മാന്നാനത്തെ സെന്റ് ജോസഫ് പ്രസിൽ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർമിച്ച മരപ്രസിൽനിന്ന് ദീപിക (അന്ന് നസ്രാണിദീപിക) പുറത്തിങ്ങിയപ്പോൾ കേരളം നവോത്ഥാനത്തിന്റെ ആദ്യാക്ഷരങ്ങൾ വായിച്ചു. നിധീരിക്കൽ മാണിക്കത്തനാരായിരുന്നു സ്ഥാപക പത്രാധിപർ. 1805ൽ ജനിച്ച ചാവറയച്ചൻ പ്രധാനമായും ജാതി-മത-സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കുമുള്ള വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം ലക്ഷ്യമിട്ടു.
ആ നവോത്ഥാന പ്രയത്നങ്ങളുടെ ഭാഗമായിരുന്നു ദീപികയുടെ പ്രസിദ്ധീകരണം. 1853ൽ ജനിച്ച ചട്ടന്പിസ്വാമികൾ, 1856ൽ ജനിച്ച ശ്രീനാരായണഗുരു തുടങ്ങിയവരും 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകരായി. സമാന്തരമായി, രാജ്യത്ത് സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കാൻ തുടങ്ങി.
ദീപിക അതിന്റെ ഭാഗമായി. വിദേശവസ്തുക്കൾ ബഹിഷ്കരിക്കാനും സ്വദേശി വസ്തുക്കൾ വാങ്ങാനും ആഹ്വാനം ചെയ്ത 1905 ഒക്ടോബർ നാലിലെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: “ഞാൻ ഹിന്ദു, ഞാൻ ക്രിസ്ത്യൻ, നീ തീയൻ, നീ പുലയൻ എന്നിങ്ങനെയുള്ള ജാതിമത്സരം വിട്ടു നാമെല്ലാം സ്വദേശി എന്നുള്ള ബന്ധത്തിൽ പെട്ടിരിക്കുന്ന ഒരു കൂട്ടക്കാരാണെന്നുള്ള ധാരണ ഏതൊരു രാജ്യക്കാർക്കുണ്ടാകുന്നുവോ, അവരാണ് ക്രമേണ പരിഷ്കാരികളും അത്യുന്നതപദാവലംബികളുമാകുന്നത്...” ഹരിജൻ, യംഗ് ഇന്ത്യ എന്നീ മാസികകളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ദീപികയും സ്വാതന്ത്ര്യസമരത്തിലായിരുന്നു.
സ്വാതന്ത്ര്യനന്തരസമരം, പോരാട്ടം നമ്മുടെ പിന്നാക്കാവസ്ഥകളോടും അതു പരിഹരിക്കേണ്ട ഭരണകൂടങ്ങളോടുമായി. അടിയന്തരാവസ്ഥ പ്രധാന നാഴികക്കല്ലായിരുന്നു. 1975 ജൂൺ 25നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നുതന്നെ ദീപിക അതിനെതിരേ കാർട്ടൂൺ പ്രസിദ്ധീകരിച്ചു.
ജൂൺ 25ന് ദീപിക എഡിറ്റോറിയലിനു പകരം ഇന്ദിരാഗാന്ധിയെ ഉന്നമിട്ട് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽനിന്നുള്ള “എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ, ആ സ്വർഗത്തിലേക്കെൻ നാടുണരട്ടെ.....’’ എന്നു തുടങ്ങുന്ന വരികൾ പ്രസിദ്ധീകരിച്ചു. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല; ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ “ഒരച്ഛൻ മകൾക്കയച്ച കത്ത്’’ എന്ന പുസ്തകത്തിൽനിന്ന്.
സർക്കാർ ഇടപെട്ടു. ലൈസൻസ് റദ്ദാക്കുമെന്നറിയിച്ചു. പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് സർക്കാർ പിഴയിട്ടു.
ഇറ്റലിയിലെ പിസ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. വീണ്ടും പിഴശിക്ഷ. ഏകാധിപതികൾക്കെതിരേയുള്ള പത്രപ്രവർത്തനത്തോളം ക്ലേശകരമായി മറ്റൊന്നുമില്ലെന്ന് ദീപികയോളം അറിയാവുന്നവർ കുറവാണ്.
കുടിയേറ്റക്കാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ദളിതർ, സ്ത്രീകൾ, ദരിദ്രജനവിഭാഗങ്ങൾ എന്നിവരുടെ തീരാദുരിതങ്ങൾ, ആഗോള തീവ്രവാദം, ക്രൈസ്തവരും ഉൾപ്പെടുന്ന വിനാശകരമായ വർഗീയത... പത്രപ്രവർത്തനം വിശ്രമമില്ലാത്ത അക്ഷരസമരമാണ്. വർഗീയതയ്ക്കെതിരേ പ്രസംഗിക്കുന്നവരും തങ്ങളുടേതായ മറ്റൊന്നിൽ പങ്കെടുക്കുന്നു.
യുദ്ധത്തിനെതിരേ ശബ്ദിക്കുന്ന മാർപാപ്പയെ ഭീഷണിപ്പെടുത്തുന്ന അധികാരീവർഗം മറ്റു സഭാ പിതാക്കന്മാരെ വെറുതേ വിടാത്തതിൽ അതിശയമില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചോ ദളിതരെക്കുറിച്ചോ ആദിവാസികളെക്കുറിച്ചോ മിണ്ടരുത്. ന്യൂനപക്ഷങ്ങൾക്കെതിരേ കുറ്റപത്രം തയാറാക്കാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള നാട്ടുരാജാക്കന്മാരായി വർഗീയസംഘടനകളെ വാഴിച്ചുകഴിഞ്ഞു.
ദീപിക പത്രമാണ്, പ്രതികരിക്കും. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതു നശിപ്പിക്കാനല്ല, തിരുത്താനാണ്. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളുടെയും തത്വവിചാരങ്ങൾ മതത്തിന്റെയോ ഏതെങ്കിലുമൊരു വർഗത്തിന്റെയോ സർവാധിപത്യത്തെ ലക്ഷ്യമിടുന്നവയാണ്.
പക്ഷേ, രാജ്യം വച്ചുപൊറുപ്പിക്കുന്നത്, അവയൊക്കെയും ജനാധിപത്യ-മതേതര ഭരണഘടനയുടെ നിലപാടുതറയിലാണെന്ന വിശ്വാസത്തിലാണ്. അവിടെനിന്നു കുതറിമാറുന്നവരുടെ ഭീഷണികൾക്കു വഴങ്ങുന്നിടത്ത് അവസാനിക്കുന്നതെന്തോ അതാണ് പത്രപ്രവർത്തനം. ദീപിക പത്രപ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നു. പ്രബുദ്ധ കേരളം ഒപ്പമുണ്ടാകണം.
സങ്കുചിത രാഷ്ട്രീയത്തോടു രമ്യപ്പെട്ട് വിൽക്കാൻ വച്ചിരിക്കുന്ന കടലാസല്ല ദീപികയെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ദീപിക പ്രസിലല്ല നിർമിക്കപ്പെടുന്നത്. മനുഷ്യവംശത്തോടല്ലാതെ, ഒരു വംശീയതയോടും കൂറില്ലാത്തവരുടെ ചിന്തകളിലാണ്. പ്രബുദ്ധ കേരളമേ സ്നേഹ-സാഹോദര്യങ്ങളുടെ കൊടിയേന്താൻ ഇനിയും തുണയാകുക.
വിഷുദിനാശംസകൾ!
Editorial
ഡോക്ടറാകണമെന്നും വീടു കെട്ടണമെന്നും സ്വപ്നം കണ്ടിരുന്ന, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ഇപ്പോൾ ക്ലാസ് മുറിയിലില്ല. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് അവൻ കോളജിന്റെ മുകളിൽനിന്നു ചാടി ജീവനൊടുക്കി. ആരാണ് നിതിനെ മരണത്തിലേക്കു തള്ളിവിട്ടതെന്നു പറയേണ്ടത് പോലീസാണ്. പക്ഷേ, അവന്റെ ഫോണിൽനിന്നുള്ള വിവരങ്ങളിൽ ‘സാന്പത്തിക-ജാതി പിന്നാക്കാവസ്ഥ’ അനുഭവിക്കുന്ന ഒരു യുവാവിന്റെ അത്മഹത്യാക്കുറിപ്പിന്റെ കരടുണ്ട്. ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണി, അധ്യാപകരുടെ ജാതിവെറി, സഹപാഠികളുടെ പരിഹാസം തുടങ്ങിയവ ആരോപിക്കപ്പെട്ടിട്ടുണ്ട്. നിതിൻരാജ് ഒഴികെ എല്ലാവർക്കും ഇനി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ സാധിക്കും. അതിനവർക്ക് അവകാശവുമുണ്ട്. പക്ഷേ നാം തിരിച്ചറിയേണ്ടത്, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണിലൂടെ വായിക്കുവോളം അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഭരണകൂടമോ സവർണ സമൂഹമോ തിരിച്ചറിയില്ല എന്നതാണ്. ആരെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഒപ്പമുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ... മരണമാണു ഭേദമെന്ന് അവൻ തെറ്റിദ്ധരിക്കില്ലായിരുന്നു. ഇന്ത്യയിലെ പിന്നാക്കജനതയുടെ ഉന്നമനത്തിനുവേണ്ടി ശബ്ദമുയർത്തിയ ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ദിനത്തിലാണ് ഇതു നിങ്ങൾ വായിക്കുന്നത് എന്നുകൂടി ഓർമിക്കണം.
ആത്മഹത്യാപ്രേരണക്കുറ്റത്തിന് അധ്യാപകർക്കെതിരേ കേസെടുക്കുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്. കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും നിതിൻരാജ് ജാത്യധിക്ഷേപത്തിനും വിവേചനത്തിനും ഇരയായിട്ടുണ്ടെന്ന ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും മാനം കെടുത്തുകയും ചെയ്ത ഈ മാഫിയയെ തളയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊന്നും സാധിച്ചിച്ചിട്ടില്ല. ഈ കൊള്ളപ്പലിശക്കാർ കുടിശികയടവിനുവേണ്ടി നിതിനെയും നിതിന്റെ ഫോണിലെ കോൾ ലിസ്റ്റിൽലുള്ളവരെയും വിളിച്ചു ഭീഷണിപ്പെടുത്തി. അതിലൊന്ന് നിതിന്റെ അധ്യാപികയായിരുന്നു. സഹികെട്ട അധ്യാപിക പരാതിപ്പെട്ടതിനെത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ വിളിച്ചുവരുത്തി ശാസിച്ചു. മുക്കാൽ മണിക്കൂറിനകം കോളജിന്റെ മുകളിൽനിന്നു ചാടി നിതിൻ ജീവനൊടുക്കുകയും ചെയ്തു.
അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയെടുത്ത വായ്പയുടെ പേരിൽ അധ്യാപകർക്കു ഭീഷണി ഉണ്ടായിരുന്നെങ്കിൽ തങ്ങളെ അറിയിക്കേണ്ടതല്ലേ എന്നാണ് മാതാപിതാക്കൾ ചോദിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയും തിരിച്ചടവിനു പണമില്ലാതെ വന്നതും അധ്യാപകരിൽനിന്നുണ്ടായ ശകാരവും ആത്മഹത്യക്കു പ്രേരണയായിരിക്കാം. പക്ഷേ, ഒരു ദളിത് വിദ്യാർഥിയുടെ ആത്മവിശ്വാസമത്രയും തകർത്ത ജാതി അധിക്ഷേപങ്ങൾ കോളജിൽ മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണ്. അമ്മയുടെ ചികിത്സക്കാര്യം പറഞ്ഞുപോലും അധ്യാപകൻ പരിഹസിച്ചെന്നും ബോധപൂർവം മാർക്ക് കുറച്ചത് മാതാപിതാക്കൾക്കുള്ള ‘സർപ്രൈസ് ഗിഫ്റ്റ്’ ആണെന്നു പറഞ്ഞെന്നും നിതിന്റെ ശബ്ദസന്ദേശത്തിലുണ്ട്. സ്റ്റാഫ് മുറിയിൽവച്ച് എല്ലാവരും കൂട്ടത്തോടെ അധിക്ഷേപിച്ചതിനു പുറമെ, ഗേറ്റിനു പുറത്തിറങ്ങിയാൽ കാലും കൈയും വെട്ടുമെന്നും നീ കൈ ഇല്ലാതെ ജീവിക്കേണ്ടിവരുമെന്നും പറഞ്ഞത്രേ. അധ്യാപകരുടെയും ചില സഹപാഠികളുടെയും നിരന്തരമായ ജാതി അധിക്ഷേപങ്ങളാൽ മാനസികമായി തകർന്ന നിതിൻ ഓൺലൈൻ വായ്പക്കാരുടെ ഭീഷണികൂടിയായതോടെ ജീവനൊടുക്കുക എന്ന അന്തിമതീരുമാനമെടുത്തിരിക്കാം. ഇത്തരം സംഭവങ്ങളിൽ മരിച്ചവരുടെ പഴയ വാക്കും പെരുമാറ്റവും കുറ്റങ്ങളുമൊക്കെ ഉയർന്നുവന്നേക്കാം. ജീവനെടുത്തവരുടേതിനേക്കാൾ വലിയ കുറ്റമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെയാണ് നമ്മുടെ പൊതുബോധം കുറ്റക്കാരല്ലെന്നു സ്വയം ന്യായീകരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിനുപോലും പിഴുതെറിയാൻ കഴിഞ്ഞിട്ടില്ലാത്ത സവർണബോധവും ജാതിവെറിയും പേറുന്ന അധ്യാപകർ കൂടുതൽ ശിക്ഷാർഹരാണ്. സാങ്കേതികവിദ്യ മാത്രം പഠിക്കാനാണെങ്കിൽ ഇവരെക്കാളെത്ര ഭേദമായിരിക്കും നിർമിതബുദ്ധി. അധ്യാപകർ വിദ്യാർഥികളെ പാഠ്യവിഷയങ്ങൾക്കപ്പുറവും സഹായിക്കേണ്ടവരാണ്. പ്രതിസന്ധികളെ അതിജീവിക്കാൻ നിരന്തരം ഓർമിപ്പിക്കണം. ഏതു വിഷമഘട്ടത്തിലും ഓടിയെത്താനുള്ള തുരുത്താകണം. വിദ്യാർഥികളുമറിയണം, പഠനമെന്നാൽ വിവരശേഖരണം മാത്രമല്ല, ആത്മവിശ്വാസം ആർജിക്കുന്നതുകൂടിയാണെന്ന്. ജീവിതത്തിൽനിന്ന് ഓടിപ്പോകുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരെയും ദുരിതക്കയത്തിലേക്കു തള്ളിയിടുകയാണ്.
നിതിനു ജീവനോ നീതിയോ ഇനി കൊടുക്കാനാകില്ല. പക്ഷേ, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ പ്രതിപ്പട്ടികയിലില്ലാത്ത സവർണചിന്തയ്ക്കും മുന്നറിയിപ്പായേക്കാം. ഈ രാജ്യത്തെ ദളിതരും ദരിദ്രരും നടു നിവർക്കാനാവാത്തവിധം പാർശ്വവത്കരിക്കപ്പെട്ടവരാണ്. നിതിൻ രണ്ടുമായിരുന്നു. രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള ഇന്ത്യൻ യാഥാർഥ്യം!
Editorial
ദുഃഖവെള്ളിയാഴ്ച ജറൂസലെമിൽ രണ്ട് മരണങ്ങളാണുണ്ടായത്; ഒരു കൊലപാതകവും ഒരു ആത്മഹത്യയും. അധികാരകേന്ദ്രങ്ങളെ വിമർശിച്ചതിനാണ് ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നത്. അതിന് മതപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടായിരുന്നു. മനുഷ്യപുത്രനെ ഭരണകൂടത്തിന് ഒറ്റിക്കൊടുത്ത ശിഷ്യനായ യൂദാസ് അതേ ദിവസം ദൂരെയല്ലാതെ ഒരു മരത്തിൽ തൂങ്ങിമരിച്ചു.
രണ്ടിനും പ്രസക്തിയുണ്ട്. കാരണം, ഈ രണ്ടു മരണങ്ങളും രാഷ്ട്രീയമാണ്. കൂടുതൽ തെളിച്ചുപറഞ്ഞാൽ, ഭരണകൂട-മത-ജനദ്രോഹ രാഷ്ട്രീയം, അതിനെതിരേ ശബ്ദമുയർത്തുന്നവരെ വേട്ടയാടൽ, അതിനായുള്ള ആൾക്കൂട്ട ധ്രുവീകരണം, ഒറ്റുകാരുടെ ഭരണകൂട വാഴ്ത്ത്, വെള്ളിക്കാശിനുവേണ്ടിയുള്ള ചുംബനം...; മത-രാഷ്ട്രീയ കൂട്ടുകെട്ട് നിന്ദിതരെയും പീഡിതരെയും ചവിട്ടിമെതിക്കുന്നിടത്തെല്ലാം വായിക്കപ്പെടേണ്ടതാണ് പീഡാനുഭവചരിത്രം. ഈ ദിനം വിലാപത്തിന്റേതു മാത്രമല്ല, തിരിച്ചറിവിന്റേതുകൂടിയാകണം.
അത്താഴം കഴിഞ്ഞു മുകളിലത്തെ മുറിയിൽനിന്നിറങ്ങിയവർ പട്ടണത്തിലൂടെ നടന്ന് ഒലിവുമലയിലേക്കു പോയി. അത്താഴമുറി രാഷ്ട്രീയ ചരിത്രത്തിന്റെ മ്യൂസിയമായി കിടന്നു. മേശയിൽ ശിഷ്യരുടെ പാദങ്ങൾ കഴുകാൻ ക്രിസ്തു വെള്ളമെടുത്ത താലം, അരയിൽ കെട്ടിയ കച്ച, ഒറ്റുകാരനും കൈയിലെടുത്ത ചോരമണമുള്ള കാസ... പലതുമുണ്ട്.
യൂദാസാണ് ആദ്യം മുറിയിൽനിന്നു പുറത്തിറങ്ങിയത്. ധൃതിയുണ്ടായിരുന്നു; അവനെ കാത്ത് ക്രിസ്തുവിനെയും അവന്റെ സന്ദേശത്തെയും നശിപ്പിക്കാൻ കാത്തിരുന്ന രാഷ്ട്രീയക്കാർ പുറത്തുണ്ട്. ജറൂസലെം തണുത്തുവിറയ്ക്കവേ, ഗത്സമേൻ തോട്ടത്തിൽ ക്രിസ്തു മുട്ടിന്മേൽ നിന്നു വിയർത്തു. പ്രാർഥനാമധ്യേ ചോരത്തുള്ളികൾ മണ്ണിലെത്തി.
ഒലിവുമരങ്ങൾ ഒരു ദുരന്തനാടകത്തിന്റെ കാണികളെപ്പോലെ നിശ്ചലരായി. ഇരുട്ടിന്റെ ഗുഹകൾക്കപ്പുറത്ത് തീപ്പന്തങ്ങൾ കാണാനായി. ക്രിസ്തുവിന്റെ കാസയിൽ പങ്കു പറ്റിയവൻ മുന്നിലുണ്ട്. അവന്റെ മടിശീലയുടെ കിലുക്കം ഒലിവുമല മുതൽ കുശവന്റെ പറന്പോളം മുഴങ്ങി. ഒരു ചുംബനം! വരാനിരുന്ന എല്ലാ പീഡകളെയുംകാൾ വേദനിപ്പിച്ചത്.
ഭരണാധികാരിയായ സീസറിന്റെ ശത്രുവും റോമാ സാമ്രാജ്യത്തിലെ ദേശദ്രോഹിയുമായി ചിത്രീകരിച്ച് ക്രിസ്തുവിന്റെ വിചാരണ തുടങ്ങി. ദേശദ്രോഹിയെന്ന ചാപ്പ ഇന്നും, എതിർക്കുന്നവരെ കുരിശിലേറ്റാനുള്ള രാഷ്ട്രീയ കുറ്റപത്രത്തിന്റെ തലക്കെട്ടാണ്. ക്രിസ്തുവിനു നിലപാടുണ്ടായിരുന്നു. നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും തനിക്ക് അധികാരമുണ്ടെന്നു പീലാത്തോസ് പറഞ്ഞിട്ടും അവൻ ഭരണകൂടത്തിനു മുന്നിൽ തലകുനിച്ചില്ല.
ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില് എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.” അത് യൂദാസായിരുന്നു. ഗുരുവിനെ, സ്വന്തം ജനങ്ങളെ, സമുദായത്തെ ഒറ്റിക്കൊടുക്കുന്നവരുടെ രണ്ടായിരം വർഷം പഴക്കമുള്ള ജറൂസലെം പ്രേതം! അതുകൊണ്ടാണ്, താരതമ്യപ്പെടുത്താനാകില്ലെങ്കിലും ദുഃഖവെള്ളിയിലെ രണ്ടു മരണങ്ങളും പ്രാധാന്യമുള്ളതാകുന്നത്.
രാജ്യദ്രോഹത്തിന്റെ പേരിൽ ക്രിസ്തുവിനെതിരേ ചുമത്തപ്പെട്ടത് വ്യാജ കേസുകളായിരുന്നു. കള്ളസാക്ഷ്യങ്ങൾ പാഴായി. പക്ഷേ, മതഭരണകൂടം അവനെ ഉന്മൂലനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. രാജ്യദ്രോഹവും ദൈവദൂഷണവുമാണ് കുറ്റം. തങ്ങളുടെ ജനവിരുദ്ധതയെ വിമർശിക്കുകയും വെള്ളയടിച്ച കുഴിമാടങ്ങളെന്നു വിളിക്കുകയും ചെയ്തവനെ എങ്ങനെയും കുടുക്കണം.
അതിനവർ രണ്ടു കാര്യങ്ങൾ ചെയ്തു. ഒന്ന്, അക്രമാസക്തരും രക്തദാഹികളുമായ ആൾക്കൂട്ടത്തെ തയാറാക്കി. രണ്ട്, കൊല്ലാൻ നിശ്ചയിച്ചിരുന്ന ക്രിസ്തുവിന്റെ ശിഷ്യരിൽനിന്നുതന്നെ ഒരാളെ ഒറ്റുകാരനാക്കി. ക്രിസ്തുവിന്റെ ശിഷ്യരെന്ന മേൽവിലാസം കളയാതെതന്നെ അവനോടൊപ്പം അത്താഴത്തിനിരിക്കുകയും അതേസമയംതന്നെ ഭരണകൂടവുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെയോ സന്പത്തിന്റെയോ വെള്ളിക്കാശുകൾ കൈക്കലാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മുന്നറിയിപ്പായിരുന്നു ദുഃഖവെള്ളി.
കാര്യം കഴിഞ്ഞാൽ ഭരണകൂടത്തിനും രാഷ്ട്രീയത്തിനും ഒറ്റുകാരെക്കൊണ്ട് ആവശ്യമില്ല. ക്രിസ്തുവിനെ വധിച്ചതറിഞ്ഞ യൂദാസ് ഒറ്റുകാശ് പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും ഏല്പിച്ചുകൊണ്ടു പറഞ്ഞു: “നിഷ്കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.” അവര്‍ അവനോടു പറഞ്ഞു: “അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.” വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന് പോയി കെട്ടിഞാന്നു ചത്തു.
ക്രിസ്തുവിനെ കുരിശിലേറ്റിയ കാൽവരിയും യൂദാസ് തൂങ്ങിച്ചത്ത കുശവന്റെ പറന്പും തമ്മിൽ ഒരു മൈൽ ദൂരമേയുള്ളൂ. പക്ഷേ, രണ്ടും പറഞ്ഞില്ലെങ്കിൽ ദുഃഖവെള്ളിയുടെ ചരിത്രവും വർത്തമാനവും ഭാവിയും അപൂർണമായിരിക്കും. പെസഹാരാത്രി മുതൽ വെള്ളിയാഴ്ച മൂന്നുമണിവരെയുള്ള സമയത്തെ സംഭവങ്ങൾ നമ്മുടെ പരിസരത്തുമുണ്ട്.
കുരിശിന്റെ വഴികളിലെ പതിനാലിടങ്ങളും ചോദിക്കും. നീതിമാന്റെ, പാവപ്പെട്ടവന്റെ, അനാഥന്റെ, വിധവയുടെ, ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, ഇതരമതസ്ഥരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ചോര കൈയിലുണ്ടോ? മടിശീലയിലെ പണം എങ്ങനെ സന്പാദിച്ചതാണ്? നീ പോകാനിരിക്കുന്ന പതിനഞ്ചാം സ്ഥലം എവിടെയാണ്?
Editorial
ഇനി ഒരത്താഴംകൂടിയേ ഉള്ളൂ. കൊല്ലപ്പെടാൻ 24 മണിക്കൂർ പോലും ബാക്കിയില്ലെന്ന് അറിയാമായിരുന്നെങ്കിലും ആ യുവാവ് തന്റെ ജോലികൾ പൂർത്തിയാക്കാനുള്ള തിടുക്കത്തിലായിരുന്നു. ഓശാനഞായറാഴ്ച ഭരണകൂടം എഴുതിത്തുടങ്ങിയ കുറ്റപത്രം ഏതാണ്ട് പൂർത്തിയായെന്നും നേരം പുലരുംമുന്‍പ് അതിലേക്ക് വധശിക്ഷ എഴുതിച്ചേർക്കുമെന്ന കാര്യത്തിലും സന്ദേഹമില്ല.
പക്ഷേ, അത്താഴത്തിനായി മേശയ്ക്കു ചുറ്റും കൂടിയ ശിഷ്യരോട് അവൻ രാഷ്ട്രീയം പറഞ്ഞില്ല. ഭരണകൂട ഗൂഢാലോചനയെക്കുറിച്ചോ അതിലെ അനീതിയെക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ എന്നല്ല, സ്വയരക്ഷയെക്കുറിച്ചുപോലും ഒന്നുമുരിയാടിയില്ല.
എന്നാലോ, നിലത്തിരുന്നു ശിഷ്യരുടെ കാലുകൾ കഴുകി ചുംബിച്ച്, യുദ്ധങ്ങൾ അവസാനിപ്പിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു. അഹംബോധത്തെ തകർക്കുക! ആ യുവാവ് ക്രിസ്തുവായിരുന്നു. വസന്തർത്തുവിൽനിന്നു ജറൂസലെമിനെ മറച്ചുകൊണ്ട് സൂര്യൻ ഭൂമിയിൽനിന്നു മറയാനൊരുങ്ങി. അത്താഴം തുടങ്ങി.
അഹന്തയൊടുങ്ങിയാൽ സാധ്യമാകുന്ന സ്നേഹത്തിന്റെ സ്മാരക സ്ഥാപനമാണ് പിന്നീടു നടത്തിയത്. ഇന്നതിന്റെ ഓർമയാണ്; പെസഹാ. അഹംബോധത്തെ വെടിഞ്ഞ് സ്നേഹത്തിന്റെ അത്താഴമേശയൊരുക്കാനുള്ള രാത്രിയണയുന്നു.
പഴയനിയമത്തിലെ പെസഹാ ആചരണദിനമായിരുന്നു അന്ന്. നമ്മളെവിടെയാണ് പെസഹാ ഒരുക്കുന്നതെന്ന് ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. അഞ്ചു ദിവസം മുന്‍പ് ഓശാനഞായറിൽ കഴുതയെ കണ്ടെത്താൻ പറഞ്ഞയച്ചതുപോലെ നിഗൂഢമായിരുന്നു മറുപടി.
“നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന് നിങ്ങള്‍ക്കെതിരേ വരും. അവനെ പിന്തുടരുക. അവൻ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരുവിനു പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?” ശിഷ്യന്മാർ അതു ചെയ്തു.
ആ വീട്ടുടമ കാണിച്ചുകൊടുത്തതാണ് സീയോൻ മലയിൽ ദാവീദിന്റെ ശവകുടീരത്തിനു മുകളിലെന്നു കരുതുന്ന മാളികമുറി. മേശയ്ക്കു ചുറ്റും എല്ലാവരും ഇരുന്നു. ആമുഖമായി ക്രിസ്തു ഇങ്ങനെ പറഞ്ഞു. “പീഡാനുഭവത്തിനുമുന്‍പ് ഈ പെസഹാ നിങ്ങൾക്കൊപ്പം ഭക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.” ആരുമൊന്നും സംസാരിച്ചില്ല.
ഒരു താലത്തിൽ വെള്ളമെടുത്തുകൊണ്ട് അവൻ നിലത്തിരുന്ന് ഓരോരുത്തരുടെയായി കാലുകൾ കഴുകാൻ തുടങ്ങി. പത്രോസ് കാൽ വലിച്ചുമാറ്റി. “നീയെന്റെ കാലുകൾ കഴുകുകയോ?” ക്രിസ്തു പറഞ്ഞു: “ഞാൻ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.” എല്ലാവരുടെയും കാലുകൾ കഴുകിയശേഷം സ്വസ്ഥാനത്തിരുന്നിട്ട് അവൻ പറഞ്ഞു: “ഇതൊരു മാതൃകയാണ്. ഗുരുവും കർത്താവുമായ ഞാനിതു ചെയ്തെങ്കിൽ നിങ്ങളും പരസ്പരം കാലുകൾ കഴുകുവിൻ.”
ഇത്ര വിനീതരാകാൻ ആർക്കു കഴിയുമെന്ന് അവർ ആശ്ചര്യപ്പെട്ടിരിക്കേ, അപ്പമെടുത്ത് ക്രിസ്തു പറഞ്ഞു: “ഇതെന്റെ ശരീരമാണ് ഭക്ഷിക്കുക.” വീഞ്ഞെടുത്തു പറഞ്ഞു, “ഇതു പാപമോചനത്തിനായി നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, പാനം ചെയ്യുക.” നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്പോൾ ഇതു ചെയ്യുക എന്നും അവൻ പറഞ്ഞു; പരസ്പരം കാലുകൾ കഴുകുക എന്നു പറഞ്ഞതുപോലെ. പുറത്ത് ഇരുട്ടായി.
എത്രയും പെട്ടെന്ന് തങ്ങൾക്കെതിരേയുള്ള ഭീഷണി ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന അധികാരവർഗം, വിനയത്തിന്റെയും സ്നേഹത്തിന്റെയും ബലിവേദിയായി മാറിയ അത്താഴമേശയിൽനിന്നൊരാളെ കാത്തിരുന്നു. അപ്പോൾ ക്രിസ്തു പറഞ്ഞു, “ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെയടുത്ത് മേശമേല്തന്നെയുണ്ട്.” ഒരു പക്ഷേ, പുറത്തെ ഗൂഢാലോചനയേക്കാൾ ക്രിസ്തുവിനെ വേദനിപ്പിച്ചത് അകത്തെ വഞ്ചനയാകാം.
ഗുരുവിനുവേണ്ടി എന്തിനും തയാറാണെന്നു പറഞ്ഞുകൊണ്ടേയിരുന്ന പത്രോസിനോട് അവൻ പറഞ്ഞു: “പുലർച്ചെ കോഴി കൂകുന്നതിനുമുന്പ് എന്നെ അറിയില്ലെന്നു നീ മൂന്നു പ്രാവശ്യം പറയും.” ഭരണകൂടത്തെ ഭയന്ന്, സത്യം പറയാൻ മടിക്കുന്നവരെയും ക്രിസ്തു മുൻകൂട്ടി കണ്ടു. പക്ഷേ, ഒന്നിനെയും തടയാൻ അവൻ മുതിർന്നില്ല.
മനുഷ്യന്റെ അകത്തും പുറത്തുമുള്ള യുദ്ധങ്ങൾക്കു പരിഹാരം, സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രയോഗവത്കരണം, സ്നേഹിക്കുന്നവരെയും ചതിക്കുന്നവരെയുമൊക്കെ ഒന്നിച്ചിരുത്തി അത്താഴം വിളന്പാനുള്ള ദൈവികത, ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ നീറ്റൽ, നീതിമാന്മാരെ ഇല്ലാതാക്കാൻ അധികാര ദുർവിനിയോഗം നടത്തുന്ന ഭരണകൂടങ്ങൾ...
ലോകത്തിന്റെ ഒരു പതിപ്പാണ് ഒടുവിലത്തെ അത്താഴത്തിനിടെ അരങ്ങേറിയത്. പരിഹാരവുമുണ്ടായിരുന്നു. അതിൽ പ്രധാനം, എല്ലാ യുദ്ധങ്ങളുടെയും പ്രഭവകേന്ദ്രമായ മനുഷ്യന്റെ അഹംബോധത്തെ നിർവീര്യമാക്കുന്നതിനെക്കുറിച്ചായിരുന്നു. “പരസ്പരം കാലുകൾ കഴുകാവുന്നത്ര വിനീതരാകുക. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന് ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.”
ജറൂസലെമിലെ മുകളിലത്തെ മുറി ഇന്ന് നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. റൊട്ടിയും പുളിക്കാത്ത അപ്പവും പാലുമല്ല, വിനയവും സ്നേഹവുമാണ് വിളന്പേണ്ടത്. പിണങ്ങിയിരിക്കുന്നവരെ ചെന്നു വിളിക്കുക, നീയില്ലാതെ ഈ പെസഹാ അപ്പം മുറിക്കില്ലെന്നു പറയാൻ തക്കവിധം കരുത്തരാകാം. ഒരാലിംഗനത്തിൽ തീരാത്തൊരു യുദ്ധവുമില്ല.
ഏതൊരാളുടെ കാലുകൾ കഴുകുന്നുവോ അവരുടെ ഹൃദയം നാം വെടിപ്പാക്കും. എന്നിട്ടും ദൈവചുംബനമണിഞ്ഞ പാദങ്ങളുമായൊരാൾ പുറത്തേക്കു നടന്നേക്കാം. അപ്പോൾ ക്രിസ്തുവിനെ സ്മരിക്കുക. അതേ, ഉള്ളിലെ ആയുധപ്പുരകൾ കാലിയാക്കാൻ ഇനിയൊരവസരം കിട്ടിയെന്നുവരില്ല.
Editorial
പുരുഷന്മാർ വീണ്ടും വനിതാ സംവരണം ചർച്ചയ്ക്കെടുത്തിട്ടുണ്ട്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കി 2023ൽ പാസാക്കിയ നിയമം, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് ആലോചന. എന്തുകൊണ്ട്, നിയമം പാസാക്കിയതിനു പിന്നാലെ നടത്തിയ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ സംവരണം നടപ്പാക്കിയില്ല? പുരുഷന്മാരുടെ സീറ്റ് കുറയും; അതു പറ്റില്ല.
പുതിയ സെൻസസ് നടത്തി, മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയാൽ പുരുഷന്മാരുടെ സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ വനിതകളുടെ സീറ്റ് വർധിപ്പിക്കാം. പക്ഷേ, അതിനു വർഷങ്ങളെടുക്കും. ഉദ്ദേശ്യവും വൈകിക്കലായിരുന്നു. അതിനിടെ വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെടുത്തി വൈകിക്കുന്നതിനെതിരേയുള്ള ഹർജികളിൽ ഏപ്രിൽ 13ന് സർക്കാർ വിശദീകരണം നൽകണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ആ വിശദീകരണം സ്ത്രീപക്ഷത്താകുകയും വേണം. ഇതാവാം ഇപ്പോഴത്തെ വനിതാ സംവരണ പ്രതിബദ്ധതയ്ക്കു കാരണം.
ഇന്നു പുതിയ സെൻസസ് നടപടികൾ തുടങ്ങുകയാണ്. പക്ഷേ, അതു പൂർത്തിയാക്കി അതിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താൻ വർഷങ്ങളെടുക്കും. അതുകൊണ്ട് 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ ഇതു നടപ്പാക്കാനാകുമോ എന്നാണ് ആലോചന. അതിന്റെ പ്രധാന കാരണങ്ങൾ മുകളിൽ പറഞ്ഞതുപോലെ കോടതിയുടെ ഇടപെടലും നിയമസഭാ തെരഞ്ഞെടുപ്പുകളും മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയുടെ എതിർപ്പ് വനിതാ സംവരണത്തെ മുൻനിർത്തി തടയുകയുമൊക്കെയാകാം.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ്. അതനുസരിച്ച് ലോക്സഭയിൽ നിലവിലുള്ള അംഗസംഖ്യയായ 543ൽനിന്ന് വനിതാ സംവരണത്തിനുള്ള 273 സീറ്റുകൾ ഉൾപ്പെടുത്തി 816 ആയി ഉയർത്തും. രണ്ടുണ്ട് ലാഭം. ഒന്ന്, സ്ത്രീസംവരണം നടപ്പാകും. രണ്ട്, ഇപ്പോൾ സ്ത്രീകൾക്ക് ഉൾപ്പെടെ വീതംവയ്ക്കുന്ന 543 സീറ്റുകളും പുരുഷന്മാർക്ക് എടുക്കാം. ഇന്നു തുടങ്ങുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ വൈകുമെന്നതിനാൽ, 2011ലെ സെൻസസിനെ അടിസ്ഥാനമാക്കാനാണ് ആലോചന.
പക്ഷേ, അതിനും ഏറെ സമയമെടുക്കും. പ്രതിപക്ഷവുമായി സമവായത്തിലെത്തി നടപ്പാക്കേണ്ട അതീവഗൗരവതരമായ വിഷയമാണ് കേന്ദ്രം സങ്കീർണമാക്കിയതെന്നു പറയാതെ വയ്യ. 2023ൽ നിയമം പാസാക്കിയപ്പോൾതന്നെ നടപ്പാക്കിയിരുന്നെങ്കിൽ, പുരുഷന്മാരുടെ കുറച്ചു സീറ്റുകൾ നഷ്ടപ്പെട്ടാലും അതിനൊരു ആത്മാർഥത ഉണ്ടാകുമായിരുന്നു. പരോക്ഷ ലക്ഷ്യങ്ങൾകൂടി സാധിച്ചെടുക്കാനുള്ള രാഷ്ട്രീയനീക്കങ്ങൾ യഥാർഥ ലക്ഷ്യമായിരുന്ന വനിതാ സംവരണത്തെ വൈകിക്കുകയായിരുന്നു എന്നു പറയേണ്ടിവരും.
ഇതിന്റെ മറ്റൊരു വശംകൂടി നോക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ആത്മാർഥതയുണ്ടെങ്കിൽ സംവരണം നടപ്പാക്കാതെതന്നെ 33 ശതമാനം വനിതകളെ മത്സരിപ്പിക്കാനാകില്ലേ? സാധിക്കുമെന്ന് വനിതാ മുഖ്യമന്ത്രിയായ മമത ബാനർജി തെളിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽനിന്ന് 2024ൽ ലോക്സഭയിലെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ പ്രാതിനിധ്യം 38 ശതമാനമാണ്. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള ആ വനിതകൾ ഉജ്വല പ്രകടനമാണ് ലോക്സഭയിൽ നടത്തുന്നത്.
ഇത്തവണത്തെ നിയമസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് 52 സ്ഥാനാർഥികളെയാണ്. ഇത് 18 ശതമാനം പ്രാതിനിധ്യമേയുള്ളൂ. പക്ഷേ, കോൺഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാർട്ടികളേക്കാൾ കൂടുതലാണ്. കേരളത്തിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള്‍ സ്ഥാനാര്‍ഥികളായിട്ടുള്ളത്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളിൽ 10 പേരാണ് വനിതകൾ. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താന്‍ സ്വപ്നം കാണാറുണ്ടെന്ന് തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ആവർത്തിച്ചു പറയുന്ന പാർട്ടിയാണ് സ്വന്തം സ്ഥാനാർഥിപ്പട്ടികയിൽ 10 ശതമാനം പ്രാതിനിധ്യംപോലും സ്ത്രീകൾക്കു കൊടുക്കാതെ സ്വപ്നങ്ങളുടെ കെട്ടഴിക്കുന്നത്. സിപിഎമ്മിന്റെ കാര്യത്തിലാണെങ്കിൽ, 1987ൽ “കേരം തിങ്ങും കേരളനാട്, കെ.ആർ. ഗൗരി ഭരിച്ചീടും’’ എന്ന മുദ്രാവാക്യമെങ്കിലും ഉയർന്നു. ഇന്നാകട്ടെ, മുദ്രാവാക്യംപോലുമില്ല.
രാജ്യത്തെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിപോലും തങ്ങളുടെ ഭാരവാഹികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം കൊടുത്തിട്ടില്ല. അതായത്, സ്ഥാനാർഥികളിലോ പാർട്ടി ഭാരവാഹികളിലോ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം കൊടുക്കാത്തവർ നിയമനിർമാണസഭകളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് തർക്കിച്ചുകൊണ്ടിരിക്കുകയാണ്. ദളിത്-പിന്നാക്ക-വനിതാ സംവരണങ്ങളിലൊക്കെ ഒരേ മനസാണ് ഇടതു-വലതു-മധ്യ മുന്നണികൾക്കെല്ലാമുള്ളത്. ഇതാണ് കുടുംബം മുതൽ പാർലമെന്റ് വരെ നീളുന്ന ആണധികാരത്തിന്റെ നേർചിത്രം.
Editorial
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണ്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ഇല്ലയോ എന്നതല്ല, ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതാണ് വിഷയം.
ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും, മറുവശത്ത് മതപരിവർത്തന നിരോധനനിയമം, എഫ്സിആർഎ തുടങ്ങി ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ, ന്യൂനപക്ഷ കമ്മീഷൻതന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങിക്കഴിഞ്ഞു.
എങ്കിലും, ബിജെപി ഭരണത്തിൽ നിരന്തരം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് ‘മൻ കി ബാത്തു’കളിൽ വിട്ടുപോകുന്നവ ചൂണ്ടിക്കാണിക്കാതെ വയ്യ. മുസ്ലിം, പാഴ്സി മതവിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ കഴിഞ്ഞദിവസം ന്യൂനപക്ഷ കമ്മീഷനിൽ നിയമിച്ചെങ്കിലും ക്രൈസ്തവ പ്രതിനിധിയില്ല.
ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020ൽ കമ്മീഷനിലെ സ്ഥാനം ഒഴിഞ്ഞതു മുതൽ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമായി ഇതാണു സ്ഥിതി. 2025 ഏപ്രിൽ 12ന് ഇക്ബാൽ സിംഗ് ലാൽപുര ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം അതും നികത്തിയിട്ടില്ല.
എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വ്യക്തിഗത സാന്നിധ്യം നിയമപരമായി നിർബന്ധമല്ലെങ്കിലും തുല്യത ഉറപ്പുവരുത്തുന്നതിനും ക്രൈസ്തവരെ ദേശീയതലത്തിൽ കേൾക്കുന്നതിനും ക്രൈസ്തവ പ്രതിനിധിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് സഭാ പ്രതിനിധികളടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, ഒരു വിലയും കേന്ദ്രസർക്കാർ കൊടുത്തില്ല. ഒടുവിൽ കോടതി ഇടപെട്ടു. ഒഴിവുകൾ നികത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം ഹാജരാക്കുന്നതിൽ പരാജയപ്പെട്ട മന്ത്രാലയത്തിന്റെ നടപടി കോടതിയെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ടതോടെയാണ് മുസ്ലിം, പാഴ്സി വിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ ഇപ്പോൾ തിരക്കിട്ടു നിയമിച്ചത്. ന്യൂനപക്ഷങ്ങളെ പരിഹസിക്കുന്നതുപോലെ കോടതിയെ പരിഹസിക്കാനാകില്ലല്ലോ.
കോടതികളുടെ ഇടപെടലില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കു നീതി അപ്രാപ്യമാകുന്ന ഒരു ഭരണകാലമാണ്. പാർലമെന്റ് നിയമത്തിലൂടെ പാസാക്കിയ ഒരു ഭരണഘടനാ സ്ഥാപനത്തെ ഇത്തരത്തിൽ നിർജീവമാക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യത്തിൽ മാത്രമല്ല, മതരാഷ്ട്രങ്ങൾക്കു സമാനമായ രീതിയിൽ ഏതൊരു വർഗീയവാദിക്കും ന്യൂനപക്ഷ വേട്ടയ്ക്ക് അവസരമൊരുക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭരണഘടനയെ എന്നേ നോക്കുകുത്തിയാക്കിക്കഴിഞ്ഞു.
ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത് ദിവസങ്ങൾക്കു മുന്‍പാണ്. ദളിതർക്കു മതഭേദമില്ലാതെ തുല്യനീതി നൽകിയിരുന്ന ഭരണഘടനയിൽ പാർലമെന്റ് വരുത്തിയ ഭേദഗതികൾ നിലനിൽക്കേ, കോടതികളിൽനിന്ന് മറ്റൊരു വിധി ഉണ്ടാകില്ല.
ലോക്സഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കെതിരേ, പ്രത്യേകിച്ച് ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാമെന്നാണ് ഭേദഗതി.
ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നടത്തി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളൂ എന്നു പറഞ്ഞ് ബിജെപി ഭക്തജനസംഘം നാവടക്കുന്നതിനു മുന്‍പ്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ കാര്യം തെളിച്ചങ്ങു പറഞ്ഞു.
“നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്.” പക്ഷേ, ഇവരുടെ ഭക്തർക്കു യുക്തി വേണ്ടല്ലോ! ക്രൈസ്തവസ്ഥാപനങ്ങളും സന്പത്തും കണ്ടുകെട്ടാൻ ലക്ഷ്യമിടുന്ന എഫ്സിആർഎ ഭേദഗതി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയോദ്ദേശ്യപരമായ നിയമങ്ങളിലൊന്നാണ്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജൻഡകൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ ഇതു സൂചനയല്ല, കൃത്യമായ സന്ദേശമാണ്. സംഘപരിവാർ ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം... ക്രൈസ്തവരെക്കുറിച്ചു ബിജെപി ചിന്തിക്കുന്നില്ലെന്നു പറയാനാകില്ല.
ന്യൂനപക്ഷ കമ്മീഷനിൽ ഒരു ക്രിസ്ത്യാനി വന്നിട്ടെന്താ എന്ന ചോദ്യവും അർഥമുള്ളതാണ്. ന്യൂഡൽഹി ലോധി റോഡിലെ, അധ്യക്ഷനും ആവശ്യത്തിന് അംഗങ്ങളുമില്ലാത്ത ആ ഓഫീസിൽ ഒരു ക്രിസ്ത്യൻ നാമധാരികൂടി വന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ, തങ്ങൾ ക്രൈസ്തവരെ തുല്യരായി കാണുന്നുണ്ടെന്നു വാദിക്കാനെങ്കിലും ബിജെപിക്കൊരു കച്ചിത്തുരുമ്പാകുമായിരുന്നു.